
ഭർതൃവീട്ടുകാരുടെ നിരന്തരപീഡനം; ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ മകളെ സ്വന്തം വീട്ടിലേയ്ക്ക് തിരികെ കൊണ്ടുവന്ന് പിതാവ്.
ഏതൊരു അച്ഛന്റെയും സ്വപ്നമാണ് മകളുടെ വിവാഹം. കൈപിടിച്ചവന്റെ വീട്ടിൽ തന്റെ മകൾ രാജ്ഞിയായി ജീവിക്കുമെന്ന്. പക്ഷേ, അടിമയേക്കാൾ ദുരിതപൂർണമായ ജീവിതമാണ് അവൾ അവിടെ ജീവിക്കുന്നതെന്ന് പലർക്കും അറിയില്ല.ചിലരാകട്ടെ അഭിമാനം ഓർത്ത് മകളുടെ ഇത്തരം വേദനകൾ ബോധപൂർവ്വം കണ്ടില്ലെന്ന് നടിക്കും. എന്നാൽ റാഞ്ചിക്കാരനായ പ്രേം ഗുപ്ത ഒരു അടിപൊളി പിതാവാണ്.
ഏതൊരു മകളും ഇത്തരത്തിൽ ചേർത്ത് പിടിക്കുന്ന ഒരച്ഛനെ.തന്റെ മകൾ സാക്ഷിയെ വളരെ ആർഭാടത്തോടെയാണ് പ്രേം ഗുപ്ത വിവാഹം കഴിച്ചയച്ചത് . വിവാഹം കഴിഞ്ഞ് അധികം താമസിയാതെ തന്റെ ഭർത്താവിന്റെ മറ്റൊരു മുഖം സാക്ഷി കണ്ടു . ഭർത്താവിന്റെ ശാരീരിക ഉപദ്രവം. ഭർതൃവീട്ടുകാരുടെ നിരന്തരപീഡനം.
പലപ്പോഴുംഭർത്താവ് സാക്ഷിയെ വീടിന് പുറത്താക്കി. പ്രേം ഗുപ്ത ക്യാൻസർ രോഗബാധിതനാണ്. അച്ഛന്റെ രോഗാവസ്ഥയും വീട്ടുകാർ സങ്കടപ്പെടുമോയെന്ന ഭയവും കാരണം സാക്ഷി താൻ നേരിടുന്ന പ്രശ്നങ്ങൾ മാതാപിതാക്കളെ അറിയിച്ചില്ല. എല്ലാംഉള്ളിലൊതുക്കി കഴിഞ്ഞു.
എന്നാൽ തന്റെ മകൾ വഞ്ചിക്കപ്പെട്ടുവെന്നറിഞ്ഞ പ്രേം ഗുപ്ത, അവളെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാൻ തീരുമാനിച്ചു. തുടർന്ന്, നവരാത്രി വ്രതാരംഭ ദിവസം മധുര പലഹാരങ്ങളും , പടക്കങ്ങളും വാദ്യോപകരണങ്ങളുമൊക്കെയായി പ്രേം ഗുപ്ത മരുമകന്റെ വീട്ടിലെത്തി.
സ്നേഹത്തോടെ നവരാത്രി ആശംസ നേർന്ന്, തന്റെ മകളെ ചേർത്തു പിടിച്ച് ഭർതൃവീട്ടുകാരോട് പറഞ്ഞു;” സാക്ഷിയെ അവളുടെ വീട്ടിലേയ്ക്ക് കൊണ്ടു പോകുന്നു. ഈ വിവാഹ ബന്ധം പരസ്പര സമ്മതത്തോടെ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു.
ബാക്കിയെല്ലാം നിയമത്തിന്റെ വഴിക്ക് നടക്കട്ടെ.” സ്തബ്ധരായി നിന്ന ഭർതൃവീട്ടുകാരുടെ മുന്നിലൂടെ, നിറകണ്ണുകളോടെ നിന്ന മകളെയും കൂട്ടി വീട്ടിലേയ്ക്ക് പ്രേം ഗുപ്ത മടങ്ങി. ബാൻഡ് മേളത്തിന്റെയും വർണപൂത്തിരികളുടെയും അകമ്പടിയോടെ വിവാഹ ദിവസത്തേക്കാൾ
ആഘോഷപൂർണമായി സാക്ഷി തന്റെ വീട്ടിലേയ്ക്ക് തിരികെ കയറി.

അതിനിടെ പ്രേം ഗുപ്ത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വരികളും ശ്രദ്ധേയമാകുകയാണ് . “നിങ്ങളുടെ മകളുടെ വിവാഹം വളരെ ആഡംബരത്തോടെയും ആർഭാടത്തോടെയുമാകാം നടക്കുന്നത്. എങ്കിലും ഇണയും കുടുംബവും തെറ്റ് ചെയ്യുകയോവഞ്ചിക്കുകയോ ചെയ്താൽ, നിങ്ങളുടെ മകളെ നിങ്ങളുടെ വീട്ടിലേക്ക് തിരികെ കൊണ്ടുവരണം. പെൺമക്കൾ വളരെ വിലപ്പെട്ടവരാണ്. “ അദ്ദേഹം കുറിച്ചു.

Manoj Thomas