
തൊഴിയേറ്റുവീണ ആ കുഞ്ഞ് ഇന്നലെ രാത്രിയും എന്നോട് പുഞ്ചിരിച്ചു. അവൻ എനിക്കുനേരെ നീട്ടിയ കൈകളിൽ ബലൂണുകൾക്കുപകരം പതാകകളാണല്ലോ എന്നുകണ്ട് ഞാനിപ്പോളും പൊള്ളിയമരുകയാണല്ലോ ദൈവമേ!
എപ്പോളായിരിക്കും ആ കേസിന്റെ വിധി പറയുക? എന്തായിരിക്കും വിധി?കേരളത്തിന്റെ നെഞ്ചിലേക്ക് തൊഴിയേറ്റുവീണ കുഞ്ഞിന്റെ കാര്യമാണ്.
പ്രഥമദൃഷ്ട്യാ ക്രൈം നടന്നെന്നത് വസ്തുതയാണ്. അതിനു പിന്നിലെ ചേതോവികാരം ഒരു നിശബ്ദചലചിത്രത്തിലെന്നതപോലെ അതിലേറെ വ്യക്തവുമാണ്. എന്നോലോ നമ്മുടെ നീതിവ്യവഹാരവ്യവസ്ഥക്ക് ഇതുമതിയാവില്ല. രോഗം മാറ്റാൻ ആരുംസഞ്ചരിക്കാത്ത വഴികളിലൂടെ ഒരു ഭ്രാന്തനേപ്പോലെ സഞ്ചരിച്ച മണിച്ചിത്രത്താഴിലെ സണ്ണിഡോക്ടറേപ്പോലുള്ള വക്കീലവതാരങ്ങൾ പ്രതിക്കുവേണ്ടി പറന്നിറങ്ങും. തങ്ങൾക്ക് ‘ദ്രവ്യം’ തരുന്ന ആരും അവർക്ക് ശരികളാണ്. അവർ ഈ കുഞ്ഞിൽ ആരോപിച്ചേക്കാവുന്ന കുറ്റങ്ങൾ പ്രതി ഏൽപ്പിച്ച തൊഴിയേക്കാൾ ഭീകരമായിരിക്കും.
എത്രയെത്ര സംസ്ഥാനങ്ങളിൽ അലഞ്ഞാവണം ഈ കുടുംബം രാജസ്ഥാനിൽനിന്ന് ഇവിടെയെത്തിയത്. ഗുജറാത്തിലും മഹാരാഷ്ട്രയിലുമൊക്കെയുള്ള പോലീസുകാരുടെ രീതികൾ നേരിട്ടുകണ്ടിട്ടുണ്ട്. രാത്രികാലങ്ങളിൽ അടച്ചിട്ട കടകളുടെ ഷട്ടറുകളിൽ ലത്തികൊണ്ട് ഊക്കോടെ അടിച്ച് അവർ ശബ്ദമുണ്ടാക്കും. അതിനുചോട്ടിൽ കോടിക്കിടന്നുറങ്ങുന്നവർ ആ ശബ്ദംകേട്ട് പിടഞ്ഞുണർന്ന് ഉടുതുണിയും വാരിപ്പിടിച്ച് എഴുന്നേറ്റോടും. ആ ഓട്ടത്തിൽ പിറകിലായിപ്പോകുന്നവരുടെ ചന്തിയിൽ ലത്തിയടി വന്നുവീഴും. അതിൽ സ്ത്രീകളെന്നോ കുഞ്ഞുങ്ങളെന്നോ വകതിരിവില്ല.
ചിലരാവുകളിൽ തങ്ങൾക്ക് താല്പര്യംതോന്നുന്ന സ്ത്രീകളെ വിളിച്ചെഴുന്നേൽപ്പിച്ച് പോലീസുവണ്ടിയിൽ കയറ്റിക്കൊണ്ടുപോയി ഉപയോഗം കഴിഞ്ഞ കോണ്ടമെന്നതുപോലെ വലിച്ചെറിയുന്നതും കണ്ടിട്ടുണ്ട്. ഒരു തെരുവുവിളക്കിന്റെ നാല്പതുവാട്ട് വെളിച്ചം ആ തേങ്ങുന്ന നിശബ്ദതക്ക് കാവലിരിക്കുന്നുണ്ടാവും. സൂക്ഷിച്ചു നോക്കിയാൽ ആ തെരുവുവിളക്കൊരു ഗാന്ധിശില്പമാണെന്ന് നിങ്ങൾക്ക് തോന്നിയേക്കാം.
