
- അഭിപ്രായം
- എൻ്റെ ഗ്രാമം
- എൻ്റെ വിദ്യാലയം
- ഓർമ്മകൾ
- കേരളം
- കേരള ജനത
- ചരിത്രം
- ചിത്രവും ചിന്തയും
- ജീവിതശൈലി
- നമ്മുടെ ജീവിതം
- നമ്മുടെ നാട്
- ഫേസ്ബുക്കിൽ
1960 നും 1980 നും ഇടയിൽ ജനിച്ചവർ ഭാഗ്യശാലികളാണ്. കാളവണ്ടി യുഗം, റോക്കറ്റ് യുഗത്തിലേക്ക് കുതിക്കുന്നത് കണ്ടവരാണവർ….
1960 നും 1980 നും ഇടയിൽ ജനിച്ചവർ ഭാഗ്യശാലികളാണ്. കാളവണ്ടി യുഗം, റോക്കറ്റ് യുഗത്തിലേക്ക് കുതിക്കുന്നത് കണ്ടവരാണവർ..
.. സൈക്കിൾ യാത്ര ചെയ്തിരുന്നവർക്ക് കാർ യാത്രയിലേക്ക് മാറാൻ ഭാഗ്യംചെയ്തവർ…
…. ഇല്ലായ്മയുടെ പരിമതികളിൽ നിന്ന് സമൃദ്ധിയുടെ പടവുകളിലേക്ക് കയറിയവർ….
.. ചെറ്റക്കുടിലുകളിൽ നിന്ന് മണിമാളികകളിലേക്ക് കുടിയേറിയവർ……….

പക്ഷെ……….. ആ ഇല്ലായ്മകളുടെ , പരിമതികളുടെ ഇടയിൽ കിട്ടിയിരുന്ന സന്തോഷം ഇപ്പോഴുണ്ടോ?……
.. പലരുടേയും ബാല്യ കാലത്തിലൂടെയുള്ള ഒരു സഞ്ചാരം….

… സ്കൂൾ ജീവിതം ഇന്നത്തേപ്പോലെ പിരിമുറുക്കം ഉള്ളതായിരുന്നില്ല.പകർത്തെഴുത്തായിരുന്നു മെയിൻ ഹോം വർക്ക്. പിന്നെ ചിലപ്പോൾ ഒരു കണക്കും. ആകെയുള്ള പേടി എന്നും കിട്ടുന്ന അടിയായിരുന്നു (ചൂരൽ കഷായം).

അടി കിട്ടിയത് വീട്ടിൽ അറിഞ്ഞാൽ വീട്ടിൽ നിന്നും വേറെയും കിട്ടിയിരുന്നു. പഴയ പാഠപുസ്തകങ്ങൾ പകുതി വിലയ്ക്ക് വിറ്റിരുന്നു ഞങ്ങൾ. അതുപോലെ പോയ കൊല്ലത്തെ ബുക്കുകളിലെ ഉപയോഗിക്കാത്ത പേജുകൾ തുന്നിക്കെട്ടി പലരും ബുക്കുകൾ ഉണ്ടാക്കി പുതിയ സ്കൂൾ വർഷം ഉപയോഗിച്ചിരുന്നു.

മൈൽപ്പീലിത്തുണ്ട് മാനം കാണാതെ പുസ്തകത്താളിൽ ഒളിപ്പിച്ചു വച്ച് പ്രസവിക്കുന്നത് കാത്തിരുന്നിട്ടുണ്ട് ഞങ്ങൾ. കുന്നിക്കുരുവും തീപ്പെട്ടി പടങ്ങളും പൊന്നുപോലെ സൂക്ഷിച്ചിരുന്നു. കുളത്തിലും പുഴയിലും മുങ്ങാംകുഴിയിട്ട് കൂടുതൽ നേരം മുങ്ങിക്കിടന്നവനെന്ന പേരു കിട്ടാൻ നെഞ്ചുംകൂട് പൊട്ടുംവരെ ശ്വാസം പിടിച്ച് മുങ്ങിക്കിടന്നത്…
. അന്നെല്ലാവർക്കും തന്നെ നീന്തൽ അറിയാമായിരുന്നു.വക്കു പൊട്ടിയ സ്ലേറ്റിൽ ഒടിഞ്ഞ പെൻസിൽ മുറികൊണ്ടെഴുതിയത് മായ്ക്കാൻ മഷിത്തണ്ടും , ബംബ്ലി നാരങ്ങയുടെ തൊണ്ടും ഉപയോഗിച്ചിരുന്നത്..

