
ഇനിയും പറയാത്ത കുറെ കഥകൾ ബാക്കി വെച്ചാണ് അവൾ യാത്രയായത്. എല്ലാം ഓർമ്മകളാകുകയാണ്
മതവർഗ്ഗലിംഗഭേദ വ്യത്യാസമില്ലാത്ത കൊറോണയുടെ തെരെഞ്ഞെടുപ്പിൽ എന്റെ ഭാര്യ നിമ്മിയും അകപ്പെട്ടു മുപ്പതു ദിവസത്തെ ആശുപത്രിവാസത്തിനുശേഷം മെയ് 26 ന് മരണപ്പെട്ടു.

അവൾ എന്റെ നല്ലൊരു ഭാര്യയായിരുന്നു എന്ന പതിവു വാചകത്തിനപ്പുറം, സൗഹൃദവും, കരുതലും, കരുണയും കൊണ്ട് മൂടിയ നല്ലൊരു പ്രണയമായിരുന്നു എന്ന് തന്നെയാണ് സത്യം.
കണ്ണുകൾ കൊണ്ടും, ചെറുമൂളലുകൾ കൊണ്ടും,ഞങൾ കൈമാറിയിരുന്ന വികാരങ്ങൾക്ക് പ്രണയത്തിന്റെ നിറം തന്നെയായിരുന്നു. വീട്ടിൽ എത്തിയാൽ അവളോടുത്ത് മാത്രം ചിലവഴിക്കുന്ന നിമിഷങൾ മാത്രമായിരുന്നു ഞങ്ങള്ളുടെ സ്വർഗം.
നാട്ടുകാര്യങ്ങളും, ബന്ധുവിശേഷങ്ങളും കൈമാറി,ഞങ്ങൾ ഞങ്ങളിലേക്ക് തന്നെ മാറുബോൾ ടീനേജ് കാലത്തിന്റെ മധുര മണങ്ങളിലായിരുന്നു ഞങ്ങൾ. പൂക്കളും, മഞ്ഞും, മഴയും, ഇളങ്കാറ്റുംഒക്കെ വിരൽ സ്ർശനത്താലും, മനസ്സുകളുടെ മിഴികളാലും ഞങ്ങൾ അനുഭവിക്കുനുണ്ടായിരുന്നു. കുട്ടികൾ ഇല്ലാത്ത ദിവസങ്ങളിൽ മുഖത്തോട് മുഖം നോക്കിയിരുന് കഴിച്ചിരുന്ന ഭക്ഷണത്തിന്റെ രുചിയും, മണവും. പ്രണയത്തിന്റെ വസന്തകാലം തന്നെയായിരുന്നു. ഇനിയും പറയാത്ത കുറെ കഥകൾ ബാക്കി വെച്ചാണ് അവൾ യാത്രയായത്. എല്ലാം ഓർമ്മകളാകുകയാണ്.
ഞങ്ങളിൽ നിന്ന് ഞാൻ മാത്രമാകുകയാണ്. ഞാനിത് മറികടക്കുമോ എന്നറിയില്ല, എങ്ങിനെയായിരിക്കും നേരിടുക എന്നതുമറിയില്ല.
കാലം കരുതി വച്ചിരിക്കുന്ന സത്യങ്ങൾക്ക് വേണ്ടി കാത്തിരിക്കുക മാത്രമാണ് എനിക്കിപ്പോൾ ചെയ്യാനാവുന്നത്. എന്റെ ഓരോ പ്രവർത്തനങ്ങളിലും അഭിമാനിച്ചിരുന്ന, പ്രോത്സാഹിപ്പിച്ചിരുന്ന നിമ്മി ഒരു വഴി വിളക്കായി മുന്നിലുണ്ട് എന്നതാണ് എന്റെ ഉണർവും, ശക്തിയും. .

ഞാൻ ഇവിടെയുള്ളിടത്തോളം കാലം, അവളും എന്റെ കൂടെയുണ്ടെന്ന് വിശ്വസിക്കുബോഴാണ് ഞാൻ ഞാനാകുന്നത്, ഞങ്ങളാകുന്നത് ഒരു വൈറസിനും എന്റെ മനസ്സിലുള്ള നിമ്മിയെ തകർക്കാനാവില്ലല്ലോ –
ഡെന്നി തോമസ്
