ചൂടുകാലത്തെ തരണം ചെയ്യുമ്പോൾ|ഈ സാഹചര്യത്തിൽ നമുക്ക് എന്താണ് ചെയ്യാൻ കഴിയുന്നത് ?, ചില നിർദ്ദേശങ്ങൾ |മുരളി തുമ്മാരുകുടി

Share News

“ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിന് മുൻപ് ഉണ്ടായിട്ടില്ല” എന്ന് നാം പലപ്പോഴും പറയുമെങ്കിലും ഈ വർഷം സംഗതി സത്യമാണ്.

നമ്മൾ മുൻപ് അനുഭവിച്ചിട്ടില്ലാത്ത നമുക്ക് പരിചയമില്ലാത്ത ചൂടിലേക്ക് കാര്യങ്ങൾ നീങ്ങിയിരിക്കുകയാണ്.

രാത്രിയിൽ പോലും ചൂട് ഇരുപത്തി അഞ്ചിന് താഴെ വരുന്നില്ല. പകൽ ആകട്ടെ താപനില മുപ്പത്തി അഞ്ചോ മുപ്പത്തി ആറോ ആണെങ്കിലും ഹ്യൂമിഡിറ്റിയും കൂടെ കൂടുമ്പോൾ നാല്പതിന് മുകളിൽ എത്തുന്നു.

ഇത് പഴയത് പോലെ പാലക്കാടോ, ഏതെങ്കിലും നഗരത്തിലോ മാത്രം ഉള്ള കാര്യമല്ല, കേരളം ഒട്ടാകെ ഉള്ള സ്ഥിതിയാണ്,

അവിടെയും ഇവിടെയും കുറച്ചു നേരത്തേക്ക് ചെറിയ വേനൽ മഴകൾ കിട്ടുന്നുണ്ടെങ്കിലും മൊത്തത്തിൽ ചൂട് കുറയുന്ന ലക്ഷണമില്ല.

ആഗോളമായിത്തന്നെ ഓരോ വർഷവും മുൻ വർഷത്തേക്കാൾ ചൂട് കൂടിയതായി വരുന്ന ഒരു പ്രതിഭാസം ആണ് കാണുന്നത്. കാലാവസ്ഥ വ്യതിയാനരംഗത്ത് പ്രവർത്തിച്ചിരുന്നവർ മുപ്പത് കൊല്ലം മുൻപേ പ്രവചിച്ചിരുന്ന കാര്യവുമാണ്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ സാഹചര്യത്തെ ഒരു വർഷം മാത്രം സംഭവിക്കുന്ന, ഒറ്റപ്പെട്ട, കാര്യമായി കാണാതിരിക്കുകയാണ് ബുദ്ധി.

ഈ സാഹചര്യത്തിൽ നമുക്ക് എന്താണ് ചെയ്യാൻ കഴിയുന്നത് ?, ചില നിർദ്ദേശങ്ങൾ പറയാം.

1. ഓരോ ദിവസത്തേയും കാലാവസ്ഥ മുന്നറിയിപ്പുകൾ പരിശോധിക്കുന്നത് ഒരു ശീലമാക്കുക. നമ്മുടെ ഓരോ ദിവസത്തെയും പരിപാടികൾ സാധിക്കുന്നതും അതനുസരിച്ച് പ്ലാൻ ചെയ്യുക. ഉദാഹരണത്തിന് നമ്മൾ എപ്പോൾ നടക്കാൻ പോകുന്നു അല്ലെങ്കിൽ വ്യായാമം ചെയ്യാൻ പോകുന്നു (അല്ലെങ്കിൽ നടക്കാൻ പോകണോ/വ്യായാമം ചെയ്യാണോ), വീടിന് പുറത്ത് ഷോപ്പിങ്ങിന്, മറ്റുള്ള പ്ലാൻ ചെയ്യാവുന്ന പരിപാടികൾക്ക് പോകുന്നു എന്നതൊക്കെ ദിനാന്തരീക്ഷ സ്ഥിതിയുമായി ബന്ധിപ്പിക്കുക. ഇപ്പോൾ നമ്മുടെ ഫോണിൽ തന്നെ ദിവസത്തിൽ എങ്ങനെ ചൂട് മാറുന്നു എന്നുള്ള വിവരം ഒക്കെ ലഭ്യമാണല്ലോ.