ഇങ്ങനെ എത്രയെത്ര ശ്ലഥാനുഭവങ്ങളും പേറിയാവണം ആ കുഞ്ഞ് അവന്റെ ആറുവർഷം ജീവിച്ചു തീർത്തിട്ടുണ്ടാവുക! ഇതേകുഞ്ഞുങ്ങൾതന്നെയാണ് ഓരോ ആഗസ്ത് പതിനഞ്ചിനും വാഹനങ്ങളുടെ ജാലകച്ചില്ലിൽ മുട്ടിവിളിച്ച് പത്തുരൂപക്ക് ഇന്ത്യൻ പതാക നമുക്കുനേരെ നീട്ടുന്നതും! അന്നേരം മേരാ ഭാരത് മഹാന്റെ നടത്തിപ്പുകാർ ചെങ്കോട്ടയിൽ അവരുടെ വാഗ്ധോരണികളുടെ ഘോരഘോരാന്തര വ്യാഘ്രങ്ങളെ തുറന്നു വിടുകയാവും. ഗാലറിയിൽ വിശിഷ്ടാതിഥികളും വി വി ഐ പികളും അതുകേട്ട് ഉത്തുംഗപുളകിതരായികരഘോഷാസക്തരാവുകയായിരിക്കും.
എനിക്കുനേരെ പതാക നീട്ടിക്കൊണ്ട് ആഗസ്ത് പതിനാറിന് ഒരു പെൺകുട്ടി എന്നോടു പറഞ്ഞ വാക്കുകൾ മരണംവരേ ഞാൻ ചുമക്കും. ആ വാക്കുകൾക്ക് നമ്മളിന്നനുഭവിക്കുന്ന സ്വാതന്ത്ര്യമാർജ്ജിക്കാൻ, പൂർവ്വികരനുഭവിച്ച മഹാസങ്കടങ്ങളേക്കാൾ ഭാരമുണ്ടെനിക്ക്.
‘ സർ, ഇന്നലെ ഇതുമുഴുവൻ വിൽക്കുവാൻ കഴിഞ്ഞില്ല എനിക്ക്. വിശക്കുന്നു’അവളുടെ കൈത്തണ്ടയിലെ ചെറുതല്ലാത്ത നഖപ്പാട് നേരത്തിന് പതാക വിറ്റഴിക്കപ്പെടാത്തതിനുള്ള അശോകചക്രമാണ്. അതിന്റെ സിംഹമുദ്രകൾ എന്നെ വേട്ടയാടിപ്പിടിച്ചു. പത്തുപന്ത്രണ്ടുപതകകളുണ്ട്. ഞാനതുവാങ്ങി അവൾക്കൊപ്പം ഭക്ഷണപ്പുരയിലേക്കുനടന്നു. അവൾ കരഞ്ഞു. മുന്നിലെ ചായ ഇറങ്ങാത്തവിധം എന്റെ തൊണ്ടയടഞ്ഞു. തിരിച്ചുപോകുമ്പോൾ വഴിയുടെ അങ്ങേയറ്റത്തെത്തുവോളം അവളെന്നെ തിരിഞ്ഞുനോക്കി പുഞ്ചിരിച്ചു. എനിക്ക് ഇന്ത്യയുടെ ചിരി അതാണ്.
പന്ത്രണ്ടു പതാകകൾ ഞാനെന്റെ മകളുടെ മുന്നിൽ നിരത്തിവെച്ചു. നഖപ്പാടുകളുടെ സിംഹമുദ്രകളില്ലാത്ത അവളുടെ കൈത്തണ്ട തലോടിക്കോണ്ട് കവിളിൽ ഉമ്മവെച്ചു. അവൾ ചോദിച്ചു: ‘അപ്പയുടെ കണ്ണുനിറയുന്നതെന്തിന്?”നിനക്ക് തോന്നിയതാവും’ എന്നേ ഉത്തരമുള്ളൂ. പല ജീവിതങ്ങളും നമുക്കൊരു തോന്നൽമാത്രമാണ്. അവർ നീട്ടുന്ന ഒരു കുപ്പിവള, ഒരു പേൻചീപ്പ്, ഒരു ബലൂൺ, ഒരു പതാക… ഇവയൊക്കയാണ് നമുക്ക് തോന്നലല്ലാത്ത രൂപകങ്ങൾ.
