കേരളത്തിലെ അടിയന്തിര പ്രധാന്യമുള്ള വിഷയമെന്താണ്…?അത്‌ മുല്ലപ്പെരിയാർ ഡാമിന്റെ പഴക്കമാണ്സാർ…!

Share News

അതിവർഷം… തീവ്രമഴ… മേഘവിസ്‌ഫോടനംഈ പേരുകളിലൊക്കെയാണ് കേരളത്തിലിപ്പോൾ മഴപെയ്യുന്നത് . തുടർന്നുണ്ടാകുന്ന ഉരുൾപൊട്ടലുകളും മണ്ണൊലിച്ചിലുകളും കാരണമായി നദികളും പുഴകളും കരകവിയുന്നതും വീടുകൾ തകർന്നുവീഴുന്നതും സ്വത്തുവകകൾ നശിച്ചുപോകുന്നതും അനവധി ജീവനുകൾ പൊലിഞ്ഞുപോകുന്നതുമടക്കമുള്ളദുരന്തങ്ങൾ തുടർക്കഥയായിരിക്കുന്നു .

സ്ഥിതിഗതികൾ വിലയിരുത്തുക…കൺട്രോൾ റൂം തുറക്കുക…ജീവൻ നഷ്ടപ്പെട്ടവരുടെ പേരിൽ അനുശോചനമറിയിക്കുക…ഇതൊരു പാഠമായെടുത്ത് വരും വർഷങ്ങളിൽ കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കുമെന്ന് മാധ്യമങ്ങൾ വഴി ജനങ്ങൾക്ക്‌ വാഗ്ദാനം നൽകുക…!ഇതൊക്കെയല്ലാതെ പ്രകൃതിദുരന്തങ്ങൾ സംഭവിക്കുന്നതിന് സർക്കാരുകൾ എന്തുചെയ്യാനാണല്ലേ…?

ഒരു കഥ പറയാം .ചൈനയിൽ സംഭവിച്ച പഴയൊരു കഥയാണ് .അവിടെ ചെൻ ഷിങ്ങെന്നുപേരുള്ളൊരു ഹൈഡ്രോളജിസ്റ്റുണ്ടായിരുന്നു .ബാങ്കിയാവോ ഡാമിനെപ്പറ്റി വിശദമായി പഠിച്ച ചെൻ ഷിങ്ങ് ചൈനയിലുടനീളം യാത്രചെയ്ത് ബാങ്കിയാവോ ഡാം പൊട്ടുമെന്ന് പറയാൻ തുടങ്ങി . ആദ്യമാദ്യം ചെൻ ഷിങ്ങിനെ പരിഹസിച്ച ജനങ്ങൾ ഇയാൾക്ക് വട്ടാണെന്ന് പറഞ്ഞു . ചൈനീസ് ഭരണകൂടം ചെൻ ഷിങ്ങിന്റെ വാദങ്ങളെ പുച്ഛിച്ചുതള്ളി .ഇതിലൊന്നും തളർന്നുപോകാതെ ചെൻ ഷിങ്ങ് ബാങ്കിയാവോ അണക്കെട്ടിന്റെ ബലഹീനതകളെപ്പറ്റിയും അണക്കെട്ട് തകർന്നാൽ ഒലിച്ചുപോകുന്ന ലക്ഷക്കണക്കിന് മനുഷ്യജീവനുകളെപ്പറ്റിയും കവലകളിൽ പ്രഭാഷണം നടത്തിക്കൊണ്ടിരുന്നു .ഒരുപ്രദേശത്തെ മുഴുവൻ ആളുകളുടേയും മരണത്തെമുന്നിൽക്കണ്ട് ആധികയറിയതുപോലെ ചെൻ ഷിങ്ങ് പറയുന്നതിൽ കാര്യമുണ്ടെന്ന് തോന്നിയ കുറച്ചുപേർ ചെൻ ഷിങ്ങിന്റെ അഭിപ്രായങ്ങളോട് യോജിച്ച് അയാളോടൊപ്പം ചേർന്നു .ക്രമേണ അതൊരു വലിയകൂട്ടമായി .

