
അരിക്കൊമ്പനും ആറ് ചോദ്യങ്ങളും പിന്നെ വനം വകുപ്പും|മനുഷ്യജീവന് വിലയില്ലാത്ത ഒരു സംസ്കാരം ഇവിടെ വളരാൻ അനുവദിക്കരുത്.
ഇടുക്കിയിലെ വന്യ ജീവി ശല്യത്തെക്കുറിച്ച് പ്രതീക്ഷിച്ച നിലപാട് തന്നെയാണ് ബഹുമാനപ്പെട്ട കോടതിയിൽ നിന്ന് ഉണ്ടായത്.
നിയമത്തിന്റെ കണ്ണുകളിൽ ഒരുപക്ഷേ അത് ശരിയുമായിരിക്കാം..

പക്ഷേ ചിന്തിക്കേണ്ട ചില കാര്യങ്ങളുണ്ട് *
1. എന്തുകൊണ്ടാണ് വന്യജീവികൾ നാട്ടിലേക്ക് ഇറങ്ങുന്നത് ?*
ഓരോ കാടിനും ഒരു ക്യരിയിങ് ക്യാപ്പാസിറ്റി ഉണ്ട്. ഒരു വീട്ടിൽ എത്രപേർക്ക് താമസിക്കാം എന്നതുപോലെ ഒരു കാട്ടിൽ എത്ര മൃഗങ്ങൾക്ക് താമസിക്കാം എന്ന ഒരു സാഹചര്യം. നമ്മുടെ നാട്ടിലെ കാടുകളിൽ വന്യമൃഗങ്ങളുടെ എണ്ണം പെരുകി . കാടിനു താങ്ങാൻ ആവാത്തതുപോലെ അവയുടെ എണ്ണം കൂടി. അതുകൊണ്ട് അവയ്ക്ക് ആവശ്യമായ ഭക്ഷണവും വാസസ്ഥലവും കിട്ടുന്നില്ല. സ്വാഭാവികമായി നാട്ടിലേക്ക് ഇറങ്ങി പ്രശ്നമുണ്ടാക്കുന്നു.
*2. ആനയുടെ ആവാസ വ്യവസ്ഥിതിയിലേക്ക് ആളുകൾ കടന്നു കയറിയത് അല്ലേ പ്രശ്നം ?
ആനത്താരകളിലല്ലേ ആന സഞ്ചരിക്കുന്നത്?* പണ്ടുകാലത്ത് ഈ നാട് മുഴുവൻ കാടായിരുന്നു. നഗരങ്ങളിൽ ഉണ്ടായ അമ്പര ചുംബികളായ കെട്ടിടങ്ങളും , വികസനവും ഒക്കെ പിന്നീട് ഉണ്ടായതാണ്.
ചില പ്രദേശങ്ങൾ കൂടുതൽ വികസിച്ചു .ചില പ്രദേശങ്ങൾ സ്വാഭാവിക വികസനത്തിന്റെ പാതയിലാണ്. അതിവേഗം വികസിച്ച പ്രദേശങ്ങൾക്ക് സ്വാഭാവികമായി വികസിക്കുന്ന പ്രദേശങ്ങളെ കാൾ പരിഗണന വേണം എന്ന് പറയുന്നത് അംഗീകരിക്കാനാവില്ല
*3. *വനത്തോട് ചേർന്ന് ജീവിക്കുന്ന ആളുകൾ കയ്യേറ്റക്കാരല്ലേ?*

ഈ പ്രദേശത്തെ ആളുകൾ കയ്യേറ്റക്കാരല്ല. ഗവൺമെന്റിന്റെ അനുവാദത്തോടെ കുടിയേറിയ ആളുകളാണ്. ഇവരുടെ അധ്വാന ത്തിന്റെ ഫലമായിട്ടാണ് നമ്മുടെ നാട് പട്ടിണി കിടക്കാതെ കുറേക്കാലം പിടിച്ചുനിന്നത്. സർക്കാർ സ്പോൺസർ ചെയ്ത ഗ്രോ മോർ ഫുഡ് പ്രൊജക്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ മറക്കുന്നത് നീതിയല്ല. പരിസ്ഥിതിവാദികൾ പ്രചരിപ്പിക്കുന്നതുപോലെയും വനം വകുപ്പ് കോടതിയിൽ പറയുന്നതുപോലെയും ഇവരാരും കഴിഞ്ഞ മഴക്കാലത്ത് അവിടെ കുടിയേറിയവരല്ല. 70-80 വർഷങ്ങളുടെ പാരമ്പര്യം നമ്മുടെ കുടിയേറ്റ മേഖലകൾക്ക് ഉണ്ട്.
*4. വനത്തോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളെ അവിടെ നിന്ന് മാറ്റിയാൽ പ്രശ്നം തീരില്ലേ?*
അസാധ്യമായ കാര്യമാണിത്. ഏതെങ്കിലും ഒരു പ്രദേശത്ത് മാത്രമല്ല വന്യജീവി ശല്യം ഉള്ളത്. കേരളത്തിലെ ഒട്ടുമിക്ക വന മേഖലയോട് ചേർന്നും ഈ ശല്യം ഉണ്ട്. ആളുകളെ ഇറക്കുന്നത് അനുസരിച്ച് വന്യജീവികളുടെ എണ്ണം കൂടുകയും ശല്യം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കും. ആളുകളെ മാറ്റിപ്പാർപ്പിക്കുക എന്നുള്ളത് ഒട്ടും പ്രായോഗികമല്ല. ഇങ്ങനെ മാറ്റപ്പെടുന്ന ആളുകൾ അവരുടെ ആവാസ വ്യവസ്ഥിതിയോട് ചേർന്ന് കൃഷി ചെയ്ത് ജീവിക്കുന്നവരാണ്. അവർ വരും നാളുകളിൽ എങ്ങനെ ജീവിക്കും എന്നുള്ളത് മറ്റൊരു പ്രശ്നമായി നിൽക്കും.
*5. മൃഗങ്ങൾക്കുമില്ലെ അവകാശങ്ങൾ?*
തീർച്ചയായും ഉണ്ട്. നാട് മനുഷ്യർക്കും കാട് മൃഗങ്ങൾക്കും. പക്ഷേ ഇവിടെ നടക്കുന്നത് മൃഗങ്ങളെ ഉപയോഗിച്ച് കൃഷിക്കാരെ കുടിയിറക്കുന്ന തന്ത്രമാണ്. പശ്ചിമഘട്ടം മുഴുവൻ ഒറ്റ വനമേഖലയായി കിട്ടണം എന്ന് കരുതുന്ന ചില ദുഷ്ട ശക്തികളുടെ പ്രവർത്തനം വളരെ വ്യക്തമായി ഇവിടെ കാണാം.
കൊലയാളി ആനകളെ മഹത്വവൽക്കരിക്കുന്ന ഒരു ദുഷിച്ച പ്രവണത നമ്മുടെ മാധ്യമ ലോകവും കാണിക്കുന്നുണ്ട്. അമ്മയാന ചെരിഞ്ഞ സ്ഥലത്ത് എല്ലാ ഡിസംബറിലും വന്ന് സാമ്പ്രാണി കത്തിച്ചു പോകുന്ന അരിക്കൊമ്പൻ, കുഞ്ഞുനാളിൽ ഒരുപാട് വേദന സഹിച്ചവൻ, ആനക്കൂട്ടത്തിന്റെ രക്ഷകൻ ഇങ്ങനെ ഒരുപാട് മഹത്വവൽക്കരണങ്ങൾ ഇതുപോലെയുള്ള കൊലയാളി ആനകൾക്ക് കിട്ടുന്നത് ആശങ്കയോടെ മാത്രമേ കാണാൻ കഴിയൂ…
പരിസ്ഥിതി തീവ്രവാദികളുടെ ഫണ്ടിങ്ങും, കാർബൺ ഫണ്ടും ഒക്കെ ഇതിൽ പ്രധാന റോള് വഹിക്കുന്നുണ്ട് എന്നുള്ളത് സത്യമാണ്.
കേരളത്തിൽ , വന്യ ജീവികളുടെ ആക്രമണങ്ങൾ കൊണ്ട് മാത്രം 123 മരണങ്ങൾ കഴിഞ്ഞ 18 മാസത്തിൽ നടന്നിട്ടുണ്ട്. 637 പേർ കഴിഞ്ഞ 5 വർഷത്തിൽ മരണപ്പെട്ടിട്ടുണ്ട്. മനുഷ്യന്റെ ജീവിക്കാനുള്ള അവകാശങ്ങളെക്കുറിച്ച് പറയാൻ ഇവിടെ ആരുമില്ല. മാൻ അനിമൽ – കോൺഫ്ളിക്റ്റ് അനുഭവിക്കുന്ന പ്രദേശങ്ങളിലെ കുഞ്ഞുങ്ങൾ അനുഭവിക്കുന്ന മാനസിക വിഷമങ്ങളെക്കുറിച്ച് പഠിക്കാൻ ഒരു കമ്മീഷനുമില്ല.
വന്യ മൃഗങ്ങൾ മൂലം അംഗവൈകല്യങ്ങൾ സംഭവിച്ച ആളുകളുടെ ജീവിതങ്ങളെ കുറിച്ച് ആരും ചിന്തിക്കുന്നില്ല. ഞങ്ങൾ പറയുന്നത് നിങ്ങൾ അനുസരിക്കണം എന്ന മനോഭാവമാണ് പലർക്കും. ജീവികളുടെ അവകാശങ്ങളെക്കുറിച്ച് വാചാലരാകുന്നവരോട് വന്യജീവികൾ മൂലം ഉറക്കം നഷ്ടപ്പെടുന്ന ജീവിതങ്ങളെക്കുറിച്ച് മറന്നുപോകരുത് എന്ന് മാത്രമേ പറയാനുള്ളൂ.
6. പരിഹാര മാർഗ്ഗങ്ങൾ എന്താണ്?
വളരെ ശല്യക്കാരായ ആനകളെ സ്ഥലത്തുനിന്ന് മാറ്റുകയും, വനാതിർത്തിയിൽ റെയിൽ ഫെൻസിങ് സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും നല്ല പരിഹാരമാർഗം . വനാതിർത്തിയിലെ ട്രെൻചുകൾ,Buzz Box സാങ്കേതികവിദ്യ, തുടങ്ങിയ കാര്യങ്ങളും പരിഹാരമാർഗ്ഗങ്ങളാണ്. വന്യജീവികളുടെ എണ്ണം പെരുകുന്നത് നിയന്ത്രിക്കാൻ നടപടി ഉണ്ടാവണം. മൃഗങ്ങളുടെ അവകാശങ്ങൾ പോലെ കർഷകർക്കും ജീവിക്കാൻ അവകാശമുണ്ടെന്നുള്ള കാഴ്ചപ്പാട് ഉണ്ടാവുകയും, മലയോര കർഷകരെ രണ്ടാം തരക്കാരായി കാണുന്ന നിലപാട് തിരുത്തുകയും വേണം.
*വനം വകുപ്പിന്റെ നിലപാടുകൾ*
എല്ലാകാലത്തും കർഷക വിരുദ്ധ നിലപാടുകളെ വനം വകുപ്പ് എടുത്തിട്ടുള്ളൂ. ഇത്തവണയും അത് സംഭവിച്ചു. ജനവാസം ആരംഭിച്ച കാലത്തിൽ ഒരു തിരുത്തൽ വരുത്തി ,കോടതിയെ തെറ്റിദ്ധരിപ്പിച്ചു. ഇതുപോലെ കല്ല് വെച്ച നുണകൾ പറഞ്ഞ ഒരുപാട് സംഭവങ്ങൾ വേറെയും ഉണ്ടായിട്ടുണ്ട്.
വനം വകുപ്പിന് മനുഷ്യവിരുദ്ധ നിലപാടുകൾ എടുക്കാൻ പാടില്ല എന്ന് സർക്കാർ കർശന നിർദേശം നൽകണം. പരിസ്ഥിതിവാദികളുടെ ഫണ്ടിങ്ങിനെ കുറിച്ചും, അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചും അന്വേഷണം ഉണ്ടാകണം. മനുഷ്യജീവന് വിലയില്ലാത്ത ഒരു സംസ്കാരം ഇവിടെ വളരാൻ അനുവദിക്കരുത്.

Fr.Robin Padinjarekuttu
ഇൻഫാം കോതമംഗലം