.. പ്രകൃതിയിൽ നിന്ന് എന്തും നിർമ്മിക്കാൻ ഞങ്ങൾക്കറിയാമായിരുന്നു. മൂടു കീറിയ നിക്കറും ബട്ടൻസു പോയ നിക്കർ പിന്നു കുത്തിയും ഏച്ചു കുത്തിയും ഉപയോഗിച്ചത്. ഇല്ലായ്മ ഒരു കുറവായി ആരും കണ്ടിരുന്നില്ല.
സ്‌ക്കൂളുകളിൽ ആണ്ടോടാണ്ടു വരുന്ന അച്ചുകുത്തുകാർ ഒരു പേടി സ്വപ്നമായിരുന്നു. മഷിപ്പേനയിൽ വെള്ളം ചേർത്ത് അളവു കൂട്ടി എഴുതിയിരുന്നു.
മഷി ലീക്കു ചെയ്തുണ്ടായ മഷിപ്പാടുകൾ കൈവിരലുകളിലും ഷർട്ടിലും കാണുക പതിവായിരുന്നു. മഷിത്തുള്ളികൾ കടം വാങ്ങാറുമുണ്ടായിരുന്നു.
വാച്ചും ക്ലോക്കും ഇല്ലാതിരുന്നിട്ടും സൂര്യന്റെ നിഴലു നോക്കി സമയം കണക്കുകൂട്ടി മൈലുകൾ നടന്ന് കൃത്യ സമയത്തു തന്നെ സ്കൂളിൽ എത്തിയിരുന്നു..
. പ്രകൃതിയെ നിരീക്ഷിച്ച് കാര്യങ്ങൾ നടത്താൻ അന്നേ ഞങ്ങൾ അറിവു നേടി. മുഖത്ത് ഒരു ലോഡ് പൗഡറിട്ട് പള്ളിയിലും സ്ക്കൂളിലും പോയിരുന്നു . അതു മാത്രമായിരുന്നു പലരുടേയും മേക്കപ്പ് വസ്തു.
സ്കൂൾ വിട്ടു വന്നശേഷം സന്ധ്യയാകുംവരെ പറമ്പിലും, മൈതാനത്തും, വയലേലകളിലും കൂട്ടുകാർക്കൊപ്പം കളിക്കുമായിരുന്നു. ഞങ്ങൾ യാഥാർത്ഥ സ്നേഹിതർക്കൊപ്പമായിരുന്നു കളിച്ചിരുന്നത്. Net friends ഇല്ലായിരുന്നു.
ഒരു തുണ്ട് കരിമ്പിൽ നിന്ന് കൂട്ടുകാരെല്ലാം കടിച്ചു തിന്നിരുന്നു. അതുപോലെ തന്നെയായിരുന്നു പല ഭക്ഷണ സാധനങ്ങളും. ആർക്കും അസുഖം പിടിപെട്ടില്ല.
സ്കൂളിൽ പോയിരുന്നത് ഇലാസ്റ്റിക് ഇട്ട പുസ്തക കെട്ടും ഇലയിൽ പൊതിഞ്ഞ ചോറ് പൊതിയുമായി അത് ചുമലിൽ (ഒരത്തിൽ) വച്ചായിരുന്നു.
