മാർ ജേക്കബ് തൂങ്കുഴി, പങ്കാളിത്ത അജപാലന നേതൃശൈലിയുടെ ആൾരൂപം: മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ

Share News

കാലം ചെയ്ത തൃശൂർ അതിരൂപത മുൻ മെത്രാപോലീത്ത മാർ ജേക്കബ് തൂങ്കുഴി പിതാവ് പങ്കാളിത്ത നേതൃശൈലിയുടെ ആള്രൂപമായിരുന്നെന്നു സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ. ദീർഘകാലം അഭിവന്ദ്യ തൂങ്കുഴി പിതാവിനോടൊപ്പം പ്രവർത്തിച്ചതിന്റെ അനുഭവത്തിൽ സഹപ്രവർത്തകരെ വിശ്വസിക്കുകയും അവരുടെ കഴിവുകളെ വിലമതിക്കുകയും തങ്ങളുടെ കഴിവുകൾ പുറത്തെടുക്കാൻ അവർക്കു ആത്മവിശ്വസം നൽകാനും സാധിച്ചിരുന്ന മികച്ച ആത്മീയ നേതാവായിരുന്നു മാർ ജേക്കബ് തൂങ്കുഴി പിതാവ്; മേജർ ആർച്ചുബിഷപ് അനുസ്മരിച്ചു. മലബാറിന്റെ സമഗ്ര പുരോഗതിയ്ക്കു, പ്രത്യേകിച്ച് കണ്ണൂർ, വയനാട്, മലപ്പറം ജില്ലകൾ ഉൾപ്പെടുന്ന മാനന്തവാടി രൂപതയ്ക്കും, കോഴിക്കോട്, മലപ്പുറം ജില്ലകൾ ഉൾപ്പെട്ട താമരശേരി രൂപതയ്ക്കും അദ്ദേഹം നൽകിയ സംഭാവനകൾ നിസ്തുലമാണ്. കുടിയേറ്റ ജനതയുടെ ഒപ്പം നടന്ന് ജീവിതം കരുപ്പിടിപ്പിക്കാൻ അവരെ സഹായിച്ച നല്ല ഇടയനായിരുന്നു അദ്ദേഹം. തൃശൂർ അതിരൂപതയുടെ മെത്രാപോലീത്ത എന്നനിലയിൽ അതിരൂപതയുടെ സമഗ്രപുരോഗതിയ്ക്കും വിശ്വസത്തിന്റെ വളർച്ചയ്ക്കും വേണ്ടി മാർ ജേക്കബ് തൂങ്കുഴി പിതാവ് നൽകിയ നേതൃത്വം എന്നും ഓർമ്മിക്കപ്പെടുന്നതാണ്. വൈദീക പരിശീലനം ജീവിതഗന്ധിയാക്കി മാറ്റുന്നതിനും പ്രായോഗിക പരിശീലനത്തിന് പ്രാധാന്യം നൽകുന്നതിനും അദ്ദേഹം നടത്തിയ ശ്രമഫലമായിരുന്നു മേരിമാതാ മേജർ സെമിനാരിയെന്നു മാർ റാഫേൽ തട്ടിൽ പിതാവ് അനുസ്മരിച്ചു. തൂങ്കുഴി പിതാവുമായി വർഷങ്ങളായുള്ള തബന്ധമാണ് തനിക്കുണ്ടായിരുന്നതെന്നും മേജർ ആർച്ചുബിഷപ് കൂട്ടിച്ചേർത്തു.

പരിചയപ്പെടുന്ന ഏതൊരാളിലും നന്മയുടെ ഒരു അംശം കണ്ടെത്തുകയും അത് ഓർമ്മിച്ചുവച്ച് പറയുകയും ചെയ്യുന്ന ഒരു വലിയ മനസ്സായിരുന്നു തൂങ്കുഴി പിതാവിന്റേത്. 2007 മുതൽ അദ്ദേഹം സഭാഭരണത്തിൽനിന്നും വിരമിച്ചെങ്കിലും, വിശ്രമജീവിതം എന്നത് വെറുമൊരു വിളിപ്പേരിൽ ഒതുക്കിക്കൊണ്ടായിരുന്നു പിതാവ് ജീവിച്ചത്. എല്ലാകാര്യത്തിലും എല്ലായിടത്തും ഓടിയെത്തിയ പിതാവ് ജീവിതത്തിലുടനീളം തന്റെ പൗരോഹിത്യ ശുശ്രൂഷയെ സേവനം കൊണ്ടും സ്നേഹംകൊണ്ടും ലാളിത്യംകൊണ്ടും അന്വർത്ഥമാക്കിയിരുന്നു. ദൈവസ്നേഹത്തിന്റെറെ ജ്വലിക്കുന്ന പ്രതിഫലനമായി, സുവിശേഷ സന്ദേശം ജീവിതത്തിൽ പകർത്തി സൗമ്യ സാന്നിധ്യമായിമാറിയ അഭിവന്ദ്യ മാർ ജേക്കബ് തൂങ്കുഴി പിതാവിന്റെ വേർപാടിൽ ദുഃഖിക്കുന്ന എല്ലാവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹത്തിന് ആദരാഞ്ജലികൾ നേരുകയും പിതാവിന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും മാർ റാഫേൽ തട്ടിൽ പിതാവ് പറഞ്ഞു.

ഫാ. ടോം ഓലിക്കരോട്ട്
പി. ആർ. ഒ., സീറോമലബാർ സഭ

Share News