*ഞാൻ കണ്ട ഫയൽസ്*| “ചരിത്രവും പ്രത്യയശാസത്രവും കൂട്ടിക്കലർത്തി ഒരുക്കിയിരിക്കുന്ന ഒരു മിശ്രിതസിനിമയാണിത്”.

Share News

*ഞാൻ കണ്ട ഫയൽസ്*

സിനിമ കാണുന്നത് എൻ്റെ ഒരു ശീലമല്ല. നോമ്പുകാലത്താണെങ്കിൽ ഒട്ടുമേയല്ല. എങ്കിലും ഇന്നലെ ഞാൻ, മുപ്പതു വർഷം മുമ്പു നടന്ന കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെ അധികരിച്ച് വിവേക് അഗ്നിഹോത്രി എഴുതി സംവിധാനം ചെയ്ത ‘ദ കാശ്മീർ ഫയൽസ്’ പോയിക്കണ്ടു. സമകാലീന ഭാരതത്തെക്കുറിച്ച് അറിവു ലഭിക്കുമെന്ന് കരുതിയതിനാലാണ് പോയത്. ഏതായാലും, പോയതു നന്നായി. മൂവി എനിക്ക് ഇഷ്ടപ്പെട്ടു. അല്പംപോലും ബോറഡിയില്ല. അനുപം ഖേർ, മിഥുൻ ചക്രബൊർതി, പുനീത് ഇസ്സാർ, അതുൽ ശ്രീവാസ്തവ എന്നിങ്ങനെയുള്ള നലം തികഞ്ഞ അഭിനേതാക്കളെ ഒരുമിച്ച് ഒരേ ഫ്രെയിമിൽ കാണാൻ കഴിഞ്ഞതു നന്നായി. സംവിധായകൻ്റെ ഭാര്യതന്നെയായ പല്ലവി ജോഷിയും മൃണാൾ കുല്ക്കർണിയും ചിന്മയ് മണ്ഡേല്ക്കറുമൊക്കെ തകർത്തഭിനയിച്ചിട്ടുണ്ട്. സത്യം പറയണമല്ലോ, മുഖ്യ കഥാപാത്രമായി വന്ന ദർശൻ കുമാറിൻ്റെ കാസ്റ്റിങ്ങിനോട് എനിക്ക് അത്ര മതിപ്പു തോന്നിയില്ല.

പശ്ചാത്തല സംഗീതത്തിൻ്റെ കരുത്ത് തെളിയിക്കുന്ന സിനിമകളിൽ ഒന്നാണിത്. ഒടുവിൽ, പ്രേക്ഷകർ നിശ്ശബ്ദരും ഹൃദയഭാരമുള്ളവരുമായി തിയേറ്റർ വിട്ടിറങ്ങുമ്പോൾ മനസ്സിനെ വിടാതെ പിന്തുടരുന്നത് ശോകമൂകമായ വയലിൻ ബിറ്റുകളാണ് … കാമറ കാശ്മീരിൻ്റെ ദൃശ്യഭംഗി വേണ്ടത്ര ഒപ്പിയെടുത്തോ എന്നു സംശയമുണ്ട്. കാമറയും സംവിധാനവും ചിലയിടങ്ങളിൽ പാളിപ്പോയിട്ടുണ്ട് എന്നു സമ്മതിക്കാതെയും വയ്യാ.

