പ്രസിഡന്റ് ട്രമ്പിനെ ഫ്രാൻസിസ് മാർപാപ്പ വിമർശിച്ചോ?

Share News

കുടിയേറ്റത്തെയും നാടുകടത്തലിനെയും സംബന്ധിച്ച പ്രസിഡൻ്റ് ട്രംപിൻ്റെ നയങ്ങളെയും നിലപാടുകളെയും കുറിച്ച് ഫ്രാൻസിസ് മാർപാപ്പ തീർച്ചയായും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. പ്രസിഡന്റ് ട്രമ്പ് അധികാരമേറ്റയുടനെ ഇത്തരം ഒരു വിവാദം ഉയർന്നു വന്നത് ആകസ്മികമോ ആസൂത്രിതമോ എന്നു പറയുക പ്രയാസം തന്നെയാണ്!

അടുത്തിടെ ഒരു ഇറ്റാലിയൻ റ്റീ വി ചാനലിനു നല്കിയ ഒരു അഭിമുഖത്തിൽ, കൂട്ട നാടുകടത്തലിനുള്ള ട്രംപിൻ്റെ പദ്ധതികളെ മാർപ്പാപ്പ അപലപിച്ചിരുന്നു. ഇതിനകം തന്നെ ബുദ്ധിമുട്ടുന്ന ദുർബലരായ കുടിയേറ്റക്കാരെ അത് അന്യായമായി ലക്ഷ്യം വയ്ക്കുമെന്ന് അദ്ദേഹം ആശങ്കപ്പെടുക മാത്രമല്ല ഇത്തരം പദ്ധതികളെ “അപമാനകരം” എന്നു വിശേഷിപ്പിക്കുകയും ചെയ്തു!

പടിഞ്ഞാറൻ രാജ്യങ്ങളിലേക്കുള്ള വർദ്ധിച്ചു വരുന്ന കുടിയേറ്റവും ആസൂത്രിതമായ അഭയാർത്ഥി പ്രവാഹവും അതോടൊപ്പം വളർന്നുവരുന്ന അതി സങ്കീർണ്ണവും അപകടകരവുമായ തീവ്ര മത-രാഷ്ട്രീയ ഭീഷണികളും കണക്കിലെടുക്കാൻ പാപ്പാ തയ്യാറാകാത്തത് എന്തുകൊണ്ട് എന്ന ചോദ്യവും ഇതോടൊപ്പം ഉയർന്നു വന്നുകൊണ്ടിരിക്കുന്നു!

ഇവിടെ ഒരു കാര്യം വ്യക്തമാക്കാം. കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും കുറിച്ചുള്ള ഫ്രാൻസിസ് മാർപാപ്പയുടെ നിലപാട്, കത്തോലിക്കാ സഭയുടെ സാമൂഹിക പ്രബോധനത്തിൽ വേരൂന്നിയതാണ്. അതാകട്ടെ, കാരുണ്യം, അനുകമ്പ, സഹാനുഭൂതി, സാമൂഹിക നീതി, എല്ലാ മനുഷ്യരുടെയും തുല്യ അന്തസ് എന്നിവയ്ക്ക് മുൻഗണന നൽകുന്ന സുവിശേഷ മൂല്യങ്ങളിൽ അധിഷ്ഠിതവുമാണ്!

കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും സ്വാഗതം ചെയ്യുന്നതിനും സമൂഹങ്ങളിലേക്ക് അവരെ സമന്വയിപ്പിക്കുന്നതിനും ഫ്രാൻസിസ് പാപ്പാ സ്ഥിരമായി വാദിച്ചിട്ടുണ്ട്. 2016 ൽ അദ്ദേഹം പറഞ്ഞ ഒരു വാക്യം ശ്രദ്ധേയമായ പ്രതികരണങ്ങൾ ഉണ്ടാക്കിയിരുന്നു. “മനുഷ്യ സമൂഹങ്ങൾ തമ്മിലുള്ള ബന്ധത്തിൽ പാലം പണിയുന്നതിനു പകരം മതിൽ കെട്ടുന്നവർ ക്രിസ്ത്യാനികളല്ല” എന്നായിരുന്നു പാപ്പാ അന്നു പ്രഖ്യാപിച്ചത്! പ്രസിഡന്റ് ട്രമ്പിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളെ വിമർശിച്ചുകൊണ്ടായിരുന്നു പാപ്പാ അന്ന് അങ്ങനെ പറഞ്ഞത് എന്നത് ഓർക്കേണ്ടതാണ്!

കുടിയേറ്റം, സാമൂഹിക നീതി, മാനുഷിക അന്തസ്സ് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഫ്രാൻസിസ് പാപ്പായുടെ ശക്തമായ നിലപാടാണ് പ്രസിഡന്റ് ട്രമ്പിന്റെ കുടിയേറ്റ വിരുദ്ധ നയത്തെ വിമർശിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്നതിന്റെയും സമന്വയിപ്പിക്കുന്നതിന്റെയും പ്രാധാന്യം, ഇന്നത്തെ ലോകത്തിന് ഒട്ടും കുറച്ചുകാണാൻ കഴിയില്ല.

