
സഹകരണ ബാങ്കുകളിലെ ക്രമക്കേട് പരിഹരിക്കണം: സർക്കാരിനോട് വിഡി സതീശൻ
തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ ക്രമക്കേട് സര്‍ക്കാര്‍ പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു.
25 കോടി രൂപ കരുവന്നൂര്‍ സഹകരണ ബാങ്കിനു മാത്രം നല്‍കിയതുകൊണ്ട് കാര്യമില്ലെന്നും ബാക്കി ബാങ്കുകളില്‍ പണം നഷ്ടപ്പെട്ടവര്‍ക്ക് ആര് പണം നല്‍കുമെന്നും അദ്ദേഹം ചോദിച്ചു. നല്ല രീതിയില്‍ നടക്കുന്ന ബാങ്കുകളുടെ വിശ്വാസ്യതയെ കൂടി ഇത് ബാധിക്കുമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
ഫിലോമിനയുടെ മൃതദേഹം കരുവന്നൂര്‍ ബാങ്കിനു മുന്നിലെത്തിച്ചു പ്രദര്‍ശിപ്പിച്ചു രാഷ്ട്രീയ മുതലെടുപ്പു നടത്തിയെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു കഴിഞ്ഞ ദിവസം പരാമര്‍ശിച്ചിരുന്നു. മന്ത്രിയുടെ ദൗര്‍ഭാഗ്യകരമായ പരാമര്‍ശം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘മന്ത്രിയുടെ പരാമര്‍ശം ദൗര്‍ഭാഗ്യകരവും അപലപനീയവുമാണ്. രാഷ്ട്രീയ മുതലെടുപ്പ് നടത്തിയെന്ന് പറഞ്ഞ് മന്ത്രി ആ കുടുംബത്തെ അപമാനിക്കുകയാണ് ചെയ്തത്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണത്. നമ്മുടെ സിസ്റ്റത്തിന്റെ തകരാറാണ് കരുവന്നൂരിലേത്. നമ്മളാണ് പ്രതികള്‍. മന്ത്രി പരാമര്‍ശം പിന്‍വലിച്ച് ആ കുടുംബത്തോട് മാപ്പു പറയണം’- സതീശന്‍ വ്യക്തമാക്കി.
കരുവന്നൂര്‍ ബാങ്കിലിട്ട 30 ലക്ഷം രൂപയില്‍ ചില്ലിക്കാശുപോലും ചികിത്സയ്ക്കു ലഭിക്കാതെ മരിച്ച ഫിലോമിനയുടെ മൃതദേഹവുമായി കുടുംബം ബാങ്കിന്റെ ഹെഡ് ഓഫിസിനു മുന്നില്‍ പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം.