
കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍|പാര്‍ട്ടിയെയും കമ്മ്യൂണിസ്റ്റ് ആശയങ്ങളെയും വഞ്ചിച്ചു: ഡി രാജ
ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് മുന്‍ പ്രസിഡന്റും യുവ സിപിഐ നേതാവുമായ കനയ്യകുമാറും ഗുജറാത്തിലെ സ്വതന്ത്ര എംഎല്‍എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയും കോൺഗ്രസിൽ ചേര്‍ന്നു. ചൊവ്വാഴ്ച വൈകുന്നേരം എഐസിസി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് ഇവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഡല്‍ഹിയിലെ ഭഗത് സിങ് പാര്‍ക്കില്‍ എത്തിയ നേതാക്കള്‍, ഭഗത് സിങ് പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.
കനയ്യ കുമാര്‍ പാര്‍ട്ടി വിട്ട സാഹചര്യത്തില്‍, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ വൈകുന്നേരം മാധ്യമങ്ങളെ കാണും.സിപിഐ നേതൃത്വുമായി ഉടലെടുത്ത തര്‍ക്കം പരിഹരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് കനയ്യ കുമാര്‍ കോണ്‍ഗ്രസിലെത്തിയത്.
ബിഹാര്‍ സ്വദേശിയാണു കനയ്യകുമാര്‍ 2019 തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഐയില്‍ ചേര്‍ന്നിരുന്നു. ബിഹാറിലെ ബഗുസാരിയയില് ബിജെപിയുടെ ഗിരിരാജ് സിംഗിനെതിരെ മത്സരിക്കുകയും ചെയ്തു. എന്നാല്‍ വിജയിക്കാനായില്ല.
ഗുജറാത്ത് വഡ്ഗാമില്നിന്നുള്ള എംഎല്‍എയാണ് മേവാനി. 2017ല്‍ കോണ്‍ഗ്രസ് പിന്തുണയോടെയാണ് മേവാനി വിജയിച്ചത്. അടുത്ത വര്‍ഷം നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാന പ്രചാരണ മുഖങ്ങളിലൊന്നാണ് മേവാനി.
കനയ്യ കുമാര്‍ പാര്‍ട്ടിയെയും കമ്മ്യൂണിസ്റ്റ് ആശയങ്ങളെയും വഞ്ചിച്ചു: ഡി രാജ

ന്യൂഡല്‍ഹി: കനയ്യ കുമാര്‍ പാര്‍ട്ടിയെ വഞ്ചിച്ചെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. അദ്ദേഹത്തെ അദ്ദേഹം തന്നെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. വ്യക്തിപരമായ കാര്യങ്ങള്‍ കൊണ്ടാണ് പാര്‍ട്ടി വിടുന്നു എന്നാണ് പറഞ്ഞത്. വ്യക്തിപരമായ താത്പര്യങ്ങളുള്ളതുകൊണ്ടാണ് പോയത്. കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ വിശ്വാസമില്ലെന്ന് അദ്ദേഹം തെളിയിച്ചു.
ആരെങ്കിലും പാര്‍ട്ടി വിട്ടാല്‍ അയാള്‍ക്ക് രാജ്യത്തെ അടിസ്ഥാന വിഭാഗത്തിന് വേണ്ടി പോരാടാന്‍ താത്പര്യമില്ലെന്നാണ് അര്‍ത്ഥം. ഇതിനെ ചതിയെന്ന് താന്‍ വിശേഷിപ്പിക്കും. കമ്മ്യൂണിസ്റ്റ് ആശയങ്ങളോടുള്ള ചതിയാണ്. സംഘപരിവാറിന്റെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായപ്പോഴെല്ലാം ഞങ്ങള്‍ അദ്ദേഹത്തെ സംരക്ഷിച്ചു. എന്നിട്ടും പാര്‍ട്ടിയെ വഞ്ചിച്ചു- രാജ പറഞ്ഞു.
ഗുജറാത്തില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എ ജിഗ്നേഷ് മേവാനിക്കൊപ്പമാണ് കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം. ഡല്‍ഹിയിലെ ഭഗത് സിങ് പാര്‍ക്കില്‍ എത്തിയ നേതാക്കള്‍, ഭഗത് സിങ് പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമായിരുന്നു കോണ്‍ഗ്രസില്‍ ചേര്‍ന്നത്.