അവസാനം ചൈനീസ് സർക്കാർ ഇവരുടെ ആവശ്യം പരിഗണിച്ച് ഒരു കമ്മറ്റിയെ നിശ്ചയിച്ചു . അതിൽ വിദഗ്ദരായ എഞ്ചിനീയർമാരും ഹൈഡ്രോളജിസ്റ്റുകളുമുണ്ടായിരുന്നു .അവർ ഡാം പരിശോധിച്ചു .ഡാമിന് ബലക്ഷയമുണ്ടെങ്കിലും തകരാൻ സാധ്യതയില്ലെന്നും അഥവാ തകർന്നാൽബാങ്കിയാവോ അണക്കെട്ടിന് മുൻപിലുള്ള അറുപത്തൊന്ന് ചെറിയ ഡാമുകൾ ബാങ്കിയാവോ ഡാമിലെ ജലം താങ്ങിക്കോളുമെന്നും അതിനാൽ മനുഷ്യർക്ക് ഒന്നും സംഭവിക്കില്ലെന്നും റിപ്പോർട്ട് കൊടുത്തു .സർക്കാർ റിപ്പോർട്ട് അംഗീകരിച്ചു .

ഭൂമിയ്ക്കുകിട്ടിയ ഏറ്റവും ശപിക്കപ്പെട്ടൊരു വെളുപ്പാൻകാലത്ത് ചെൻ ഷിങ്ങ് പ്രവചിച്ചതുപോലെ ബാങ്കിയാവോ അണക്കെട്ട് തകർന്നു . അതിതീവ്രമഴയായിരുന്നു കാരണം .” ആകാശം പൊട്ടിവീണു ” അങ്ങനെയാണ് കരുതിയതെന്ന് ശബ്ദംകേട്ട ഒരാളുടെ മൊഴി ചരിത്രത്തിൽ രേഖപ്പെടുത്തിവെച്ചിട്ടുണ്ട് .ഇരച്ചെത്തിയ വെള്ളം അറുപത്തൊന്ന് ഡാമിൽ ആദ്യത്തേതിനെ തകർത്തു…!അതോടെ ശക്തിയിരട്ടിച്ച ജലപ്രവാഹം ഒന്നൊന്നായി അറുപത് ഡാമുകളേയും തകർത്തു .ഏകദേശം രണ്ടരലക്ഷത്തിലധികം മനുഷ്യർ ഒഴുകി കടലിൽ ശവങ്ങളായടിഞ്ഞു…!

അതിഭീകരമായ ദുരന്തത്തിൽനിന്ന് ഇരുപത്തിമൂന്നായിരം പേർ രക്ഷപെട്ടിരുന്നു . ഒടിഞ്ഞുവീഴാത്ത വൃക്ഷങ്ങളിൽ പിടിച്ചുതൂങ്ങിയും നിലംപൊത്താത്ത അപൂർവം കെട്ടിടങ്ങളിൽ തങ്ങിയവരുമായിരുന്നു അവർ .ചൈനീസ് ഗവൺമെന്റ് ഉണർന്നുപ്രവർത്തിച്ചു…!ചെറുവിമാനങ്ങളിലും ഹെലികോപ്റ്ററുകളിലുമായി ഇവർക്ക് ഭക്ഷണസാധനങ്ങളും കുടിവെള്ളവും എറിഞ്ഞുകൊടുത്തു…!ആർക്ക് കിട്ടാൻ…?നൂറുകണക്കിന് മീറ്റർ പൊക്കത്തിൽ ഉറഞ്ഞ ചളിയിൽ പുതഞ്ഞുപോയി ഭക്ഷണക്കിറ്റുകൾ . ദാഹിച്ചുവലഞ്ഞ അവർ ചളിവെള്ളം കുടിക്കുകയും വിശപ്പ് സഹിക്കവയ്യാതെ അപ്പനെന്നോ അമ്മയെന്നോ കൂടെപ്പിറപ്പെന്നോ നോക്കാതെ ശവശരീരം തിന്നുകയും ചെയ്തു…!തൽഫലമായി അവരിൽ സംക്രമികരോഗങ്ങൾ പടർന്നുപിടിക്കുകയും ആ ഇരുപത്തിമൂന്നായിരം ഹതഭാഗ്യരേയും മരണം ഭയാനകമായ രീതിയിൽ നക്കിത്തിന്നുകയും ചെയ്തു .

പഴയകഥ ഇവിടെ തീർന്നു .ഇനി ചില പുതിയകാര്യങ്ങൾ പറയാം .ചെൻ ഷിങ്ങിനെപ്പോലൊരാൾ ഇന്ന് നമുക്കുണ്ട് . അഡ്വക്കേറ്റ് റസ്സൽ ജോയ് എന്നാണ് അദ്ദേഹത്തിന്റെ പേര് .

മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടുമെന്നും ഇടുക്കി… കോട്ടയം… പത്തനംതിട്ട…ആലപ്പുഴ… എറണാകുളം… തൃശൂർ…ഈ ആറുജില്ലകളും നാമാവശേഷമാകുമെന്നും അമ്പതുലക്ഷം മനുഷ്യർ ഒഴുകിപ്പോകുമെന്നുമാണ് മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യാൻവേണ്ടി പൊരുതുന്ന അദ്ദേഹം കാര്യകാരണസഹിതം വിശദീകരിക്കുന്നത് .

ചൈനീസ് സർക്കാർ ചെയ്തതുപോലെഒരു അഞ്ചംഗക്കമ്മറ്റിയെ സുപ്രീംകോടതിയും വെച്ചിട്ടുണ്ട്…! വിരോധാഭാസമെന്താണെന്നുവെച്ചാൽ അതിൽ ഡാമുമായി ബന്ധപ്പെട്ട വിദഗ്ദരൊന്നുമില്ലെന്നുള്ളതാണ് സത്യം .സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ്AS ആനന്ദ്… മുൻ ജഡ്ജ് ലക്ഷ്മണ…മുൻ ജസ്റ്റിസ് KT തോമസ്… സെൻട്രൽ വാട്ടർ കമ്മീഷൻ മുൻ ചെയർമാൻ CD തട്ടേ…മെമ്പർ DK മേത്ത തുടങ്ങിയവരാണ് കമ്മറ്റി അംഗങ്ങൾ .കൃത്യമായ പഠനം നടത്താതേയുംകുറ്റമറ്റ വിശകലനം നടത്താതേയുംഇവർ തമിഴ്നാടിനനുകൂലമായി കൊടുത്ത റിപ്പോർട്ടാണ് സുപ്രീംകോടതിയിലുള്ളത് .മുല്ലപ്പെരിയാർ ഡാം സ്ട്രോങ്ങാണെന്നാണ്ഈ പുള്ളികൾ അതിലെഴുതിവെച്ചിരിക്കുന്നത് .പിന്നെ നമ്മുടെ സർക്കാരും പറയുന്നത്അഥവാ മുല്ലപ്പെരിയാറിനെന്തെങ്കിലും സംഭവിച്ചാൽ ഇടുക്കിഡാം താങ്ങിക്കോളുമെന്നാണല്ലോ…!!പണ്ട് ചൈനീസ് വിദഗ്ദകമ്മറ്റി പറഞ്ഞതുപോലെ…!

പത്തുരൂപയുടെ ഒരു പായ്ക്കറ്റ് കടല വാങ്ങിയാൽപ്പോലും അതിൽ എക്സ്പെയറിഡേറ്റ് കാണാം .പക്ഷേ മുല്ലപ്പെരിയാർ ഡാമിനുമാത്രം എക്സ്പെയറിഡേറ്റ് ഇല്ലെന്നാണ് ചിലർ പറയുന്നത് . കുമ്മായവും സുർക്കിയും ഉപയോഗിച്ച് പണിതുയർത്തിയ ഈ അണക്കെട്ടിന് നൂറ്റിമുപ്പത് വർഷം പഴക്കമുണ്ട് മനുഷ്യരേ…!ലോകരാജ്യങ്ങൾ മുപ്പത്തഞ്ച് നാൽപ്പത് വർഷമാണ് അണക്കെട്ടുകൾക്ക്‌ ആയുസ്സ് നൽകുന്നത് . അതുകഴിഞ്ഞാൽ രാജ്യങ്ങളത് ഡീകമ്മീഷൻ ചെയ്യും .ആ നാട്ടിലൊക്കെ മനുഷ്യജീവന് വിലയുണ്ട് കേട്ടോ… നമ്മുടെ നാട്ടിലേതുപോലെയല്ല കാര്യങ്ങൾ .