2. വീടിന് പുറത്ത് തൊഴിൽ സംബന്ധമായോ മറ്റു കാര്യങ്ങൾ കൊണ്ടോ നിർബന്ധമായും പുറത്ത് ഇറങ്ങേണ്ടി വരുന്നവർ ചൂടിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ കയ്യിൽ കരുതുക. ചൂടുകൊണ്ടുണ്ടാകുന്ന ക്ഷീണം, സൂര്യതാപം, ഇവയുടെ ലക്ഷണം മനസ്സിലാക്കി അപകടസ്ഥിതിയിലേക്ക് പോകുന്നതിന് മുൻപ് തന്നെ കത്തുന്ന ചൂടിൽ നിന്നും മാറുക. ജോലി സമയങ്ങൾ ഏറ്റവും ചൂടുള്ള സമയം ഒഴിവാക്കി ക്രമീകരിക്കുന്നതും തുടർച്ചയായി ചൂടിൽ നിൽക്കുന്ന സമയം ഒഴിവാക്കുന്നതും നല്ലതാണ്. സർക്കാരിനും തൊഴിൽ ഉടമകൾക്കും ഇക്കാര്യത്തിൽ ഏറെ ചെയ്യാനുണ്ട്.

3. നമ്മുടെ വസ്ത്രങ്ങൾ കാലാവസ്ഥക്ക് അനുസരിച്ച് ക്രമീകരിക്കുക. ഇറുകിയ വസ്ത്രങ്ങൾ, കട്ടിയുള്ള വസ്ത്രങ്ങൾ, പല ലെയറുകൾ ആയുള്ള വസ്ത്രങ്ങൾ, കടും നിറങ്ങൾ, വായു സഞ്ചാരം കുറക്കുന്ന വസ്ത്രങ്ങൾ ഇവയൊക്കെ ഒഴിവാക്കുക. ഇളം നിറങ്ങളിൽ ഉള്ള കോട്ടൺ വസ്ത്രങ്ങൾ ആണ് ഉത്തമം.

4. വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ കയ്യിൽ/ബാഗിൽ ഒരു വാട്ടർ ബോട്ടിൽ നിറച്ച് വെള്ളം ഉറപ്പായും കരുതുക. ഇടക്കിടക്ക് വെള്ളം കുടിക്കുന്നത് ഉറപ്പാക്കുക. അതെ സമയം തന്നെ കുടിക്കുന്ന വെള്ളം/പാനീയങ്ങൾ ശുദ്ധമാണെന്ന് ഉറപ്പാക്കുന്നതും പ്രാധാന്യമുള്ളതാണ്. റോഡ് സൈഡിൽ കിട്ടുന്ന ജ്യൂസുകളും മറ്റും കുടിക്കുമ്പോൾ ഐസ് ഒഴിവാക്കുക എന്നത് ഞാൻ നാല്പത് വർഷം മുൻപ് കാൺപൂരിൽ ശീലിച്ചതാണ്, കാരണം അതൊക്കെ എത്രമാത്രം നന്നായിട്ടാണ് കൈകാര്യം ചെയ്യുന്നതെന്ന് ഉറപ്പിക്കാൻ പറ്റില്ല.

5. പുറത്തിറങ്ങുമ്പോൾ നേരിട്ട് ചൂടേൽക്കുന്നത് കുറക്കാൻ കുടയോ തൊപ്പിയോ എപ്പോഴും ഉപയോഗിക്കണം. പ്രത്യേകിച്ചും പുറത്ത് ജോലി ചെയ്യുന്നവർ സൺ ഹാറ്റ് വക്കുന്നത് ശീലമാക്കണം.

6. സൺ ഹാറ്റ് വക്കുന്നത് പോലെ തന്നെ കൂളിംഗ് ഗ്ലാസ് വക്കുന്നതും സൺ സ്‌ക്രീൻ ലോഷനുകൾ പുരട്ടുന്നതും ഒന്നും മലയാളികൾക്ക് ശീലമല്ല. ടൂറിസ്റ്റുകൾ ചെയ്യുന്നതോ, ഗൾഫിൽ നിന്നും അമേരിക്കയിൽ നിന്നും വരുന്ന പൊങ്ങച്ചക്കാർ ചെയ്യുന്നതോ ഒക്കെയായി ഇതിനെ ഇപ്പോഴും കാണുന്നവർ ഉണ്ട്. പക്ഷെ അതാത് നാട്ടിലെ കാലാവസ്ഥക്ക് അനുസരിച്ച് അവർ പരിശീലിച്ച ആരോഗ്യകരമായ ശീലങ്ങൾ ആണ് ഇതൊക്കെ. പുറത്തിറങ്ങുമ്പോൾ സൺ സ്‌ക്രീൻ ലോഷനുകൾ പുരട്ടുന്നതും കൂളിംഗ് ഗ്ലാസ് വക്കുന്നതും ഒക്കെ ശീലമാക്കുക.

