പ്രാർത്ഥനയുടെ മനുഷ്യരുടെ മുഖങ്ങൾ പ്രഭാപൂരിതമായിരിക്കും. കൂടുതൽ ഇരുണ്ട ദിനങ്ങളിലും പ്രാർത്ഥന അവരെ വെളിച്ചമുള്ളവരാക്കി മാറ്റും.

Share News

വത്തിക്കാൻ സിറ്റി;പ്രാർത്ഥനയുടെ മനുഷ്യരുടെ മുഖങ്ങൾ പ്രഭാപൂരിതമായിരിക്കും. കൂടുതൽ ഇരുണ്ട ദിനങ്ങളിലും പ്രാർത്ഥന അവരെ വെളിച്ചമുള്ളവരാക്കി മാറ്റും. പ്രാർത്ഥന നമ്മുടെ ആത്മാവിനെ പ്രബുദ്ധമാക്കി വേദനയുടെ കാലത്തും നമ്മുടെ മുഖം പ്രശോഭിപ്പിക്കും.ഇക്കഴിഞ്ഞ ദിവസം വത്തിക്കാൻ ലൈബ്രറിയിൽനിന്ന് തത്‌സമയം ലഭ്യമാക്കിയ പൊതുസന്ദർശനത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം

പ്രത്യാശയുടെ പ്രഭവകേന്ദ്രം പ്രാർത്ഥനയാണെന്നും പ്രാർത്ഥിക്കുന്നവരുടെ മുഖങ്ങൾ എപ്പോഴും പ്രകാശമാനമായിരിക്കുമെന്നും ഫ്രാൻസിസ് പാപ്പ പറഞ്ഞു.. ദൈവത്തിന്റെ സൃഷ്ടികർമത്തിന്റെ മാഹാത്മ്യം ഓർമിപ്പിച്ചാണ്, പ്രാർത്ഥനയെ കേന്ദ്രീകരിച്ചുള്ള പ്രബോധന പരമ്പരയുടെ ഭാഗമായി പാപ്പ സന്ദേശം നൽകിയത്.സൃഷ്ടിയുടെ മനോഹാരിതയും നിഗൂഢതയും മാനവഹൃദയത്തിൽ പ്രാർത്ഥനയ്ക്കുള്ള പ്രഥമ പ്രചോദനമാകുന്നുവെന്നും പാപ്പ പറഞ്ഞു. പ്രാർത്ഥന പ്രത്യാശയുടെ വാതിൽ തുറക്കും. നാം പ്രാർത്ഥിക്കുമ്പോൾ പ്രത്യാശ വർദ്ധമാനമാകുന്നു. കാരണം പ്രാർത്ഥനയുടെ മനുഷ്യർ അടിസ്ഥാന സത്യങ്ങൾ കാത്തുസൂക്ഷിക്കുന്നു. അവനവനോടും മറ്റുള്ളവരോടും ആവർത്തിക്കുന്നവയാണത്. അതായത്, കഷ്ടപ്പാടുകളും പരീക്ഷണങ്ങളും ദുരിതപൂർണമായ ദിനങ്ങളുമുണ്ടെങ്കിലും ജീവിതം വിസ്മയം കൊള്ളേണ്ട കൃപയാൽ നിറഞ്ഞതാണ്.

പ്രാർത്ഥിക്കുന്നവർക്ക് അറിയാം നിരാശയെക്കാൾ ശക്തമാണ് പ്രത്യാശ എന്ന്. മരണത്തെക്കാൾ ശക്തം സ്‌നേഹമാണെന്ന് അവർക്ക് ഉറപ്പുണ്ട്. സമയമോ രീതിയൊ നമുക്കറിയില്ലെങ്കിലും അത് ഒരു നാൾ വിജയക്കൊടി നാടുമെന്ന് അവർക്കുറപ്പുണ്ട്.


സന്തോഷ സംവാഹകരാകാനാണോ അതോ ദുഃഖദായക വാർത്ത പേറാനാണോ നാം വിളിക്കപ്പെട്ടിരിക്കുന്നത്. നാം നിലനിൽക്കുന്നു എന്നതിനാൽത്തന്നെ നമുക്ക് ദൈവത്തെ സ്തുതിക്കാം. നമുക്ക് ദൈവത്തിന്റെ സൃഷ്ടികർമത്തിന്റെ മഹത്വം ധ്യാനിക്കാം. നാം സ്രഷ്ടാവായ ദൈവത്തിന്റെ മക്കളാണ്. സ്‌നേഹത്താൽ സകലവും നിർമിച്ച ദൈവത്തിന്റെ കൈയ്യൊപ്പ് സൃഷ്ടിയിലുണ്ട്. ഇതു കൂടുതൽ ആഴത്തിൽ മനസിലാക്കാനും മനോഹര പ്രാർത്ഥനയാകുന്ന നന്ദി പറയാനും ദൈവം നമ്മെ പ്രാപ്തരാക്കട്ടെ എന്ന ആശംസയോടെയാണ് പാപ്പ സന്ദേശം ചുരുക്കിയത്.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു