സഭയുടെ ജനക്ഷേമപദ്ധതികൾ തീരുമാനിക്കേണ്ടത് മാധ്യമങ്ങളല്ല:ബിഷപ്പ് മാർ ജോസ് പുളിക്കൽ

Share News

കത്തോലിക്കാ സഭയുടെ ജനക്ഷേമ പ്രവർത്തനങ്ങൾ ക്രൈസ്തവർക്കു വേണ്ടി മാത്രമുള്ളതല്ല മുഴുവൻ മനുഷ്യനും വേണ്ടിയുള്ളതാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആവിഷ്കരിച്ച കുടുംബക്ഷേമ പദ്ധതികൾക്ക് പിന്തുണ പ്രഖ്യാപിച്ചും ആസൂത്രിതമായ സഭാവിരുദ്ധ അജണ്ടകളോടെ കത്തോലിക്കാ സഭയ്ക്കെതിരേ കുപ്രചാരണങ്ങൾ നടത്തുന്നവർക്ക് മറുപടി നൽകിക്കൊണ്ടും തയ്യാറാക്കിയ വീഡിയോ പ്രഭാഷണത്തിലാണ് ബിഷപ്പ് ജോസ് പുളിക്കൽ തൻ്റെ നിലപാടുകൾ വ്യക്തമാക്കിയത്.

കേരളത്തിലുള്ള കത്തോലിക്കാ രൂപതകൾ ഓരോ കൊല്ലവും കോടിക്കണക്കിന് രൂപയുടെ ജനക്ഷേമ പ്രവർത്തനങ്ങളാണ് എല്ലാ മതവിഭാനത്തിലും ഉൾപ്പെട്ട മനുഷ്യർക്കായി ചെയ്യുന്നത്. കാഞ്ഞിരപ്പള്ളി രൂപത മാത്രം ഒരു കൊല്ലം 20 കോടി രൂപയുടെ ജനക്ഷേമ പ്രവർത്തനങ്ങളാണ് ചെയ്യുന്നത്. ഇപ്രകാരം കേരളത്തിലുള്ള 33 രൂപതകളും പ്രവർത്തിക്കുന്നുണ്ട്. ഇതൊന്നും സഭ പരസ്യമാക്കാറില്ല, കർത്താവിൻ്റെ മനസ്സറിഞ്ഞ് ക്രിസ്തുവിൻ്റെ കരുണാർദ്ര സ്നേഹത്തിലാണ് സഭ ഇവയെല്ലാം ചെയ്യുന്നത്. ഒരു കൈ ചെയ്യുന്നത് മറ്റേ കൈ അറിയരുത് എന്ന സുവിശേഷ ദർശനത്തിൻ്റെ അടിസ്ഥാനത്തിലാണ് സഭയുടെ പ്രവർത്തനങ്ങൾ – അദ്ദേഹം പറഞ്ഞു.

പാലാ രൂപത തയ്യാറാക്കിയിരിക്കുന്ന കുടുംബക്ഷേമ പദ്ധതികളിൽ സഭയുടെ മനസ്സാണ് പ്രതിഫലിക്കുന്നത്. കത്തോലിക്കാ സഭ ജീവന് വലിയ പ്രാധാന്യം നൽകുന്നു. ഭ്രൂണഹത്യ കൊലപാതകമാണ്. ജീവൻ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും എല്ലാവർക്കും കടമയുണ്ട് എന്ന് സഭ പഠിപ്പിക്കുന്നു. ദൈവത്തിൻ്റെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകുന്നവരാണ് മാതാപിതാക്കൾ. എന്നാൽ അതിനെ നിഷേധിക്കുകയും സ്വാർത്ഥ ലക്ഷ്യങ്ങളോടെ പഠിപ്പിക്കുകയും ചെയ്യുന്നതിനെയാണ് സഭ എതിർക്കുന്നത് – അദ്ദേഹം വ്യക്തമാക്കി.

കേരള സർക്കാരിൻ്റെ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക് ഡിപ്പാർട്ടുമെൻ്റിൻ്റെ റിപ്പോർട്ട് പ്രകാരം 14.31 ശതമാനമാണ് ക്രൈസ്തവരുടെ ജനനനിരക്ക്. എന്നാൽ മരണനിരക്ക് 19.86 ശതമാനമാണ്. ഇത് ആശങ്കാജനകമായ സ്ഥിതിവിശേഷമാണ്. ഈ വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. കേരള ക്രൈസ്തവ സമൂഹത്തെ ”പാർസി സിൻഡ്രം” ബാധിക്കാതിരിക്കാനായി പാലാ രൂപത ആവിഷ്കരിച്ച പദ്ധതികൾ കേരളത്തിലെ എല്ലാ രൂപതകളും ചെയ്യുന്നുണ്ട്. കുടുംബക്ഷേമ പദ്ധതിക കൂടെ ഭാഗമായി കാഞ്ഞിരപ്പളളി രൂപത ആവിഷ്കരിക്കുന്ന പുതിയ പദ്ധതികൾ ഉടൻ പ്രഖ്യാപിക്കും -മാർ പുളിക്കൽ വ്യക്തമാക്കി.

സഭയുടെ ജനക്ഷേമ പദ്ധതികൾ തീരുമാനിക്കേണ്ടത് മാധ്യമങ്ങളോ നിക്ഷിപ്ത താൽപ്പര്യക്കാരോ അല്ല. വിശ്വാസികളും സഭാ നേതൃത്വവുമാണ്. വിശ്വാസ സമൂഹം ഇത് മനസ്റ്റിലാക്കുന്നു. അതിനാൽ സഭയ്ക്കെതിരേയുള്ള നിഗൂഡ അജണ്ടകൾ വിലപ്പോകില്ല. സഭയുടെ നിലപാട് സമത്വത്തിൻ്റെയുംസ്വാതന്ത്ര്യത്തിൻ്റെയും മതസൗഹാർദ്ദത്തിൻ്റേതുമാണ്.

മതങ്ങൾ ഒരുമിച്ചു ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സൗഹൃദ അന്തരീക്ഷം കേരളത്തിൽ നിലനിൽക്കണം. സഭയുടെ പ്രവർത്തനങ്ങൾ എല്ലാ മതങ്ങളിലെയും മനുഷ്യർക്കു വേണ്ടിയാണ്. നന്മ കെട്ടsങ്ങാതെ സൗഹാർദ്ദപൂർവം പങ്കുവയ്ക്കപ്പെടുന്ന സമൂഹമായി കേരള സമൂഹം ഇനിയും തുടരണം – മാർ ജോസ് പുളിക്കൽ പറഞ്ഞു.

തയാറാക്കിയത്: മാത്യൂ ചെമ്പുകണ്ടത്തിൽ

മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .

kcbc-pro-life-samithi-logonew
Share News