
സ്കൂൾ അധ്യയന വർഷം ആരംഭിച്ചു സ്വാഭാവികമായും സ്കൂളിലേക്കുള്ള വിദ്യാർത്ഥികളുടെ യാത്രകളും …..
സ്കൂൾ ബസുകളുടെ പരിശോധനയിൽ സ്കൂൾ ബസ് ഡ്രൈവർമാർക്കുള്ള പരിശീലനവും സംസ്ഥാനത്ത് പൂർത്തിയാക്കിയിട്ടുണ്ട് എന്നിരുന്നാലും കേരളത്തിൽ സ്കൂൾ ബസ്സുകളിലല്ലാതെ ദിവസവും വിദ്യാലയങ്ങളിലേക്ക് യാത്ര ചെയ്യുന്ന നിരവധി കുട്ടികൾ ഉള്ള സാഹചര്യമാണ് നിലവിലുള്ളത്.
വളരെ അപകടം നിറഞ്ഞ രീതിയിൽ ഡ്രൈവർ സീറ്റിൽ ഇരുത്തിയും കൂടുതൽ കുട്ടികളെ കുത്തിനിറച്ചും യാത്ര ചെയ്യുന്നത് അനുവദിക്കാവുന്ന ഒന്നല്ല.
ടൂവീലറും ഓട്ടോറിക്ഷയും പോലെ സുരക്ഷിതത്വം കുറഞ്ഞ വാഹനങ്ങളിൽ കുട്ടികളെ കൊണ്ടുപോകുമ്പോൾ അധികശ്രദ്ധ ആവശ്യമായിട്ടുണ്ട്.
ഇതിൽ ഏറ്റവും പ്രധാനം സീറ്റിംഗ് കപ്പാസിറ്റി അനുസരിച്ചല്ലാതെ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് തടയുന്നതിലാണ്.
കേരള മോട്ടോർ വാഹന ചട്ടം 221 പ്രകാരം പബ്ലിക് സർവീസ് വാഹനങ്ങളിൽ 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളാണെങ്കിൽ ഒരു സീറ്റിൽ രണ്ടുപേർ യാത്ര ചെയ്യാം എന്ന് അനുവദിക്കുന്നുണ്ട്.
എന്നാൽ ഇതിലും കൂടുതൽ കുട്ടികളെ കൊണ്ടുപോകുന്നതും ഡ്രൈവറുടെ സീറ്റിൽ മടിയിലൊ വശങ്ങളിലൊ ഇരുത്തി യാത്ര ചെയ്യിക്കുന്നതും അത്യന്തം അപകടം നിറഞ്ഞതാണ്. ഒരു അധ്യയന വർഷം രാവിലെയും വൈകിട്ടും ആയി ഏറ്റവും കുറഞ്ഞത് 400 യാത്രകൾ എങ്കിലും അത്തരത്തിൽ ചെയ്യേണ്ടി വരുമ്പോൾ ഉണ്ടായേക്കാവുന്ന അപകടസാധ്യതകൾ വളരെ വലുതാണ്.
ഓട്ടോറിക്ഷ പോലുള്ള വാഹനങ്ങളിൽ കുട്ടികളെ സ്കൂളിലേക്ക് അയക്കുന്ന മാതാപിതാക്കളും കൂടി ഈ കാര്യത്തിൽ അധിക ശ്രദ്ധ പുലർത്തേണ്ടതാണ് …..