മനുഷ്യനുണ്ടാക്കിയ എന്തിനാണ് നാശമില്ലാത്തത്…? ഒരു കാലം കഴിയുമ്പോൾ മനുഷ്യൻ കെട്ടിപ്പൊക്കിയത്നിലംപൊത്തുമെന്ന് ഉറപ്പായ കാര്യമല്ലേ…?നിരന്തരം മർദ്ദമേൽക്കുന്ന ഒന്നേകാൽ നൂറ്റാണ്ട് പഴക്കമുള്ള അണക്കെട്ടിന്റെ കാര്യം പറയാനുണ്ടോ…?

പ്രകൃതിയ്ക്ക് ഒരു നിയമമുണ്ട് .അത്‌ ലംഘിക്കുന്നവർക്ക് പ്രകൃതി നേരിട്ടുതന്നെ ശിക്ഷ നൽകുമെന്ന് ചരിത്രം പലതവണ കാണിച്ചുതന്നതുമാണ് .സഹ്യപർവതത്തിൽനിന്നും ശിവഗിരിയിൽനിന്നും മുല്ലയാറും പെരിയാറുമായി ഉത്ഭവിച്ച് മുല്ലപ്പെരിയാറായിച്ചേർന്ന് ആയിരം കൈവഴികളിലായൊഴുകി കേരളത്തെ സമ്പൽസമൃദ്ധമാക്കി അറബിക്കടലിൽ ചേരാനാണ് പ്രകൃതി മുല്ലപ്പെരിയാറിനെ സൃഷ്ടിച്ചത് . അതിനെ തടഞ്ഞുനിർത്തുകയും വഴിതിരിച്ച് തമിഴ്നാട്ടിലൂടെ ബംഗാൾ ഉൾക്കടലിലേക്ക് കൊണ്ടുപോകുകയാണ് മനുഷ്യർ ചെയ്തത് . എന്നെങ്കിലുമൊരിക്കൽ പ്രകൃതിയതിന്റെ സ്വാഭാവികഗതി തിരിച്ചുപിടിക്കുമെന്ന് ഉറപ്പാണല്ലോ .അന്ന് കേരളത്തിന്റെ പകുതി ഒഴുകിപ്പോകുമെന്ന്മാത്രം .

കുളമാവ്-ഡാമും ചെറുതോണി-ഡാമും ചേരുന്നതാണ് ഇടുക്കി-ഡാം . ഇതിൽ ലോകത്തിലെതന്നെ ഏറ്റവും ദുർബലമായഡാമാണ് കുളമാവെന്നാണ് ശാസ്ത്രീയ പഠനങ്ങൾ പറയുന്നത് . മുല്ലപ്പെരിയാർഅണക്കെട്ട് തകർന്നാൽ ആ ആഘാതംകുളമാവ് താങ്ങിയെന്നുവരില്ല .ചെറുതോണിയും ഇടുക്കിയുമുൾപ്പെടെ എല്ലാംകൂടെ തകർന്ന് ഏകദേശംനൂറ് TMC-യിലധികം വെള്ളം എട്ടരകിലോമീറ്റർ ഉയരത്തിൽനിന്ന് അതിശക്തമായൊഴുകി കടലിലേക്ക് പതിച്ചാൽ അതിന്റെ ഇമ്പാക്റ്റ് മനുഷ്യബുദ്ധിക്ക് ഊഹിക്കാൻ കഴിയുന്നതാണോ .കടല് മറുകരയിലേക്ക് പിൻവാങ്ങുകയുംബാലൻസ് ചെയ്യാൻ വീണ്ടും ഇങ്ങോട്ടുതന്നെ തിരിച്ചുവരികയും ചെയ്തേക്കാം .ആ പ്രഹരത്തിൽ കേരളം മാത്രമല്ല കർണാടകത്തിന്റേയും തമിഴ്നാടിന്റെയും ചില ഭാഗങ്ങൾ മുഴുവനായും മുങ്ങിപ്പോയേക്കാം .സൗത്ത് ഇന്ത്യ അരുണവർണ്ണമാകുമെന്ന നൊസ്ട്രാഡമസിന്റെ വിഖ്യാത പ്രവചനം സാധ്യമായെന്നും വരാം .അങ്ങനെ സംഭവിച്ചാൽ തിരുവനന്തപുരത്ത് സുരക്ഷിതമായിരുന്ന് സ്ഥിതിഗതികൾ വിലയിരുത്താമെന്ന മോഹം സാധ്യമാകില്ല സാർ…!!