തൊഴിയേറ്റ കുഞ്ഞിനും അപ്പനും ഇനിയെത്രതവണ പോലീസിനുമുന്നിൽ ഹാജരാകേണ്ടിവരും? അതവരിൽ സൃഷ്ടിക്കുന്ന ഭയാനകത ഗുജറാത്തും മഹാരാഷ്ടയും തന്നയല്ലോ കേരളവും എന്ന നിശ്ചയമല്ലാതെ മറ്റെന്താണ്! മൂന്നുനേരം വെട്ടിവിഴുങ്ങുവാനുള്ളവർക്കാണ് ഇന്ത്യയിൽ 28 സ്റ്റേറ്റുകളും 8 യൂണിയൻ ടെറിട്ടറികളും അതിന് വ്യത്യസ്ഥവ്യവസ്തകളുമുള്ളത്. ബലൂണും കുപ്പിവളകളും പേൻചീപ്പുകളും വിറ്റ് വയറുപുലർത്തുന്ന നാടോടികൾക്ക് ഇന്ത്യ മൊത്തം ഒറ്റൊരു സ്റ്റേറ്റാണ്. കാൻപൂരിൽനിന്നേറ്റ തൊഴിയുടെ ബാക്കി അവൻ കണ്ണൂരിൽ നിന്നേറ്റുവാങ്ങുന്നു. സാംബൽപ്പൂരിൽ ബലാത്സംഘം ചെയ്യപ്പെട്ട അതേ പെൺകുട്ടി പെരുമ്പാവൂരോ പെരാവൂരോ വച്ചും അതേ അമർച്ചക്കിരയാവുന്നു. ദേശത്തെ, ഒറ്റയായി അവർ പലപീഢനങ്ങളാൽ തുന്നുന്നു.
നീണ്ട കാലത്തിനു ശേഷം ഈ കേസിലെ പ്രതിക്ക് കിട്ടാവുന്ന ശിക്ഷ എന്താവാം ? നഷ്ടപരിഹാരമായി എന്തെങ്കിലും ആ കുടുംബത്തിന് കിട്ടുമോ? അങ്ങനെ ഒരു വിധി വരുമെങ്കിൽത്തന്നെ അത്രയും കാലം അവർ കേരളത്തിലുണ്ടാവുമോ?
തിന്നുമുറ്റിയവരുടെ ക്രിമിനൽ മനസുകള മെരുക്കാൻ ഉചിതമായൊരുപായം ജീവിതത്തേക്കുറിച്ചുള്ള യഥാർത്ഥചിത്രം അവരിൽ വരച്ചിടുക എന്നതാണ്. കണ്ണുതുറക്കുകയല്ല അകക്കണ്ണ് തുറക്കപ്പെടുകയാണ് വേണ്ടത്. ക്യാൻസർവാർഡുകളിൽ ആറുമാസം ജോലിചെയ്യിപ്പിച്ചാൽ സംഭവിക്കാവുന്ന മാനസാന്തരങ്ങളേ മനുഷ്യനുള്ളൂ. വീണുപോയവന്റെ ദയനീയതപുരണ്ട ഇടനാഴികളിൽ പുരളുന്ന, ജീവിതമേ നീയെന്നോട് ഒരല്പംകൂടി കരുണകാണിക്കൂ എന്ന നിശബ്ദ നിലവിളികൾ കേൾക്കാനുതകുന്ന ഉൾക്കാതുകൾ അവടെനിന്നേ അവനിൽ മുളയ്ക്കൂ. എന്തെന്ത് സങ്കടപ്പെരുമഴകളിൽ ചുഴിചുറ്റിയും, നീയെന്നെ ഒന്നുതാങ്ങൂ എന്ന് ദയനീയമായി ഉറ്റുനോക്കിയുമാണ് ഓരോ നരജന്മവും അവസാനിക്കുന്നത്.
തൊഴിയേറ്റുവീണ ആ കുഞ്ഞ് ഇന്നലെ രാത്രിയും എന്നോട് പുഞ്ചിരിച്ചു. അവൻ എനിക്കുനേരെ നീട്ടിയ കൈകളിൽ ബലൂണുകൾക്കുപകരം പതാകകളാണല്ലോ എന്നുകണ്ട് ഞാനിപ്പോളും പൊള്ളിയമരുകയാണല്ലോ ദൈവമേ!
ധർമ രാജ് മാടപള്ളി.