കൂടാതെ, പല രാജ്യങ്ങളിലും ശക്തിപ്രാപിച്ചു വരുന്ന തീവ്ര വലതുപക്ഷ നയങ്ങൾക്കും രാഷ്ട്രീയത്തിനുമെതിരേ സന്തുലിതമായ നിലപാടെടുക്കാൻ വൈകിയാൽ, അതു ഭാവിയിൽ മനുഷ്യ വംശത്തിനു താങ്ങാൻ കഴിയാത്ത ദുരിതങ്ങളിലേക്കും ദുരന്തങ്ങളിലേക്കും ലോകത്തെ നയിച്ചേക്കാം എന്ന കാലത്തിന്റെ ചുവരെഴുത്തും പാപ്പാ കാണുന്നുണ്ടാവണം!

മറുഭാഗത്ത്, ലോകത്തു ശക്തമായി പടരുന്ന ഇസ്ലാമിസ്റ്റു രാഷ്ട്രീയവും ആഗോള ജിഹാദിന്റെ വിവിധ രൂപങ്ങളും ഉയർത്തുന്ന ആശങ്കകൾ പരിഹരിക്കാൻ ഫ്രാൻസിസ് പാപ്പാ വേണ്ടത്ര ചെയ്യുന്നില്ലെന്ന് വാദിക്കുന്നവരുണ്ട്! അതു പൂർണ്ണമായും ശരിയെന്നു പറഞ്ഞു കൂടാ! അക്രമത്തെയും ഭീകരതയേയും പാപ്പാ തള്ളിപ്പറഞ്ഞിട്ടുണ്ട്. പരസ്പര ധാരണയും സാഹോദര്യവും വളർത്തുന്ന സംഭാഷണങ്ങളും സംവാദങ്ങളുമാണ് വ്യത്യസ്ത മത സമൂഹങ്ങളും ജന വിഭാഗങ്ങളും തമ്മിൽ ഉണ്ടാകേണ്ടത് എന്ന നിലപാടാണ് ഫ്രാൻസിസ് പാപ്പാ മുന്നോട്ടു വയ്ക്കുന്നത്.

ഇവിടെ ഒരു കാര്യം ശ്രദ്ധിക്കണം. കാത്തോലിക്കാ സഭയുടെ തലവൻ എന്ന നിലയിൽ അന്താരാഷ്ട്ര വിഷയങ്ങളിൽ പാപ്പായുടെ സമീപനം സമാധാനവും അനുരഞ്ജനവും സാമൂഹിക നീതിയും പ്രോത്സാഹിപ്പിക്കുന്നതിൽ കേന്ദ്രീകരിച്ചിരിക്കുന്നു!

അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റ് എന്ന നിലയിൽ, രാജ്യത്തിന്റെയും പൗരന്മാരുടെയും

മികച്ച താൽപ്പര്യങ്ങൾക്കായി പ്രവർത്തിക്കാൻ ഡൊണാൾഡ് ട്രംപിന് ഉത്തരവാദിത്തമുണ്ട്.

അമേരിക്കൻ പൗരന്മാരുടെ ക്ഷേമം, സുരക്ഷ, സാമ്പത്തിക അഭിവൃദ്ധി എന്നിവയ്ക്ക് മുൻഗണന നൽകുക, നിയമവാഴ്ച ഉയർത്തിപ്പിടിക്കുക, വ്യക്തിഗത അവകാശങ്ങൾ സംരക്ഷിക്കുക, ഭരണതലത്തിൽ അധികാര വിഭജനം ഉറപ്പാക്കുക, അമേരിക്കൻ നേതൃത്വവും നയതന്ത്രവും പ്രോത്സാഹിപ്പിക്കുക, തീവ്രവാദം, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക അസമത്വം തുടങ്ങിയ ആഗോള വെല്ലുവിളികളെ നേരിടുക, ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും തത്വങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം വ്യത്യസ്തതകളെ ഉൾക്കൊള്ളൽ, സഹിഷ്ണുത, വൈവിധ്യത്തോടുള്ള ബഹുമാനം എന്നിവയുടെ ഒരു സംസ്കാരം വളർത്തുക എന്നിവയെല്ലാം ഭരണാധികാരി എന്ന നിലയിൽ പ്രസിഡന്റ് ട്രമ്പിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വവും കടമയുമാണ്.

pope-francis

ആത്യന്തികമായി, കത്തോലിക്കാ സഭയുടെ സാമൂഹിക പ്രബോധനത്തിൽ അധിഷ്ഠിതമായ അനുകമ്പ പ്രസംഗിക്കാൻ ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഉത്തരവാദിത്വവും സ്വാതന്ത്ര്യവുമുണ്ട്, അതേസമയം അമേരിക്കൻ പ്രസിഡൻ്റ് എന്ന നിലയിൽ പ്രസിഡൻ്റ് ട്രംപ് അമേരിക്കയുടെ ഭരണഘടനയ്ക്കും രാജ്യത്തിൻ്റെ താൽപ്പര്യങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കണം!

രാഷ്ട്ര നേതാക്കൾ കരുത്തുറ്റവരും ധീരരും രാജ്യത്തോടും ജനങ്ങളോടും പ്രതിബദ്ധതയുള്ളവരും ആയിരിക്കണം. ഒപ്പം, മനസ്സാക്ഷിയുടെ സ്വരം കേൾക്കുന്നവരുമായിരിക്കണം എന്ന സന്ദേശമാണ് ഫ്രാൻസിസ് പാപ്പാ മുന്നോട്ടു വയ്ക്കുന്നത്.

ഫാ. വർഗീസ് വള്ളിക്കാട്ട്

Share News