വെറും 580-കിലോമീറ്റർ നീളം മാത്രമുള്ളനമ്മുടെ കൊച്ചുകേരളത്തിൽ ചെറുതും വലുതുമായി 84-ഡാമുകളുണ്ട്…!ജലപ്രവാഹങ്ങളെ തടഞ്ഞുനിർത്തി അണകെട്ടി TMC-കണക്കിന് വെള്ളം സംഭരിച്ചുവെക്കുമ്പോഴുള്ള ജലമർദ്ദംഎത്ര ഭീകരമായിരിക്കും . എന്തുകൊണ്ടാണ് നമ്മുടെ നാട്ടിൽ മഴപെയ്യുമ്പോഴേക്കും ഉരുൾപൊട്ടലുകൾ ഉണ്ടാവുന്നത് . അത്‌ കുന്നുകൾ ഇടിച്ചുനിരത്തിയും നീർത്തടങ്ങൾ നികത്തിയും കെട്ടിടങ്ങൾ പണിഞ്ഞ് ഭൂമിയെ ദുർബലമാക്കുന്നതുകൊണ്ടും ഖനനംകൊണ്ടുംവനനശികരണംകൊണ്ടും മാത്രമല്ല അണകെട്ടിവെച്ചിരിക്കുന്ന വെള്ളത്തിന്റെ സമ്മർദ്ദംകാരണം ഭൂമിക്കുള്ളിലെ ശിലാഫലകങ്ങൾ വിറകൊള്ളുന്നതുകൊണ്ടുകൂടിയാവാം .ഇതൊക്കെ മനസ്സിലാക്കാൻ വിദഗ്ദമായ പഠനങ്ങൾ വേണം സാർ .ഇടുക്കിപ്പോലുള്ള പാരിസ്ഥിതീകലോലപ്രദേശങ്ങളിൽ മുഖവും രാഷ്ട്രീയവും സ്വാധീനവും നോക്കാതെ നിയമങ്ങൾ കർശനമായി നടപ്പിലാക്കണം സാർ .

ചെറുതും വലുതുമായി 51-ഡാമുകളുള്ള ഇടുക്കിയിൽ അതിവർഷമോ തീവ്രമഴയോ മേഘവിസ്‌ഫോടനമോ സംഭവിക്കില്ല എന്നുണ്ടോ…?റിക്റ്റർ സ്കയിലിൽ 4-ന് മുകളിൽ തീവ്രതയുള്ള ഭൂകമ്പങ്ങളുണ്ടാകില്ല എന്നുണ്ടോ…?വിവേകമുള്ള ഭരണകൂടങ്ങൾ അതൊക്കെ പ്രതീക്ഷിക്കുകയും മുൻകരുതലുകൾ എടുക്കുകയും വേണം സാർ .

മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടാതിരിക്കട്ടെ . അതുപൊട്ടുമോ ഇല്ലയോ എന്നുള്ളതല്ല അതുപോലെ അതീവനാശകരമായ ഒരു ഭീഷണിഇല്ലാതാക്കുകയാണ് സർക്കാരുകൾ അത്‌ മോദിയുടേതായാലും പിണറായിയുടേതായാലും അടിയന്തിരപ്രാധാന്യത്തോടെ ചെയ്യേണ്ടത് . എന്തെങ്കിലും സംഭവിച്ചിട്ട്ബാധിതർക്ക് കിറ്റ് കൊടുക്കുകയല്ല…ബാധിക്കാതെ നോക്കുകയാണ് സർക്കാരുകളുടെ ഉത്തരവാദിത്തം .മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടിനുവേണ്ടി തോറ്റുകൊടുത്ത കേസുകൾ റദ്ദ് ചെയ്യണം .ഒരുമിനുട്ടെങ്കിൽ ഒരുമിനുട്ട് മുൻപേ മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യാനുള്ള നടപടികൾ തുടങ്ങണം .സുപ്രീംകോടതിയെ ഈ വിഷയത്തിന്റെ യാഥാർഥ്യങ്ങൾ അടിയന്തിരപ്രാധാന്യത്തോടെ അറിയിക്കുകയും പുനർവിചിന്തനത്തിന് തയാറാവാൻ അപേക്ഷിക്കുകയും വേണം .യഥാർഥ്യത്തിൽ കേരളത്തിന്റെ അടിയന്തിരവിഷയം ഇതാണ് സാർ .

നമ്മുടെ ഊളമാധ്യമങ്ങളെപ്പറ്റി രണ്ടുവാക്ക് പറയാതിരുന്നാലെങ്ങനെയാ .2018-ൽ കേരളത്തിൽ പ്രളയമുണ്ടായപ്പോൾ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ അന്നത്തെ തമിഴ്നാട് മുഖ്യൻ പളനിസാമിക്ക് ഔദ്യോഗികമായൊരു കത്തെഴുതി .കേരളം മുങ്ങിക്കൊണ്ടിരിക്കുകയാണ് .മുല്ലപ്പെരിയാറിലെ 142-അടി ജലനിരപ്പ്അടിയന്തിരമായി 139-അടിയായി താഴ്ത്തണമെന്നായിരുന്നു ആവശ്യം . അവിടുന്നിങ്ങോട്ട് പരിഹാസമാണ് മറുപടി കിട്ടിയത് . ഞങ്ങൾ150-അടിയായി ഉയർത്താനുള്ള ശ്രമത്തിലാണെന്നാണ് അന്ന് തമിഴ്നാട് പറഞ്ഞത് . അതിനെതുടർന്നാണ് അഡ്വക്കേറ്റ് റസ്സൽ ജോയ് വ്യക്തിപരമായി സുപ്രീംകോടതിയെ സമീപിക്കുന്നത് .അദ്ദേഹത്തിന്റെ വാദത്തെത്തുടർന്നാണ്ജലനിരപ്പ് 142-അടിയിൽനിന്ന്139-അടിയായി താഴ്ത്തിക്കിട്ടുന്നത് .പോക്കറ്റിൽനിന്ന് പണം ചിലവാക്കി ഒരുവ്യക്തി നടത്തുന്ന ഒറ്റയാൾ പോരാട്ടത്തിന്റെ വിജയമാണിതെന്ന് ഇവിടുത്തെഊള മാധ്യമങ്ങളൊന്നും നമ്മോട് പറഞ്ഞില്ല .