*ചരിത്രം ഒരു മുന്നറിയിപ്പാണ് …*

തൊണ്ണൂറുകളിൽ ഇത്തരം കാര്യങ്ങൾ നടന്നു എന്നു വിശ്വസിക്കാനാവാത്ത വിധം ക്രൂരവും ഭയാനകവുമായ ഒരു ചരിത്രമാണ് അഭ്രപാളികൾ ഒപ്പിയെടുത്തിരിക്കുന്നത്. അഞ്ചു ലക്ഷത്തോളം ഹൈന്ദവരെ കാശ്മീർതാഴ്വരയിൽ നിന്ന് ഓടിക്കാൻ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിന്റെ (JKLF) ഇസ്ലാമിസ്റ്റു ഭീകരർ പ്ലാനിട്ട ‘ആസാദി മൂവ്‌മെൻ്റ്’ നൂറുകണക്കിനു പുരുഷന്മാരെ കൊല്ലുകയും സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും കുഞ്ഞുങ്ങളോട് സങ്കല്പിക്കാനാവാത്ത ക്രൂരതകൾ ചെയ്യുകയുമുണ്ടായി. സിനിമയിൽ ശാരദ പണ്ഡിറ്റിനെ ജീവനോടെതന്നെ അറക്കവാൾകൊണ്ട് രണ്ടായി കീറിമുറിക്കുന്ന രംഗം ക്രൂരമായ ഭാവനാസൃഷ്ടിയാകാനേ തരമുള്ളൂ എന്നു സിനിമയ്ക്കുശേഷവും വിചാരിച്ചിരിക്കുകയായിരുന്നു ഞാൻ. എന്നാൽ യൂണിവേഴ്സിറ്റിയിൽ ലൈബ്രേറിയനായിരുന്ന കശ്മീരി പണ്ഡിറ്റ് ഗിരിജ ടിക്കുവിൻ്റെ അനന്തരവൾ സിധി റെയ്ന ഇൻസ്റ്റഗ്രാമിൽ കുറിച്ച യാഥാർത്ഥ്യങ്ങൾ വായിച്ച് ഞാൻ വിറങ്ങലിച്ചുപോയി.

കൂട്ട ബലാത്സംഗത്തിന് ഇരയായ ഗിരിജ ടിക്കുവിൻ്റെ അന്ത്യം അങ്ങനെതന്നെ ആയിരുന്നത്രേ! ജർമനിയിൽ ഹിറ്റ്ലറും മലബാറിൽ വാരിയൻകുന്നനും ഗുജറാത്തിലും കണ്ഡമാലിലും ഹിന്ദുത്വ ഭീകരരും സിറിയയിലും ലെബനനിലും ഇറാഖിലും ഐഎസ് ഭീകരരും ചെയ്ത കാര്യങ്ങളോർക്കുമ്പോൾ ഇതൊക്കെ സംഭവ്യമാണ് എന്ന് വിശ്വസിക്കാതെ തരമില്ലല്ലോ.

മത-വംശീയ ഭീകരതകളെക്കുറിച്ച് പൊതുസമൂഹം ജാഗ്രത പുലർത്തിയില്ലെങ്കിൽ, ഏതു കാലത്തും എവിടെയും എങ്ങനെയും സമാനമായ കാര്യങ്ങൾ നടക്കാം എന്ന തിരിച്ചറിവ് കാശ്മീർ ഫയലുകൾ സമ്മാനിക്കുന്നുണ്ട്. മനുഷ്യത്വരഹിതമായ ഒത്താശകളും നിശ്ശബ്ദതയും നിസ്സംഗതയും വിസ്മൃതിയും പ്രതിക്കൂട്ടിലാകുന്ന അനേകം സന്ദർഭങ്ങൾ ഈ സിനിമ സമ്മാനിക്കുന്നുണ്ട്. “Broken people don’t speak, they just need to be heard” എന്ന ഡയലോഗിൻ്റെ മൂർച്ച വർണനാതീതമാണ്. ആട്ടിയോടിക്കപ്പട്ടവരിൽ ബുദ്ധനും ജൈനനും സിഖും ക്രിസ്ത്യാനിയും എന്തിനേറെ മോഡറേറ്റ് മുസ്ളീമും ഉണ്ടായിരുന്നുവെന്ന കൃഷ്ണ പണ്ഡിറ്റിൻ്റെ പ്രസ്താവന ഈ സിനിമയിലെ ഏറ്റവും നന്മ നിറഞ്ഞ ഡയലോഗായി തോന്നി. ഏതു മതവിഭാഗങ്ങളിൽ പെട്ടവരാണെങ്കിലും ഭീകരവാദത്തിനെതിരായി ഒന്നിച്ച് അണിനിരക്കേണ്ടതാണെന്ന സന്ദേശമാണ് അതു പകരുന്നത്. ഭീകരവാദം ഏതെങ്കിലും ഒരു വിഭാഗത്തിനുമാത്രം എതിരേയുള്ളതല്ല, മറിച്ച് മാനവരാശിക്കു മുഴുവൻ എതിരായുള്ളതാണ് എന്ന വാസ്തവം തിരിച്ചറിയണം.

