ഉണ്ണിമേനോന്‍ എന്ന മേല്‍വിലാസം|ഒരു പൊതുപ്രവര്‍ത്തകന് ജനഹൃദയങ്ങളിലേക്കു സഞ്ചരിച്ചെത്താന്‍ സൈക്കിള്‍ തന്നെ ധാരാളമെന്നു തന്നെയാണ് ആ കാഴ്ചകള്‍ അന്നെല്ലാം പഠിപ്പിച്ചത്.

Share News

ഉണ്ണിമേനോന്‍ എന്ന മേല്‍വിലാസം

എവിടെയാ വീട്?കാഞ്ഞൂര്‍ ആറങ്കാവില്‍.ആറങ്കാവില്‍….?!

ഉണ്ണിമോനോന്റെ വീടിനടുത്ത്…ഓകെ; ഇപ്പോ മനസിലായി._

ഞാനും ഈ നാട്ടിലെ പലരും ജന്മനാട് പരിചയപ്പെടുത്തുന്ന വര്‍ത്തമാനങ്ങള്‍ക്കിടയില്‍ മുകളില്‍ കുറിച്ചതും പലപ്പോഴും ഉണ്ടായിരുന്നു.അതെ; ഈ നാടിനും നാട്ടുകാര്‍ക്കും ഒരു മേല്‍വിലാസം തന്നെയായിരുന്നു ഇന്ന് അന്ത്യയാത്രാമൊഴി ചോദിച്ചകന്ന എം. ഉണ്ണിമേനോന്‍. അയല്‍ക്കാരനും നാട്ടുകാരനും നേതാവുമൊക്കെയായിരുന്നു ഞങ്ങള്‍ക്ക് അദ്ദേഹം. ആറങ്കാവില്‍ തുടങ്ങി, ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ കറകളഞ്ഞ പൊതുപ്രവര്‍ത്തനവഴികളിലൂടെ കാഞ്ഞൂരിനാകെയും പ്രിയപ്പെട്ടതായി മാറി, ഈ വേറിട്ട നേതാവ് ജീവിതം കൊണ്ടെഴുതിയ മേല്‍വിലാസം.

🌹 *സൈക്കിളിലേറി ഹൃദയങ്ങളിലേക്ക്*

പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമെന്ന നിലയില്‍ കാഞ്ഞൂര്‍ക്കാരെല്ലാം ഉണ്ണിമേനോനെ നന്നായി അറിയും. അതിനുമപ്പുറം ഹെര്‍ക്കുലീസ് സൈക്കിളില്‍ മെല്ലെ നീങ്ങുന്ന ഉണ്ണിമോനോനെ ആറങ്കാവില്‍ നിന്നു കാഞ്ഞൂരിലേക്കുള്ള വഴികള്‍ക്കു കാലങ്ങളായി സുപരിചിതനാണ്.കുഞ്ഞുനാള്‍ മുതല്‍ കാണാറുള്ള ആ സൈക്കിള്‍സഞ്ചാരം അടുത്ത നാളുകളില്‍ വരെ കണ്ടു. ഞങ്ങളുടെ തലമുറ പത്തു വര്‍ഷം കാഞ്ഞൂര്‍ സ്‌കൂളിലേക്കു നടന്നുപോയിരുന്നപ്പോഴും മുടങ്ങാതെ കണ്ട കാഴ്ചകളിലൊന്ന്. പിന്നീട് ഞങ്ങള്‍ പലരും ബൈക്കിലേറിയപ്പോഴും അദ്ദേഹം സൈക്കിളില്‍ തന്നെ നിശബ്ദം സഞ്ചരിക്കുന്നുണ്ടായിരുന്നു.എം.ഉണ്ണിമേനോനെ സൈക്കിളില്‍ കണ്ടപ്പോഴെല്ലാം അത് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഒരു പൊതുപ്രവര്‍ത്തകന് ജനഹൃദയങ്ങളിലേക്കു സഞ്ചരിച്ചെത്താന്‍ സൈക്കിള്‍ തന്നെ ധാരാളമെന്നു തന്നെയാണ് ആ കാഴ്ചകള്‍ അന്നെല്ലാം പഠിപ്പിച്ചത്.