പല സ്കൂളുകളിലും ചെറിയ ഒരു മൂത്രപ്പുര ഉണ്ടായിരുന്നു എങ്കിലും ആണുങ്ങൾ തുറസായ സ്ഥലത്ത് പരാബോളകൾ തീർക്കുവാനായിരുന്നു ഇഷ്ടം.
ഞങ്ങൾ വയറുനിറയെ മൂന്നു നാലുനേരം ആഹാരം കഴിച്ചിട്ടും ആരും പൊണ്ണത്തടിയന്മാർ ആയിട്ടില്ല.ചെരുപ്പിടാതെ ഊരെല്ലാം ചുറ്റിയിട്ടും ഞങ്ങൾക്ക് അസുഖം ഒന്നും വന്നിട്ടില്ല.
ഞങ്ങൾ ദിനചര്യകൾ തെറ്റിച്ചാലും ആരോഗ്യവന്മാർ ആയിരുന്നു ക്ലാസ് കട്ട് ചെയ്ത് ടൈം ടേബിൾ ബുക്കു വരെ വാങ്ങിക്കാനെന്ന് കളവു പറഞ്ഞ് പൈസ വാങ്ങി സിനിമക്ക് പോയിരുന്നു.
പോക്കറ്റു മണിയെന്ന വാക്ക് തന്നെ ആർക്കും അറിയില്ലായിരുന്നു. അതിഥികൾ വരാൻ കാത്തിരുന്ന് അവർ വന്നാൽ എത്ര സ്ഥലമില്ലെങ്കിലും എല്ലാവരും കൂടി ഒരു മുറിയിൽ സന്തോഷമായി കഴിഞ്ഞിരുന്നു..
ഹൈസ്കൂളിൽ പഠിക്കുമ്പോൾ വരെ ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ച് പുഴയിലും തോട്ടിലും ചാടിയിരുന്നു. അന്നൊന്നും ആർക്കും ഒരശുദ്ധവിചാരവും തോന്നിയിരുന്നില്ല. ഉറുമ്പിൻ തുള വീണ , മൂടു വെട്ടിയിട്ട ,, കമ്പികളിൽ നിന്ന് കുത്തു പറിഞ്ഞു പോയ കുടകൾ ചൂടി നനഞ്ഞൊലിച്ച് സ്കൂളിൽ പോയിരുന്നത്.. ഒരു പനിയും ഞങ്ങൾക്കു പിടിച്ചിട്ടില്ല.
റേഷനരിയിൽ നിന്നും അരിയേക്കാൾ കൂടുതൽ കല്ല് പെറുക്കിക്കളഞ്ഞിരുന്നു.ആരും പരാതി പറഞ്ഞിരുന്നില്ല.. അന്ന് ഗൃഹനാഥന്മാരെല്ലാവരും തന്നെ ഒരു പേടിയും കൂടാതെ പുറത്താണ് ഉറങ്ങിയിരുന്നത്. ഒരു കള്ളനും അവരുടെ ജീവനെടുത്തില്ല.
..ഓണക്കാലത്തും ക്രിസ്മസ് കാലത്തും പൂവു തേടി കാടും മലയും കയറിയത്…എത്ര കാൽമുട്ടു പൊട്ടിയാലും പെരുവിരൽ കല്ലിൽ തട്ടി നഖം പോയാലും ആരും കാര്യമാക്കിയില്ല .

