
നേപ്പാളിൽ രാഷ്ട്രീയ പ്രതിസന്ധി: പാര്‍ലമെന്റ് പിരിച്ചുവിടാന്‍ പ്രധാനമന്ത്രിയുടെ ശുപാര്‍ശ
കാഠ്മണ്ഡു: നേപ്പാൾ വീണ്ടും രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്. പാർലമെന്റ് പിരിച്ചു വിടാൻ ശിപാർശയുമായി പ്രധാനമന്ത്രി കെ.പി. ശർമ ഒലി രംഗത്തെത്തി. ഞായറാഴ്ച രാവിലെ വിളിച്ചു ചേർത്ത മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ചൊവ്വാഴ്ച പുറപ്പെടുവിച്ച ഭരണഘടനാ കൗൺസിൽ നിയമവുമായി ബന്ധപ്പെട്ട ഓർഡിനൻസ് പിൻവലിക്കാൻ പ്രധാനമന്ത്രിയ്ക്ക് സമ്മർദ്ദമുണ്ടായിരുന്നു. മൂന്ന് അംഗങ്ങളുടെ സാന്നിധ്യത്തിൽ പോലും മീറ്റിംഗുകൾ വിളിക്കാനും തീരുമാനമെടുക്കാനുമുള്ള അവകാശം പ്രധാനമന്ത്രിക്ക് നൽകുന്നതായിരുന്നു പുതിയ നിയമം.
അതേസമയം, ഒലിയുടെ നീക്കത്തിലൂടെ നേപ്പാളിലെ രാഷ്ട്രീയ പോരാട്ടം വീണ്ടും ശക്തിയാർജ്ജിച്ചതായാണ് വിവരം. പാർട്ടിക്കുള്ളിൽ നിന്ന് ശക്തമായ എതിർപ്പാണ് ഇക്കാര്യത്തിൽ ഒലി നേരിടുന്നത്.
ഒലിയുടെ തീരുമാനത്തെ എതിർത്ത് പാർട്ടിയുടെ മുതിർന്ന നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്. തീരുമാനം ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ച് ഭരണകക്ഷിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വക്താവ് നാരായണകാജി ശ്രേഷ്ഠ പ്രസ്താവന ഇറക്കി.