
കണ്ണനല്ലൂര്‍ മാര്‍ക്കറ്റ് കോംപ്ലക്സിന് ശിലാസ്ഥാപനം നിർവ്വഹിച്ചു….
കണ്ണനല്ലൂര്‍ മാര്‍ക്കറ്റ് കോംപ്ലക്സിന് ശിലാസ്ഥാപനം നിർവ്വഹിച്ചു..
..കണ്ണനല്ലൂരില്‍ സ്ഥാപിക്കുന്ന ആധുനിക മാര്‍ക്കറ്റ് ഷോപ്പിങ് കോംപ്ലക്സിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു. വികസനത്തിനായി പൊളിച്ചു നീക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് നഷ്ടപരിഹാരമായി വിപണിവില നല്‍കും. 2322.75 ചതുരശ്രമീറ്റര്‍ വിസ്തീർണ്ണത്തിൽ നിര്‍മിക്കുന്ന മാര്‍ക്കറ്റ് കോംപ്ലക്സിന് അനുബന്ധമായി റോഡ് വികസനവും നടക്കും. എട്ടു മാസത്തിനുള്ളില്‍ കോംപ്ലക്സിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയുള്ള 26 കോടി രൂപയുടെ കണ്ണനല്ലൂര്‍ ജങ്ഷന്‍ വികസനത്തിന്റെ ഭാഗമായി നബാര്‍ഡിന്റെ സഹായത്തോടെ അഞ്ച് കോടി രൂപയാണ് ഷോപ്പിങ് കോംപ്ലക്സിനായി ചെലവഴിക്കുന്നത്.
പത്തേക്കറോളം വരുന്ന കണ്ണനല്ലൂരിലെ സ്ഥലത്ത് 40 സെന്റിലാണ് കോംപ്ലക്സ് നിര്‍മാണം നടക്കുക. ഇവിടെയുള്ള ക്ഷേത്രത്തിന് യാതൊരു തടസവും സൃഷ്ടിക്കാതെയാവും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. ജില്ലയിലെ എല്ലാ മാര്‍ക്കറ്റുകളുടെയും ആധുനിക വത്കരണ പദ്ധതി നടന്നു വരികയാണ്.
തങ്കശ്ശേരി, കടപ്പാക്കട, പള്ളിമുക്ക്, മൂന്നാം കുറ്റി, ചാത്തന്നൂര്‍, പരവൂര്‍, കൊട്ടാരക്കര, പുനലൂര്‍, അഞ്ചല്‍ തുടങ്ങി ജില്ലയിലെ 18 മാര്‍ക്കറ്റുകളാണ് ആദ്യഘട്ടത്തില്‍ നവീകരിക്കുക. കരിക്കോട് മാര്‍ക്കറ്റ് നവീകരണം ഇതിനോടകം പൂര്‍ത്തീകരിച്ചു കഴിഞ്ഞു.
കെ ട്രെയിനിന്റെ കൊല്ലത്തെ സ്റ്റേഷനായി തൃക്കോവില്‍വട്ടം മാറ്റപ്പെടുമെന്ന സാധ്യതകൂടി പരിഗണിക്കുമ്പോള്‍ കണ്ണനല്ലൂര്‍ ജങ്ഷന്‍ വികസനത്തിന് വര്‍ധിച്ച പ്രാധാന്യമാണുള്ളത്.