കമ്മ്യൂണിസ്റ്റു പച്ചയും തൊട്ടാവാടിയുടെ കൂമ്പും മുരിങ്ങയിലയും ഉപ്പും ചേർത്ത മിശ്രിതവും എല്ലാ മുറിവിന്റേയും ഔഷധമായിരുന്നു..

റേഡിയോയിൽ , ചലച്ചിത്ര ശബ്ദരേഖയും , നാടകവാരവും (രാത്രി 9.30ന്), രഞ്ജിനിയും കണ്ടതും കേട്ടതും സന്തോഷ് ട്രോഫി മത്സരങ്ങളും കാത്തിരുന്ന് കേട്ടിരുന്നു.
മൂന്നരയുടെ ശ്രീലങ്കാ പ്രക്ഷേപണ നിലയത്തിൽ നിന്നുള്ള സരോജിനി ശിവലിംഗത്തിന്റെ മലയാളം പ്രക്ഷേപണവും വാനമുദവും , പിന്നെ വിവിധ ഭാരതിയും എല്ലാവർക്കും ഹരമായിരുന്നു… പക്ഷെ ഇതൊന്നും ഒരു കാര്യത്തിനും തടസ്സമായിരുന്നിട്ടില്ല.
ചുരുക്കം ചില വീടുകളിൽ ഉണ്ടായിരുന്ന ടിവിയിലെ രാമായണം സീരിയലും , ക്രിക്കറ്റും കാണാൻ കൂട്ടമായി ആ വീടുകളിൽ ചെന്നിരുന്നത്. ഒരു വീട്ടുകാരും അത് ശല്യമെന്ന് കരുതിയിരുന്നില്ല.. ഒക്ടോബർ ആദ്യവാരം സ്കൂളുകളിൽ നടത്തുന്ന തൊഴിൽ വാരത്തിന് വീട്ടിൽ നിന്നും കുട്ടയും, തൂമ്പയുമായി സ്കൂളിലേക്ക് പോയിരുന്നു.
ഒരു തൊഴിലും ചെയ്യാൻ ആർക്കും ഒരു മടിയില്ലായിരുന്നു. ഒരു ബീഡി വലിച്ചാൽ, വലിക്കുന്നത് ആരെങ്കിലും പരിചയക്കാർ കണ്ടാൽ അവർ എത്ര അകലെയാണെങ്കിലും (രണ്ടു മൂന്നു മൈൽ ചുറ്റളവിലുള്ള എല്ലാവരുടേയും ജോഗ്രഫിയും, ബയോഗ്രഫിയും എല്ലാവർക്കും അറിയാമായിരുന്നു) ആ ന്യൂസ് വീട്ടിൽ എത്തിച്ചിരുന്നു.
കുട്ടികൾ വഴി തെറ്റാതിരിക്കാൻ ” എല്ലാവരും എല്ലാവരേയും ” നിരീക്ഷിക്കുന്ന ചാരന്മാരായിരുന്നു. കോളേജിൽ പഠിക്കുമ്പോൾ ഒരു സിഗരറ്റിൽ നിന്ന് കൂട്ടുകാരെല്ലാവരും ഓരോ പഫ് മാറി മാറി എടുത്തിരുന്ന കാലം.. ആർക്കും ഒരു ഇൻഫെക്ഷനും വന്നിരുന്നില്ല. (എനിക്കെന്തോ ബീഡി വലിക്കാൻ തോന്നിയിരുന്നില്ല.)
സ്കൂളിൽ പോകുമ്പോൾ വഴിയിലുള്ള എല്ലാ പുരയിടത്തിലും കയറി മാങ്ങയും പുളിയും ,നെല്ലിക്കയും എറിഞ്ഞു വീഴ്ത്തിയ കാലം… നെല്ലിക്ക വായിലിട്ട് ചവച്ച് വഴിക്കുള്ള ഏതെങ്കിലും കിണറ്റിൽ നിന്ന് വെള്ളം കുടിച്ച് വായിലെ മധുരം ആസ്വദിച്ച കാലം. കുപ്പിവെള്ളം ഞങ്ങൾക്കജ്ഞാതമായിരുന്നു..
ഇന്നത്തെ കുട്ടികൾ ആവേശത്തോടെ കഴിക്കുന്ന ന്യൂഡിൽസിനേക്കാളും രുചികരമായിരുന്നു അന്ന് സ്കൂളിൽ കിട്ടിയിരുന്ന മഞ്ഞപ്പൊടിയും , അമേരിക്കൻ ഗോതമ്പും . ഇല്ലായ്മയുടെ വേദന എല്ലാവർക്കും അറിയാമായിരുന്നു.
ഓർക്കാപ്പുറത്തു് ആരു കയറി വന്നാലും കൊടുക്കാനായി ഒരു നേരത്തെ ഭക്ഷണം എല്ലാവരും കരുതിയിരുന്നു. ആരുമെത്തിയില്ലെങ്കിൽ അത് പഴംകഞ്ഞി രൂപത്തിൽ പിറ്റേന്ന് രാവിലെ അവതരിച്ചിരുന്നു. ഇതു കഴിച്ച് അവർ ആര്യോഗ്യം കാത്തു സൂക്ഷിച്ചു.
ചക്കപ്പഴം ഉപയോഗിച്ച് ഇടനയിലയിൽ ഉണ്ടാക്കുന്ന കുമ്പിളപ്പം, വാഴയിലയിൽ ദോശ കല്ലിൽ ചുട്ടെടുക്കുന്ന ഇലയട, പനങ്കഞ്ഞി, പനയട… ഇതൊക്കെയായിരുന്നു ഞങ്ങളുടെ തലമുറയുടെ ആസ്ഥാന പലഹാരങ്ങൾ.അഥിതികൾ വരാൻ കാത്തിരുന്നു ഞങ്ങൾ.

