മനോരമയുടെ പദ്ധതിക്ക് പേര് പിറന്നകഥ…

Share News

ഇന്നു ലോക പരിസ്ഥിതിദിനം. മലയാള മനോരമയുടെ വൃക്ഷവത്കരണ പദ്ധതി ‘ഭൂമിക്കൊരു കുട’യ്ക്കു വേണ്ടി മനസും ശരീരവും ആത്മാവും അർപ്പിച്ച നാളുകൾ രാവിലെ സന്തോഷത്തോടെ ഓർത്തു.

സർക്കാരിന് പുറത്തുള്ള ഒരു ഏജൻസി നടത്തിയ ഏറ്റവും വലിയ വൃക്ഷവത്കരണ പദ്ധതിയായി ലിംക ബുക് ഓഫ് റിക്കോർഡ്സ് അടക്കുള്ള ഒട്ടേറെ റിക്കോർഡ് ബുക്സിൽ ഇത് ഇടം പിടിച്ചു. വനം വകുപ്പ് നടത്തിയ പഠനത്തിലും ഈ പദ്ധതിയിൽവച്ച തൈകളുടെ നിലനിൽപ് നിരക്ക് വളരെ ഉയർന്നതായി വിലയിരുത്തപ്പെട്ടു.

വർഷങ്ങൾ മുമ്പ് ഒരു ഏപ്രിൽ മാസം.

വനം മന്ത്രി ബിനോയ് വിശ്വത്തിൻ്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ഇതു സംബന്ധിച്ച ആദ്യ ആലോചനായോഗം നടക്കുന്നു. മനോരമയുടെ ഭാഗത്തുനിന്ന് അസോഷ്യേറ്റ് എഡിറ്റർ മാത്യൂസ് വർഗീസ് സാറും ഞാനും. സർക്കാരിൽ നിന്ന് മന്ത്രിയും വകുപ്പുസെകട്ടറിയും വലിയൊരു ഉദ്യോഗസ്ഥ വൃന്ദവും. എങ്ങനെയും ഇതു നടപ്പാക്കരുത് എന്ന ലക്ഷ്യമായിരുന്നു പല ഉദ്യോഗസ്ഥർക്കും. മന്ത്രി ന്യൂട്രൽ ആയിരുന്നു.

എതിർപ്പുകൾ മറികടന്ന് ചർച്ച മുന്നോട്ടുപോയി. അപ്പോഴാണ് ഈ പദ്ധതിക്ക് ഒരു പേരില്ല എന്ന തടസവാദം ഉദ്യോഗസ്ഥർ മുന്നോട്ടുവച്ചത്. ആകർഷകമായ ഒരു പേര് അടുത്ത മീറ്റിങ്ങിൽ കണ്ടെത്തിക്കഴിഞ്ഞ് ചർച്ച മുന്നോട്ടു കൊണ്ടുപോകാം എന്ന നിർദേശം ഒരുന്നത ഉദ്യോഗസ്ഥൻ മുന്നോട്ടു വച്ചു. പദ്ധതിക്ക് പ്രത്യേകപേര് വേണം എന്ന നിർദേശം മന്ത്രിയും ശരിവച്ചു. മാത്യൂസ് സാറും ഞാനും പ്രതിസന്ധിയിലായി. മന്ത്രിയുടെ അധ്യക്ഷതയിലുള്ള അടുത്ത മീറ്റിങ് എന്നാൽ ഉടനെയൊന്നും നടക്കണമെന്നില്ല. പദ്ധതി ആ വർഷത്തെ പരിസ്ഥിതിദിനത്തിൽ നടക്കില്ലെന്നു ചുരുക്കം.

ഞാൻ പെട്ടെന്ന് എൻ്റെ മുന്നിലെ റൈറ്റിങ് പാഡിൽ രണ്ട് വാക്കെഴുതി മാത്യൂസ് സാറിൻ്റെ മുന്നിലേക്ക് വച്ചു. സാറിൻ്റെ മുഖം പ്രസന്നത വീണ്ടെടുത്തു. സാറത് മന്ത്രിയുടെ മുന്നിലേക്ക് നീട്ടി. മന്ത്രി അതു വായിച്ചശേഷം പറഞ്ഞു. ഇതുകൊകൊള്ളാം ‘ ഭൂമിക്കൊരു കുs’ ഇതു മതി.

ആ പേര് താത്കാലികമായി അംഗീകരിച്ച് മെച്ചപ്പെട്ട പേര് നിർദേശിക്കാൻ മനോരമയ്ക്ക് അനുമതി നൽകി യോഗം പദ്ധതി അംഗീകരിച്ചു.

പേരിട്ട വിവരം തത്കാലം മനോരമയിൽ പറയേണ്ടെന്നും മെച്ചപ്പെട്ട പേര് സഹപ്രവർത്തകർ മുന്നോട്ടുവച്ചാൽ നമുക്കത് സ്വീകരിക്കാമെന്നും മടക്കയാത്രയിൽ സാറ് എന്നോട് നിർദേശിച്ചു. അടുത്ത ദിവസംതന്നെ മാത്യൂസ് സാറ് എഡിറ്റോറിയൽ അംഗങ്ങളുടെ ഗ്രൂപ്പിൽ പേര് ക്ഷണിച്ചുകൊണ്ട് മെയിലിട്ടു. കുറെ നിർദേശങ്ങൾ വന്നു. ആ നിർദേശങ്ങൾക്കൊപ്പം ഞാൻ നിർദേശിച്ച പേരു കൂടി എഴുതി ചേർത്ത് സാറ് ഫൈനൽ സിലക്ഷന് ഒരു കമ്മറ്റിക്ക് വിട്ടു.

കമ്മറ്റി തിരഞെടുത്തത് ‘ഭൂമിക്കൊരു കുട’ എന്നതായിരുന്നു. കമ്മറ്റിയിലെ ആർട്ടിസ്റ്റ് ഈ പേരിൻ്റെ വിഷ്വലൈസേഷൻ സാധ്യതയും ചൂണ്ടിക്കാട്ടി. അങ്ങനെ ആ പേരിൽ നിന്ന് മനോഹരമായ ഒരു ലോഗോ ഉണ്ടായി. ആർട്ടിസ്റ്റുമാരായ ബൈജു പൗലോസാണോ അജോ കൈതാരമാണോ അത് രൂപകൽപന ചെയ്തതെന്നു ഞാൻ മറന്നു. പിന്നീട് എല്ലാവരും ചേർന്നൊരു ഉൽസവമായി ഓരോ ജൂൺ അഞ്ചും ഭൂമിക്കൊരു കുടയും. സർക്കുലേഷൻ വിഭാഗമാണ് ശരിക്ക് അധ്വാനിച്ചത്….

ഷാജൻ സി. മാത്യു

മുൻ പത്രാധിപസമിതിയംഗം

മലയാള മനോരമ

Share News