
സ്വര്‍ണക്കടത്ത് കേസ്: അറസ്റ്റിലായ സരിത്തിനെ കസ്റ്റഡിയില്‍ വിട്ടു
കൊച്ചി:തിരുവനന്തപുരം വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക്ക് കാർഗോ വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസില്‍ പി ആര്‍ സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. ഏഴ് ദിവസത്തേക്കാണ് സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടത്. സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയാണ് സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടത്. ഇതിന് തൊട്ടു പിന്നാലെ സരിത്ത് കോടതിയില്‍ ജാമ്യാപേക്ഷയും സമര്‍പ്പിച്ചു. ഈ അപേക്ഷ 13ന് പരിഗണിക്കും.
എന്നാൽ, ചോദ്യം ചെയ്യല്‍ ക്യാമറയില്‍ ചിത്രീകരിക്കണമെന്ന സരിത്തിന്‍റെ ആവശ്യം കോടതി തള്ളി.സരിത്തിന്റെ ഫോണിന്റെ കോള്‍ റെക്കോഡ് വിശദാംശങ്ങള്‍ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. ഇതില്‍നിന്ന് സ്വര്‍ണക്കടത്തില്‍ പങ്കാളികളായവരെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താനുണ്ട്. ഇതിന് സരിത്തിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും കസ്റ്റംസ് കോടതിയില്‍ അറിയിച്ചു.
അതേസമയം, കേസിലെ മുഖ്യകണ്ണികളെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷും സന്ദീപ് നായരും ഒളിവില്‍ തുടരുകയാണ്. സ്വര്‍ണക്കടത്തുകേസില്‍ താന്‍ നിരപരാധിയാണെന്നും ഇടപാടുമായി യാതൊരു ബന്ധവുമില്ലെന്നും വിശദീകരിച്ച് സ്വപ്ന സുരേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കോണ്‍സുലേറ്റ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് സ്വര്‍ണം അടങ്ങിയ നയതന്ത്ര ബാഗിന്‍റെ കാര്യത്തില്‍ ഇടപെട്ടതെന്നാണഅ സ്വപ്നയുടെ വിശദീകരണം.
സ്വപ്നയ്ക്ക് രണ്ട് ഐപിഎസ് ഉന്നതരുമായും വിരമിച്ച ഒരു ഐപിഎസ് ഉദ്യോഗസ്ഥനുമായും അടുത്ത ബന്ധം ഉള്ളതായി കസ്റ്റംസ് സ്ഥിരീകരിച്ചു. കസ്റ്റംസിന്റെ കസ്റ്റഡിയിലായ ശേഷവും സരിത്തുമായി ഫോണില്‍ സ്വപ്ന സംസാരിച്ചിട്ടുണ്ട്. തുടര്‍ന്നു കസ്റ്റംസ് എത്തിയപ്പോഴേക്കും അപകടം മണത്ത് സ്വപ്ന കടന്നുകളഞ്ഞു.