കളമശ്ശേരി സ്‌ഫോടനം: ആറ് പേരുടെ നില ഗുരുതരം, ചികിത്സയിലുള്ളത് 30 പേര്‍, മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

Share News

കൊച്ചി: കളമശേരി സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയത് 52 പേരെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 30 പേരാണ് ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്നത്. അതില്‍ 18 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഐസിയുവില്‍ കഴിയുന്ന ആറുപേരുടെ നില ഗുരുതരമാണ്. ഇതില്‍ 12 വയസുള്ള കുട്ടിയുമുണ്ട്. 18 പേരില്‍ രണ്ട് പേര്‍ വെന്റിലേഷനിലാണ്.

37 പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലാണ് ചികിത്സ തേടിയത്. 10 പേര്‍ ഐസിയുവിലും 10 പേര്‍ വാര്‍ഡിലുമുണ്ട്. വാര്‍ഡിലുള്ളവര്‍ക്ക് സാരമായ പൊള്ളലാണ് ഏറ്റിരിക്കുന്നത്. ഇവരെ വൈകുന്നേരം വരെ നിരീക്ഷിച്ചതിന് ശേഷം ഡിസ്ചാര്‍ജ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ഐസിയുവിലുള്ള പത്ത് പേര്‍ക്ക് ആവശ്യമായ എല്ലാ ചികിത്സയും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. വിവിധ സ്വകാര്യ ആശുപത്രിയിലും പൊള്ളലേറ്റ ആളുകള്‍ ചികിത്സയിലസാണ്. രാജഗിരിയില്‍ ഒരാള്‍, സണ്‍റൈസില്‍ 2 പേര്‍, ആസ്റ്റര്‍ മെഡിസിറ്റിയില്‍ 2 പേര്‍ എന്നിങ്ങനെയാണ് ചികിത്സയിലുള്ളവരുടെ കണക്കുകള്‍.

തൃശൂര്‍, കോട്ടയം മെഡിക്കല്‍ കോളജിലുള്ള വിദഗ്ധരുടെ ടീം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ എത്തിയിട്ടുണ്ട്. കൂടാതെ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ ബോര്‍ഡിന്റെ നേതൃത്വത്തിലായിരിക്കും. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

KNN

Share News