
ഒരുമിച്ചുള്ള യാത്ര ഇനി ഓർമ്മ മാത്രം . പി ജെ യെ തനിച്ചാക്കി ശാന്ത പോയി .
പി ജെ ജോസഫും ഭാര്യ ശാന്തയും ഒരുമിച്ചുള്ള യാത്ര തുടങ്ങിയത് 51 വർഷം മുൻപ് . 1971 സെപ്റ്റംബർ 15ന് ആയിരുന്നു വിവാഹം. പ്രണയ വിവാഹമായിരുന്നു . ശാന്തയെ കണ്ടുമുട്ടിയതിനെപ്പറ്റി പി ജെ പറയുന്നത് ഇങ്ങനെ :

”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എന്റെ മൂത്ത പെങ്ങൾ ത്രേസ്യാമ്മയുടെ ജൂനിയറായിട്ടാണ് ശാന്ത പഠിച്ചത് . പിന്നീട് പുറപ്പുഴ ഹെൽത്ത് സെന്ററിൽ ഡോക്ട്ടറായി ജോലികിട്ടി ശാന്ത വന്നപ്പോൾ ഞങ്ങളുടെ വീട്ടിൽ താമസിക്കാൻ എന്റെ സഹോദരി ത്രേസ്യാമ്മയാണ് സൗകര്യം ചെയ്തുകൊടുത്തത് . രാഷ്ട്രീയവും കൃഷിയുമൊക്കെയായി നടന്ന ഞാൻ ഇത് അറിഞ്ഞിരുന്നില്ല. ഒരുദിവസം വൈകിട്ട് വീട്ടിൽ ചെന്നുകയറുമ്പോൾ കയ്യിൽ ഒരു കുട്ടനിറയെ മാമ്പഴവുമായി ഒരു പെൺകുട്ടി മുറ്റത്തു നിൽക്കുന്നു. ഞങ്ങളുടെ പറമ്പിൽ നിറയെ നാട്ടുമാവുണ്ട്. അവിടെ നിന്ന് പെറുക്കിയ മാമ്പഴം നിറച്ച കുട്ടയുമായാണ് പെൺകുട്ടിയുടെ നിൽപ്പ് ! സഹോദരി പെൺകുട്ടിയെ എനിക്ക് പരിചയപ്പെടുത്തി. ഇത് ശാന്ത! അതാണ് ഞങ്ങളുടെ ആദ്യകൂടിക്കാഴ്ച്ച ! ആ കൂടിക്കാഴ്ച പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴിതെളിച്ചു. .”

പി ജെയുടെ രാഷ്ട്രീയ ജീവിതം പലവഴികളിൽ ഒഴുകിയപ്പോഴും , രാഷ്ട്രീയ പ്രതിയോഗികളുടെ അപവാദ പ്രചാരണങ്ങളിൽ പി ജെ തളർന്നപ്പോഴും ‘ശാന്ത’ യായി ഒപ്പം നിന്ന് ആത്മബലം പകർന്ന ജീവിതസഖിയാണ് ഇന്ന് പി ജിയെ തനിച്ചാക്കി സ്വർഗ്ഗലോകത്തേക്ക് പോയത്. ഭാര്യയാണ് തന്‍റെ ബലമെന്ന് ജോസഫ് മിക്കപ്പോഴും പറയുമായിരുന്നു . ദീർഘകാലമായി അബുദത്തിനു ചികിത്സയിലായിരുന്നു ശാന്ത ..

നാലുമക്കളുണ്ട്. ഡൗൺ സിൻഡ്രോം ബാധിതനായിരുന്ന ഇളയമകൻ ജോമോൻ, 2020 നവംബർ 20-ന് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു . മറ്റ് മക്കൾ: അപ്പു (കേരള കോൺഗ്രസ് സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റിയംഗം), യമുന, ആന്‍റണി

Ignatious O M (Ignatious Kalayanthani)