🌹 *പുഞ്ചിരിക്കുമപ്പുറം*

യാത്രകളിലും കൂടിക്കാഴ്ചകളിലും പുഞ്ചിരിയും വാക്കുകളും സമൃദ്ധമായി സമ്മാനിക്കുക പതിവില്ല. എങ്കിലും, എല്ലാവരോടും സ്‌നേഹവും ആദരവും ഉള്ളില്‍ കരുതാന്‍ സവിശേഷ ശ്രദ്ധകാണിക്കും.വര്‍ഷങ്ങള്‍ക്കു മുമ്പു പഞ്ചായത്തിലാണോ ലൈബ്രറിയിലാണോ എന്നറിയില്ല; ഏതോ പരിപാടിയില്‍ പ്രസംഗിക്കാന്‍ ഞാന്‍ നിയോഗിക്കപ്പെട്ടപ്പോള്‍, പ്രസംഗശേഷം അദ്ദേഹം തോളില്‍ തട്ടി അഭിനന്ദിച്ചതോര്‍ക്കുന്നു. അന്ന് അദ്ദേഹം പറഞ്ഞതിങ്ങനെ: നല്ല ഭാഷയും പ്രയോഗശൈലിയും. അതു വളര്‍ത്തിയെടുക്കണം, നല്ല പ്രസംഗകനാകും. രാഷ്ട്രീയത്തിലേക്കും ഇറങ്ങുന്നതും ആലോചിക്കാവുന്നതാണ്.! ?

🌹 *മുഖ്യമന്ത്രി വന്ന വീട്*

മഠത്തിക്കടവിനടുത്തുള്ള എം.ഉണ്ണിമോനോന്റെ വീട് ഞങ്ങള്‍ നാട്ടുകാര്‍ക്ക് മുഖ്യമന്ത്രി വന്ന വീടാണ്. 1995 ലായിരുന്നു അത്. കൃത്യമായി പറഞ്ഞാല്‍ 1995 ഫെബ്രുവരി 26ന്. കാഞ്ഞൂരില്‍ പ്രാഥമികാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്യാനെത്തിയ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്‍, കാഞ്ഞൂരിലെ മാത്രമല്ല, എറണാകുളം ജില്ലയിലെ തന്നെ തന്റെ വിശ്വസ്തനായ ഉണ്ണിമേനോന്റെ വീട്ടിലുമെത്തി. കാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റു കൂടിയായ ഉണ്ണിമോനോന്‍ പുതിയ വീട്ടിലേക്കു താമസം മാറിയ ദിനം കൂടിയായിരുന്നു അന്ന്. ആള്‍ത്തിരക്കിനിടയില്‍ തിങ്ങിഞെരുങ്ങി നിന്ന് ഞങ്ങള്‍ ആദ്യമായി കരുണാകരന്‍ എന്ന രാഷ്ട്രീയ ഭീഷ്മാചാര്യനെ അന്നാദ്യം നേരിട്ടു കണ്ടു.കെ. കരുണാകരനോടുള്ള ബന്ധം കാഞ്ഞൂരിന്റെ വികസന വഴികളിലും കാഞ്ഞൂര്‍ക്കാരുടെ വളര്‍ച്ചയിലും പ്രയോജനപ്പെടുത്താന്‍ ഉണ്ണിമേനോന്‍ മറന്നില്ലെന്നതിന് ഉദാഹരണങ്ങളേറെ.1995 നു മുമ്പും ആറങ്കാവില്‍ മുഖ്യമന്ത്രിയെത്തിയിരുന്നു. ആറങ്കാവിലെ സിപിഎം പാര്‍ട്ടി ഓഫീസ് ഉദ്ഘാടനം ചെയ്യാന്‍ ഇ.കെ. നായനാര്‍ ആറങ്കാവിലെത്തിയതും ഓര്‍ക്കാതിരിക്കാനാവില്ല. അങ്ങനെ രണ്ടു മുഖ്യമന്ത്രിമാരെത്തിയ നാട് എന്ന ഖ്യാതിയും ആറങ്കാവിനു സ്വന്തം.

🌹 *മറന്നുപോയത്!* 1979 മുതല്‍ കാഞ്ഞൂര്‍ പഞ്ചായത്ത് അംഗവും 1988 മുതല്‍ 1995 വരെ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു ഉണ്ണിമേനോന്‍. 1970 മുതല്‍ 20 വര്‍ഷക്കാലം കെപിസിസി അംഗവുമായിരുന്നു.

രാഷ്ട്രീയത്തിലും പൊതുരംഗത്തും പതിറ്റാണ്ടുകള്‍ നിറഞ്ഞു നിന്ന നേതാവ്.എങ്കിലും, പറയാതെ വയ്യ;അവസാന നാളുകളില്‍ അദ്ദേഹത്തെ തേടിയെത്തിയ ചില സങ്കടങ്ങളും ആകുലതകളും ആഴത്തിലറിയാന്‍ നമ്മൾ ഉൾപ്പെട്ട പൊതുമണ്ഡലം മറന്നോ…? മടിച്ചോ…? അറിയില്ല….!!! മരണത്തിനപ്പുറം ചില നോവുകള്‍ അടക്കിവച്ചാകുമോ എം.ഉണ്ണിമേനോന്റെ മടക്കം…!!! നാടിനും നാട്ടുകാര്‍ക്കും ഓര്‍ക്കാനിഷ്ടപ്പെടുന്ന മേല്‍വിലാസം തന്നു മടങ്ങിയനല്ല നേതാവിനു പ്രണാമം.🙏🏻

✒️– *പൈനാടത്ത്*

nammude-naadu-logo
Share News