7. ചൂട് കൂടിയതിനാൽ അംഗൻ വാടികൾ ഒരാഴ്ചത്തേക്ക് അടച്ചു എന്ന് വായിച്ചു. ഈ നിയന്ത്രണം സ്‌കൂളുകളിലേക്കും എൻട്രൻസ് കോച്ചിങ്ങിലേക്കും ഒക്കെ വ്യാപിപ്പിക്കുന്നതും നല്ലതാണ്. നല്ല കാര്യമാണ്. പക്ഷെ വീട്ടിൽ ആണെങ്കിലും കുട്ടികൾ അധികം ചൂടുള്ള സമയത്ത് പുറത്തിറങ്ങി കളിക്കുന്നത് നിയന്ത്രിക്കുക. സമയാസമയം ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുക.ചൂടിനെ പ്രതിരോധിക്കുന്ന മുൻപിൽ പറഞ്ഞ കാര്യങ്ങൾ ഒക്കെ കുട്ടികളെ പറഞ്ഞു പഠിപ്പിക്കുക, അവർക്ക് ഇതൊരു ശീലമായേ പറ്റൂ.

8. വീട്ടിലെ പ്രായമായവരെ പ്രത്യേകിച്ചും ശ്രദ്ധിക്കുക. പുറത്തിറങ്ങി ചൂടുകൊണ്ട് സൂര്യാഘാതം കൊണ്ട് സംഭവിക്കുന്ന മരണങ്ങളെക്കാൾ ഏറെ കൂടുതൽ സംഭവിക്കുന്നത് വീടിനുള്ളിൽ പ്രായമായവർ ചൂടുള്ള സമയത്ത് വേണ്ടത്ര സംരക്ഷണം ലഭിക്കാത്തത് കൊണ്ടാണ്. രണ്ടായിരത്തി മൂന്നിൽ ആഗസ്ത് യൂറോപ്പിൽ ഉണ്ടായ ഉഷ്ണ തരംഗം കഴിഞ്ഞു മാസങ്ങൾക്ക് ശേഷമാണ് ആ വർഷം സാധാരണ വർഷങ്ങളേക്കാൾ ഇരുപതിനായിരം മരണങ്ങൾ ഉണ്ടായി എന്ന് ആരോഗ്യവിദഗ്ദ്ധരും സർക്കാരും ഒക്കെ മനസ്സിലാക്കിയത്. വേനൽക്കാലത്ത് പ്രായമായവരെ സംരക്ഷിക്കാൻ യൂറോപ്പിൽ ഇപ്പോൾ പ്രത്യേക സംവിധാനങ്ങൾ ഉണ്ട്. വീട്ടിൽ ഏറ്റവും ചൂട് കുറഞ്ഞ മുറി പ്രായമായവർക്ക് നൽകുക, അവർ സമയത്തിന് ആവശ്യത്തിന് വെള്ളം കുടിക്കുന്നു എന്നും ഉഷ്‌ണപാനീയങ്ങളോ മദ്യമോ ഒന്നും കുടിക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക, മുറിയിൽ ചൂട് കുറക്കാനുള്ള സാധ്യമായത് ഒക്കെ ചെയ്യുക. ചൂടിനോട് അനുബന്ധമായതല്ലെങ്കിലും മറ്റുള്ള ഏതൊരു രോഗമോ ക്ഷീണമോ കണ്ടാൽ ഉടൻ ഡോക്ടറുടെ ഉപദേശം തേടുക ഇവയൊക്കെ ചെയ്യേണ്ടതാണ്.

9. നമ്മുടെ ഭക്ഷണ ശീലങ്ങളിൽ ഒക്കെ കാലാവസ്ഥക്ക് അനുസരിച്ച് മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. മലയാളികളുടെ സമകാലീന ശീലങ്ങളിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണല്ലോ ചായയും കാപ്പിയും ഒക്കെ. പക്ഷെ ഈ ചൂടുകാലം അവസാനിക്കുന്നത് വരെ ചായയും കാപ്പിയും ചൂടുള്ള മറ്റു പാനീയങ്ങളും ഒക്കെ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഇനിയും മഴക്കാലം ഒക്കെ വരുമല്ലോ, അപ്പോൾ ക്ലാരയോടൊത്ത് ചൂടൻ കട്ടൻ കാപ്പി കുടിക്കണമെങ്കിൽ ഇപ്പോൾ അവ ഒഴിവാക്കുന്നതാണ് ബുദ്ധി. ചൂട് കൂടുന്നതിനാൽ ബീവറേജസിലോ ബാറിലോ പോയി അല്പം മദ്യപിച്ചേക്കാം എന്ന് കരുതുന്നതും റിസ്ക് ആണ്. മലയാളികൾ ശീലമാക്കിയിരിക്കുന്ന മദ്യങ്ങൾ ഒക്കെ ചൂടുകാലത്ത് റിസ്ക് കൂട്ടുന്നവയാണ്. ഈ ചൂടുകാലത്തും ബീവറേജസിൽ ആളുകൾ ക്യൂ നിൽക്കേണ്ടി വരുന്നു എന്നത് എന്നത്തേയും പോലെ കഷ്ടവുമാണ്.

