പകലിലെ കൊടുംചൂടിൽ ഒരു മനോഹരമായ കാഴ്‌ച്ചക്ക് സാക്ഷിയായി.

Share News

സ്ഥലം, പാലക്കാട് – മലപ്പുറം ജില്ലയുടെ അതിർത്തിയായ പാലത്തറ ഗേറ്റ്. സമയം ഉച്ചക്ക് 2 മണി. ട്രെയിൻ പോകാൻ വേണ്ടി ഗേറ്റ് അടച്ചിട്ടിരിക്കുന്നു. പൊള്ളുന്ന വെയിലിൽ ഒരു പെൺകുട്ടി സ്‌കൂട്ടറിൽ വന്ന് നിന്നു. തൊട്ടുപുറകിൽ ഞാൻ കാറുമായി വന്ന് നിർത്തിയിട്ടു. ആ സമയം തന്നെ എന്റെ റൈറ്റ് സൈഡിൽ ഒരു ഓട്ടോയും വന്ന് നിന്നു.

നിമിഷങ്ങൾ….

ട്രെയിൻ വരാൻ ലേറ്റ് ആകും എന്ന് കണ്ട പെൺകുട്ടി സ്‌കൂട്ടർ അവിടെ സ്റ്റാൻഡ് ഇട്ട് വെച്ച്, അപ്പുറം റോഡ് സൈഡിലുള്ള ഒരു ചെറിയ കടയുടെ തണലിലേക്ക് ഇറങ്ങിപ്പോയി നിൽക്കുന്നു.

കനത്ത ചൂടിൽ സ്‌കൂട്ടി ആ വെയിലത്ത് ഇരിക്കുന്നത് അതിന്റെ സീറ്റ് ചൂടാകാനും, തിരിച്ച് ആ കുട്ടി വരുമ്പോൾ, അതിന് ആ സീറ്റിൽ ഇരിക്കാൻ ബുദ്ധിമുട്ടാകും എന്ന് മനസ്സിലാക്കി, ഓട്ടോയിലെ അച്ഛന്റെ പ്രായമുള്ള ആ ഡ്രൈവർ അദ്ദേഹത്തിന്റെ ഓട്ടോയിൽ നിന്നും ഒരു തോർത്ത് മുണ്ട് എടുത്ത് സീറ്റിൽ വിരിച്ചിടുന്നു. അപ്രതീക്ഷിതമായി അതുകണ്ട പെൺകുട്ടി, ആ മനുഷ്യനെ ആദരവാർന്ന സ്നേഹത്തോടെ നോക്കുന്നു, അവർ പരസ്പരം പുഞ്ചിരിക്കുന്നു.

സമയം കടന്ന് പോയി,, ഒടുവിൽ ചൂളം വിളിച്ച് ട്രെയിനും കടന്ന് പോയി…

ട്രെയിൻ പോയത് കണ്ട പെൺകുട്ടി വേഗം വന്ന്, തന്റെ സ്‌കൂട്ടിയുടെ സീറ്റിൽ നിന്നും ആ തോർത്ത് മുണ്ട് എടുത്ത് വളരെ ഭംഗിയായി നാലാക്കി മടക്കി ആ ഓട്ടോ ഡ്രൈവർക്ക് കൊടുക്കുന്നു. അതെടുക്കലും മടക്കലും സ്നേഹത്തോടെയുള്ള തിരിച്ചു കൊടുക്കലും. ഒരൊറ്റ പെരുമാറ്റത്തിലൂടെ മനുഷ്യർക്കുള്ളിലെ വ്യക്തിത്വം മനസ്സിലാക്കാൻ കഴിയുമെങ്കിൽ, അത് വായിച്ചെടുക്കാൻ കഴിഞ്ഞ നിമിഷങ്ങൾ. മിനിറ്റുകൾക്കുള്ളിൽ നടന്നത്, എവിടെ നിന്നോ വന്ന് എവിടോക്കോ പോകുന്ന അപരിചിതരായ രണ്ട് മനുഷ്യരുടെ ഉപാധികളില്ലാത്ത സ്നേഹം, സൗഹൃദം.

ലോകം ഇപ്പോഴും ഇങ്ങനെ ബാക്കി നിക്കുന്നത് ഇജ്ജാതി മനുഷ്യർ ബാക്കിയുള്ളത് കൊണ്ടാവണം. നിങ്ങളിൽ ചിലർക്കൊരു പക്ഷേ ഇതത്ര വലിയ കാര്യമായി തോന്നണമെന്നില്ല. എനിക്കെന്തോ വളരെ ഹൃദ്യമായി തോന്നി.

കടപ്പാട് ✍️ ഡാനിഷ്

Share News