മാനവികതയുടെ മഹത്തായ സന്ദേശങ്ങൾ, കാവ്യാത്മകമായ രീതിയിൽ എല്ലാക്കാലത്തിനുമായി പകർന്നു നൽകിയതുകൊണ്ടാണ് കുമാരനാശാൻ ജനങ്ങൾക്ക് പ്രിയപ്പെട്ട മഹാകവി ആയത്.

Share News

മാനവികതയുടെ മഹത്തായ സന്ദേശങ്ങൾ, കാവ്യാത്മകമായ രീതിയിൽ എല്ലാക്കാലത്തിനുമായി പകർന്നു നൽകിയതുകൊണ്ടാണ് കുമാരനാശാൻ ജനങ്ങൾക്ക് പ്രിയപ്പെട്ട മഹാകവി ആയത്. ജീവിത തത്വദർശനങ്ങൾ ഉൾച്ചേർന്ന രചനകൾ അദ്ദേഹത്തെ വേറിട്ട കവിത്വത്തിന് ഉടമയാക്കി. ഈ ദർശനങ്ങളാകട്ടെ ശ്രീനാരായണ ഗുരുവിൽ നിന്നാണ് ആശാന് പകർന്നു കിട്ടിയത്.

ഗുരുവിന്റെ സന്ദേശങ്ങളെ, പ്രത്യേകിച്ച് ജാതിഭേദമില്ലായ്മയുടെ, സമസൃഷ്ടി സ്നേഹത്തിന്റെ തത്വങ്ങളെ അദ്ദേഹം തന്റെ കവിതകളിൽ പാലിൽ പഞ്ചസാരയെന്ന പോലെ ലയിപ്പിച്ചെടുത്തു. വേദനിക്കുന്ന ഹൃദയങ്ങൾക്ക് ആശ്വാസവും മുറിപ്പെട്ട സമൂഹമനസ്സിന് സാന്ത്വനവുമായി ആശാന്റെ കവിതകൾ. അങ്ങനെ എക്കാലത്തിന്റെയും കവിയായി വളർന്നുനിൽക്കുന്നു ആശാൻ. മരണത്തിന്റെ നൂറാം വർഷത്തിൽ വായനക്കാരന്റെ മനസ്സിലും സമൂഹത്തിന്റെ മനഃസാക്ഷിയിലും ആ കവിതകൾ തിളങ്ങിനിൽക്കുന്നത് ഇതിന്റെ ദൃഷ്ടാന്തമാണ്. ഇനി ആയിരം കൊല്ലം കഴിഞ്ഞാലും ആശാനും അദ്ദേഹത്തിന്റെ കവിതകളും കൂടുതൽ പ്രഭാവത്തോടെ ഇവിടെത്തന്നെയുണ്ടാകും എന്നതിന് തെളിവ് തരുന്നു ഈ നൂറുവർഷങ്ങൾ.

Share News