ഓർക്കാപ്പുറത്ത് അവർ വന്നാൽ അവർക്കു കൊടുക്കാൻ അടുത്ത കടയിൽ നിന്നും റെസ്ക്കും ബിസ്ക്കറ്റും അവർ കാണാതെ പിൻ വാതിലിലൂടെ കടത്താൻ എടുത്ത റിസ്ക് ഇന്ന് സ്വർണ്ണം കടത്തുന്നവർ എടുത്തിരുന്നില്ല….

. അന്ന് മുസ്ലീം, ഹിന്ദു, ക്രിസ്ത്യൻ വേർതിരിവുകളില്ലായിരുന്നു. നാട്ടിലെ വായനശാലകളിൽ ഞങ്ങൾ പോകുമായിരുന്നു.
പരപ്പാർന്ന വായന പലരെയും വളർത്തി വലുതാക്കി.
ഏത് മരത്തിൻ്റെയും ചില്ലകളിൽ വരെ കയറും… മാമ്പഴം, ആനിക്കാവിള… ഇവയൊക്കെ ആഹരിക്കും. പിന്നെ പറമ്പിലെ പൂച്ചപ്പഴം, വട്ടക്കായ… രാഷ്ട്രീയ ബോധം കൂടുതലായിരുന്നു.
ചിലർക്ക് ഇഷ്ടം ചെഗുവേരയെ ആയിരുന്നു. അവർ ആ വഴി പോയി. മറ്റ് ചിലർ ഗാന്ധിജിയിലും നെഹ്രുവിലും ഇന്ദിരയിലും നേതാജിയിലും ആകൃഷ്ടരായി.
രാഷ്ട്രീയ പാർട്ടികളെക്കുറിച്ച് നല്ല ബോധ്യം ഉണ്ടായിരുന്നു.കുട്ടിയും കോലും, അണ്ട ചുണ്ട, ഗോലി, സാറ്റ്… എന്നിങ്ങനെ ‘ദേശീയ കായിക വിനോദങ്ങൾ’ ഏറെയുണ്ടായിരുന്നു.സർവ്വോപരി അവർക്ക് ആത്മാർത്ഥത കൂടുതലായിരുന്നു.

അങ്ങനെ എത്രയെത്ര ഓർമ്മപ്പൊട്ടുകൾ…………
ഓർമ്മകൾ മറക്കുമോ… ഓളങ്ങൾ നിലയ്ക്കുമോ…
(രാവിലെ വാട്ട്സ്ആപ്പിൽ കിട്ടിയതാണ്. ആരോ എഴുതിയതാണ്. നിറയെ അക്ഷര തെറ്റുകളുണ്ടായിരുന്നു. ഞാൻ ഒന്ന് പോളിഷ് ചെയ്തു. കൂട്ടിചേർക്കലുകളും നടത്തിയിട്ടുണ്ട്.)

Jaleesh Peter