ഇവർ എപ്പോഴെങ്കിലും മുല്ലപ്പെരിയാർ ഭീഷണി ഒഴിവാക്കണമെന്ന് പറഞ്ഞ് ചർച്ചകൾ നടത്തുകയോ പ്രതിരോധം സൃഷ്ടിക്കുകയോ ചെയ്തിട്ടുണ്ടോ…?സ്വപ്നയ്ക്കും സരിതയ്ക്കും പുറകെ പായുന്നതിന്റെ ഒരുശതമാനം ജാഗ്രതഈ വിഷയത്തിൽ കാണിച്ചിരുന്നെങ്കിൽസർക്കാരിനേയും രാഷ്ട്രീയനേതാക്കളേയും സമ്മർദ്ദത്തിലാക്കി പുരാതനമായ ഡാംഡീകമ്മീഷൻ ചെയ്യാനുള്ള നടപടികൾക്ക് ഊർജ്ജംപകരാൻ ഇവർക്ക് കഴിയുമായിരുന്നില്ലേ…?രാഷ്ട്രീയവും വർഗീയതയും കൊളുത്തി ജനങ്ങളെ തമ്മിൽത്തല്ലിക്കാൻ മിടുക്കുകാട്ടുന്നതല്ലാതെ ജനോപകാരമായ കാര്യങ്ങളിൽ സത്യത്തിൽ കേരളത്തിലെ മാധ്യമങ്ങൾ വെറും വേസ്റ്റാണ് .

അവസാനമായി .റസ്സൽ ജോയ് സാർ… അങ്ങ് കേരളത്തിന്റെ അഭിനവ പ്രവാചകനാണ് . രക്ഷയാണ് .മദ്യം ആവോളം കൊടുത്ത് മനുഷ്യരുടെ ബുദ്ധി മരവിപ്പിച്ചുകളയുക . അതിനുശേഷം മനപ്പൂർവം അവർക്കിടയിലേക്ക് ഇത്തിരി വർഗീയതയും മതവും കൊടിരാഷ്ട്രീയവുമിട്ടുകൊടുക്കുക . ബോധമറ്റുപോയവർ ആ എല്ലിൻകഷണങ്ങളുടെ പേരിൽ കടിപിടികൂടിക്കൊണ്ടേയിരിക്കും .അതിനിടയിൽ അധികാരികൾക്ക് അല്ലലും അലസുമില്ലാതെ തോന്നുന്നപോലെ ഭരിക്കാം .പൊതുജനങ്ങളുടെ ശ്രദ്ധയത്രയും വീണുകിട്ടുന്ന എല്ലിൻകഷണത്തിലും കടിപിടിയിലും ആയിരിക്കുമല്ലോ . അങ്ങനെയൊരു സമൂഹത്തിൽ അങ്ങ് പറയുന്നത് ഈ നാട് ചെവികൊള്ളില്ല . കാരണം അങ്ങ് പറയുന്നത് അമ്പതുലക്ഷം മനുഷ്യരുടെ ജീവനെപ്പറ്റിയാണ് . അതിനിവിടെ മാർക്കറ്റില്ല സാർ .മതത്തെപ്പറ്റിയോ രാഷ്ട്രീയത്തെപ്പറ്റിയോ പറഞ്ഞുനോക്കൂ…കേൾക്കാനും പ്രചരിപ്പിക്കാനും ആളുണ്ടാവും . കേരളത്തിൽ പത്തുപേരോട് അങ്ങയുടെ പേരുപറഞ്ഞാൽ എട്ടുപേർക്കും അങ്ങാരെണെന്ന് അറിയില്ല സാർ…!വേദനയോടെ പറയട്ടെ അതാണ് ഈ നാടിന്റെ ഇന്നത്തെ ദുർഗതി .

അങ്ങനെയാണെങ്കിലും അങ്ങയിലർപ്പിതമായ നിയോഗം കാലം വിജയിപ്പിക്കട്ടെ…സല്യൂട്ട് സാർ..

. 🙏🙏 chamakkalayilratheesh

സങ്കുചിത-രാഷ്ട്രീയ താൽപ്പര്യങ്ങളൊക്കെതാൽക്കാലത്തേക്കെങ്കിലും മാറ്റിവെച്ച് നമ്മുടെ കുട്ടികൾക്കുവേണ്ടിയെങ്കിലും ഓരോ കേരളീയനും കേൾക്കേണ്ടതാണ് ഇദ്ദേഹത്തിന്റെ വാക്കുകൾ… സപ്പോർട്ട് ചെയ്യേണ്ടതാണ് ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ….

Joby Mathew

Share News