
42 വർഷം മതസൗഹാർദത്തിന്റെ കണക്കെഴുതിയ പള്ളിമേനോൻ|ഇടയപുറത്ത് വീട്ടിൽ ഉണ്ണികൃഷ്ണമേനോനാണ് ഞായറാഴ്ച അന്തരിച്ചു |പള്ളിമേനോന്റെ ആത്മാർത്ഥത കണ്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പൊന്നാടയണിയിച്ച് ആദരിച്ചിരുന്നു.
42 വർഷം മതസൗഹാർദത്തിന്റെ കണക്കെഴുതിയ പള്ളിമേനോൻ
താഴെക്കാട് സെയ്‌ന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിലെ കണക്കുകൾ കൈകാര്യം ചെയ്തിരുന്ന ഉണ്ണികൃഷ്ണമേനോൻ വിടവാങ്ങുമ്പോൾ ബാക്കിയാകുന്നത് മതസൗഹാർദത്തിന്റെയും മനസ്സാക്ഷി സൂക്ഷിപ്പിന്റെയും പൈതൃകമാണ്. 42 വർഷക്കാലം പള്ളിയിലെ കണക്കുകളെല്ലാം എഴുതി സൂക്ഷിച്ചിരുന്ന പോട്ട സ്വദേശി ഇടയപുറത്ത് വീട്ടിൽ ഉണ്ണികൃഷ്ണമേനോനാണ് ഞായറാഴ്ച അന്തരിച്ചത്.

കൃത്യനിഷ്ഠയുടെ കാര്യത്തിൽ മാതൃകയായിരുന്നു പള്ളിമേനോൻ എന്ന് അറിയപ്പെട്ടിരുന്ന ഉണ്ണിമേനോൻ. അമ്പത് വർഷത്തോളം കണക്കെഴുത്തുകാരനായിരുന്ന പിതാവ് അച്യുതമേനോന്റെ മരണശേഷം 1977 ജൂലായ് 24-നാണ് പള്ളിയിലെ കണക്കെഴുത്തുകാരനായി ചുമതലയേറ്റത്. പള്ളിയിൽ കണക്കെഴുത്തിനായി 55 പേർ അപേക്ഷ നൽകിയെങ്കിലും പള്ളിയോഗത്തിൽ ഈ സ്ഥാനം ഉണ്ണികൃഷ്ണമേനോനെ ചുമതലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
ആഴ്ചയിൽ രണ്ടു ദിവസമേ ജോലിക്കു വരേണ്ടതുള്ളൂവെങ്കിലും പ്രസിദ്ധമായ കുരിശുമുത്തപ്പന്റെ തിരുനാൾ ഒരുക്കങ്ങൾ ആരംഭിക്കുന്ന ഏപ്രിൽ 15 മുതൽ തിരുനാൾ കണക്കുകളെല്ലാം പൂർത്തിയാക്കുന്ന മേയ് 15 വരെയുള്ള എല്ലാ ദിവസവും പള്ളിയിലുണ്ടാകും

രാവിലെ വീടിനു സമീപത്തുള്ള ഇരിങ്ങാടപ്പിള്ളി ഭഗവതീക്ഷേത്രത്തിലോ പള്ളിക്കു സമീപമുള്ള ശിവക്ഷേത്രത്തിലോ തൊഴുതതിനു ശേഷമായിരുന്നു പള്ളിയിൽ എത്തിയിരുന്നത്. വർഷാവസാനം അരമനയിൽ നൽകേണ്ട തെരട്ട് കണക്കുകളും ഏഴാം ക്ലാസ് മാത്രം പഠനമുള്ള ഉണ്ണികൃഷ്ണമേനോൻ തന്നെയാണ് തയ്യാറാക്കുക. പള്ളിമേനോന്റെ ആത്മാർത്ഥത കണ്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പൊന്നാടയണിയിച്ച് ആദരിച്ചിരുന്നു. ഇരിങ്ങാലക്കുട രൂപതയിൽ മാത്രമല്ല, കേരളത്തിൽ തന്നെ പള്ളിക്കണക്കുകൾ ഒരു ഹിന്ദു കുടുംബം കൈകാര്യം ചെയ്തിരുന്നത് അപൂർവമാണ്. അതുകൊണ്ടുതന്നെ എല്ലാ മേലധ്യക്ഷന്മാർക്കും വൈദികർക്കും വിശ്വാസികൾക്കും പള്ളിമേനോൻ ആദരണീയനായിരുന്നു.

ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് മൂന്നുവർഷം മുമ്പാണ് ഉണ്ണികൃഷ്ണമേനോൻ കണക്കെഴുത്ത് അവസാനിപ്പിച്ച് പള്ളിയുടെ പടിയിറങ്ങിയത്.