ഒപ്പം, സമകാലീന ഭാരതത്തിൽ ബുദ്ധിജീവികളും രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും എങ്ങനെയാണ് ഇസ്ലാമിസ്റ്റ് അജൻഡയ്ക്കുവേണ്ടി കുഴലൂത്തു നടത്തുന്നത് എന്ന യാഥാർത്ഥ്യവും സിനിമ വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്. ആസാദി മുദ്രാവാക്യങ്ങൾ യുവതയുടെ സിരകളിൽ അതിവിദഗ്ദ്ധമായി കുത്തിവയ്ക്കുന്ന യൂണിവേഴ്സിറ്റി പ്രൊഫസറുടെ പേര് രാധികാ മേനോൻ എന്നായത് യാദൃശ്ചികമല്ല എന്നു തിരിച്ചറിയാൻ മലയാളികൾക്ക് അധികമൊന്നും ക്ലേശിക്കേണ്ടിവരില്ല. ‘കേരള ടു കാശ്മീർ’ പ്രയോഗം, UP തിരഞ്ഞെടുപ്പിനോടനുബന്ധമായി ഉണ്ടായ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ, നാനാർത്ഥങ്ങൾ പേറുന്നുണ്ടെന്നും തോന്നിപ്പോയേക്കാം.

*ഇതിൽ ചരിത്രം ഒരു പർദയാണ് …*

ഇതിലെ ചരിത്രം ഏതാണ്ട് യഥാതഥമാണെന്ന് മനസ്സിലാകുന്നതോടൊപ്പം പട്ടാപ്പകൽ പോലെ വ്യക്തമാകുന്ന മറ്റൊരു കാര്യവുമുണ്ട്. ഹിന്ദുത്വ ഐഡിയോളജിയെയും അതിൻ്റെ രാഷ്ട്രീയപകർച്ചകളെയും ന്യായീകരിക്കാനുള്ള ശ്രമം ഇതിൽ പ്രകടമാണ്. ചരിത്രവും പ്രത്യയശാസത്രവും കൂട്ടിക്കലർത്തി ഒരുക്കിയിരിക്കുന്ന ഒരു മിശ്രിതസിനിമയാണിത്. മോദി സർക്കാർ കാശിറക്കി ചെയ്തതാണോ എന്നു പോലും സംശയിച്ചുപോകും.

ഒരു പ്രത്യേകതരം ഇൻഡോളജിയുടെ അതിപ്രസരം പേറുന്ന സിനിമ കൂടിയാണിത്. പാരമ്പര്യങ്ങളെയും ഭാവനകളെയും ശാസ്ത്രമായി അവതരിപ്പിക്കുന്ന വ്യാജനിർമിതി ഇതിൽ വല്ലാതെയുണ്ട്. പണ്ഡിറ്റുകൾ എന്ന പേരിനെ മുൻനിറുത്തി, സകല വിജ്ഞാനത്തിൻ്റെയും സ്രോതസ്സായിരുന്നു കാശ്മീർ എന്നു സ്ഥാപിച്ചെടുക്കാനുള്ള തിരക്കഥാകൃത്തിൻ്റെ ശ്രമം അഭിനേതാവിൻ്റെ കഠിനപ്രയത്നം കൊണ്ടുപോലും വിജയത്തിലെത്തുന്നില്ല എന്നതാണ് വാസ്തവം.

(തുടർച്ച: *മുഖവും പേരുമുള്ള ചരിത്രം* കാത്തിരിക്കുക.)

Joshy mayyattil

Joshyachan Mayyattil

Share News