
രാജ്യസഭയിലും സസ്പെൻഷൻ: കേരള എം.പിമാർ അടക്കം 19 പേർക്കെതിരെ നടപടി
ന്യൂഡല്‍ഹി: രാജ്യസഭയില്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചതിന് 19 എംപിമാർക്ക് സസ്പെൻഷൻ. സിപിഎമ്മിലെ എഎ റഹീം, വി ശിവദാസന്‍, സിപിഐയിലെ പി സന്തോഷ്‌കുമാര്‍ എന്നിവരാണ് നടപടി നേരിട്ട, കേരളത്തില്‍നിന്നുള്ള അംഗങ്ങള്‍.
തൃണമൂല്‍ കോണ്‍ഗ്രസിലെ സുസ്മിത ദേവ്, മൗസം നൂര്‍, ശാന്ത ഛേത്രി, ഡോല സെന്‍, ശന്തനു സെന്‍, അഭിരഞ്ജന്‍ ബിസ്വാര്‍, നദീമുര്‍ ഹഖ്, ഡിഎംകെയിലെ ഹമാമദ് അബ്ദുല്ല, എസ് കല്യാണ സുന്ദരം, ആര്‍ ഗിരന്‍ജന്‍, എന്‍ആര്‍ ഇളങ്കോ, കനിമൊഴി, എം ഷണ്‍മുഖം, ടിആര്‍എസിലെ ബി ലിംഗയ്യ യാദവ്, രവിഹന്ദ്ര വഡ്ഡിരാജു, ദാമോദര്‍ റാവു എന്നിവരാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മറ്റ അംഗങ്ങള്‍.
വിലക്കയറ്റത്തിനെതിരെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചതോടെയാണ് നടപടി സ്വീകരിച്ചത്. ഒരാഴ്ചത്തേക്കാണ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ ദിവസം സമാനമായ സാഹചര്യത്തില്‍ ലോക്‌സഭയിലെ നാലു കോണ്‍ഗ്രസ് അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേരളത്തില്‍നിന്നുള്ള ടിഎന്‍ പ്രതാപന്‍, രമ്യ ഹരിദാസ് എന്നിവര്‍ ഉള്‍പ്പെടെയായിരുന്നു ഇത്. മണ്‍സൂണ്‍ സമ്മേളനം അവസാനിക്കുന്നതുവരെയാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്. ഇതിനെതിരായ പ്രതിഷേധം നടക്കുന്നതിനിടയിലാണ് രാജ്യസഭയിലും എംപിമാർക്കെതിരെ നടപടി സ്വീകരിച്ചത്.
പാര്‍ലമെന്ററികാര്യ സഹമന്ത്രി വി മുരളീധരനാണ് അംഗങ്ങള്‍ക്കെതിരായ നടപടിക്കു പ്രമേയം അവതരിപ്പിച്ചത്.