ഒറ്റപ്പെട്ട് പോകുന്നവരെ തിരിച്ചറിഞ്ഞു ഒപ്പം നിൽക്കാൻ പറ്റിയില്ലെങ്കിൽ പ്രസ്ഥാനങ്ങളും സംഘടനകളും ഉണ്ടായിട്ടു എന്ത് കാര്യം ?
അഴിമതി രഹിതമായ ഉദ്യോഗ ചരിത്രവും, ഭരണത്തിലിരിക്കുന്ന അദ്ദേഹം വിശ്വസിച്ചിരുന്ന രാഷ്‌ടീയ പ്രസ്ഥാനവും ഒപ്പമുണ്ടാകുമെന്ന വിചാരത്തിന് ഓർക്കാപ്പുറത്തു കനത്ത പ്രഹരമേറ്റപ്പോൾ ഈ ഉദ്യോഗസ്ഥൻ വല്ലാത്ത ഒറ്റപ്പെടലിലും നിസ്സഹായതയിലും വീണ് പോയോ?എന്നാലും എന്നോട് ഇത് ചെയ്തല്ലോയെന്ന നൈരാശ്യം പിടി കൂടെയോ ?അതും ഒരു സാധ്യതയാണ്. ഒരു രാഷ്ട്രീയ പാർട്ടിയിലെ ഭരിക്കുന്ന സ്വാധീനമുള്ള വർഗ്ഗമെന്ന ഒരു വിഭാഗവും അവർക്ക് വിരട്ടാവുന്ന മറ്റുള്ളവരെന്ന വർഗ്ഗവും അതേ പാർട്ടിക്കുള്ളിൽ തന്നെ രൂപപ്പെട്ട് വരുന്നത് ദൗർഭാഗ്യകരമാണ് .
തെരഞ്ഞെടുക്കപ്പെട്ട ആ ജനപ്രതിനിധി ഇടിച്ചു കയറി വന്ന് ആ യാത്രയയപ്പിൽ ചൊരിഞ്ഞ അഴിമതി മുനയുള്ള പരാമർശങ്ങളും ഭീഷണിയും അദ്ദേഹത്തിന്റെ മുഖത്തിൽ വിഷമം ഉണ്ടാക്കിയത് എല്ലാവരും കണ്ടതാണ് .
ഇത്തരം പ്രതികൂല ജീവിത സംഭവങ്ങളുണ്ടാകുമ്പോൾ ഒരാളെ ഏകാന്തതയിലേക്കും വിഷാദത്തിലേക്കും തള്ളി വിടാതെ കൂടെ നിൽക്കുന്ന നന്മ സമൂഹം മറന്നോ ?ഈ നന്മയുള്ള ഒരാളെങ്കിലും ഒപ്പമുണ്ടായിരുന്നെങ്കിൽ ഈ ദുരന്തം ഉണ്ടാകുമായിരുന്നോ ?ഒറ്റപ്പെട്ട് പോകുന്നവരെ തിരിച്ചറിഞ്ഞു ഒപ്പം നിൽക്കാൻ പറ്റിയില്ലെങ്കിൽ പ്രസ്ഥാനങ്ങളും സംഘടനകളും ഉണ്ടായിട്ടു എന്ത് കാര്യം ?
(ഡോ .സി. ജെ. ജോൺ)