10. ഇപ്പോൾ കേരളത്തിൽ ഉള്ള വീടുകൾ മിക്കവാറും തന്നെ വിശാലമായ വാതിലുകളും ജനലുകളും ഉള്ളവയാണ്. ജനലുകൾ തന്നെ മിക്കവാറും ഗ്ലാസ്സ് ഇട്ടവയാണ്. പുതിയ കെട്ടിടങ്ങൾക്ക് കൂളിഗ്ഗ് ഗ്ലാസ്സുകൾ ഉണ്ടെങ്കിലും പൊതുവിൽ മുഴുവൻ വെളിച്ചവും (ചൂടും) അകത്തേക്ക് കടത്തി വിടുന്ന രീതിയിൽ ആണ് നമ്മുടെ ജനാലകൾ. നമ്മുടെ കർട്ടനുകൾ ആകട്ടെ വീടിന് അകത്തുമാണ്. ഇത്തരത്തിൽ ഉള്ള സംവിധാനം പുറത്തുള്ള ചൂടിനെ അകത്തു കയറ്റിയതിന് ശേഷം ആണ് വെളിച്ചത്തെ നിയന്ത്രിക്കുന്നത്. വീട്ടിൽ എ സി യും ഫാനും ഉണ്ടെങ്കിൽ പോലും ഇത് ചൂടിന്റെ നിയന്ത്രണത്തെ പ്രതികൂലമായി ബാധിക്കുന്നു. ജനാലകൾക്ക് പുറത്തു തന്നെ ചൂടിനേയും വെയിലിനേയും പ്രതിരോധിക്കുന്ന തരത്തിൽ ഔട്ഡോർ കർട്ടനുകൾ അല്ലെങ്കിൽ ചുരുങ്ങിയത് ഒരു തുണിയെങ്കിലും കെട്ടിയിടുന്നത് ചൂട് കുറക്കാനും എ സി യെ കൂടുതൽ ഫലപ്രദമാക്കാനും സഹായിക്കും.

പ്രളയകാലത്തും കോവിഡ് കാലത്തും ഒക്കെ നമ്മുടെ മുഖ്യമന്ത്രി നേരിട്ട് ഈ വിഷയങ്ങൾ ജനങ്ങളോട് പറയുന്ന ഒരു രീതി ഉണ്ടായിരുന്നു. ഇത്തരത്തിൽ മുഖ്യമന്ത്രിയുടെ ഒരു പത്രസമ്മേളനം ഈ ചൂടുകാലത്തിൽ സർക്കാർ എടുക്കുന്ന നടപടികളെപ്പറ്റിയും നാട്ടുകാർ ചെയ്യേണ്ട കാര്യങ്ങളെ പറ്റിയും ആളുകളെ ബോധവൽക്കരിക്കാൻ സഹായിക്കും.

ചൂട് കൂടുന്ന സമയത്ത് “ഇപ്പോൾ ശരിയാക്കിത്തരാം” എന്ന തരത്തിൽ ഉള്ള ചൂട് കുറക്കുന്ന പെയിന്റുകളുടെയും മറ്റും പരസ്യങ്ങൾ എപ്പോഴും കാണാം. “ഇപ്പോൾ ശരിയാക്കുന്നതൊന്നും” ശരിയാകാറില്ല എന്നതാണ് രീതി. ചൂട് കുറഞ്ഞു എന്ന് ഉറപ്പാക്കിയത് മാത്രം പണം നൽകും എന്ന തരത്തിൽ കോൺട്രാക്ടിൽ ചെയ്യുന്നതാണ് ബുദ്ധി.

ഈ ചൂട് എത്ര കാലം നിൽക്കും, എല്ലാ വർഷവും ചൂട് ഉണ്ടാകുമോ എന്നൊക്കെ എന്നോട് പലരും ചോദിക്കുന്നുണ്ട്.

ഉയരുന്ന താപനിലയും അതി സാന്ദ്രതയിൽ പെയ്യുന്ന മഴയും ഇനി നമ്മുടെ ജീവിതത്തിന്റെ ഭാഗമാകാൻ പോകുന്നതാണ്. മാറുന്ന കാലാവസ്ഥക്ക് അനുസരിച്ച് നമ്മുടെ ജീവിതത്തിന്റെ സമഗ്ര മേഖലകളും (കെട്ടിടം എവിടെ നിർമ്മിക്കുന്നു, നിർമ്മാണ വസ്തുക്കൾ, രീതികൾ, തൊഴിൽ സമയം, വസ്ത്രം, ഭക്ഷണം, ആരോഗ്യശീലങ്ങൾ) പുനഃക്രമീകരിക്കേണ്ടി വരും.

സുരക്ഷിതരായിരിക്കുക

മുരളി തുമ്മാരുകുടി

Share News