
കളമശ്ശേരി സാമ്രാ കൺവെൻഷൻ സെന്റർ സ്ഫോടനം: മെഡിക്കൽ ബുള്ളറ്റിൻ
കളമശ്ശേരി സാമ്രാ കൺവെൻഷൻ സെന്ററിൽ നടന്ന സ്ഫോടനത്തോടനുബന്ധിച്ച് അടിയന്തിര ചികിത്സാസഹായങ്ങൾക്കും സംശയനിവാരണങ്ങൾക്കുമായി ആരോഗ്യവകുപ്പിന്റെ കൺട്രോൾ റൂം ജില്ലാ മെഡിക്കൽ ഓഫീസിൽ പ്രവർത്തനമാരംഭിച്ചു.
അടിയന്തരയോഗം ചേരുകയും പ്രധാന ഉദ്യോസ്ഥർക്ക് ചുമതലകൾ നൽകിക്കൊണ്ട് ദ്രുതകർമ്മസമിതി രൂപീകരിക്കുകയും ചെയ്തു. അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിന് കീഴ്സ്ഥാപനങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകുകയും അവധിയിലുള്ള എല്ലാ ഉദ്യോഗസ്ഥർക്കും അടിയന്തിരമായി ജോലിയിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകുകയും മരുന്നുകളുടെയും മറ്റ് സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കുകയും ചെയ്തു.108 ആംബുലൻസുകൾ,സ്വകാര്യ ആംബുലൻസുകൾ എന്നിവ അടിയന്തിര സാഹചര്യം നേരിടുന്നതിന് സജ്ജമാക്കിയിട്ടുണ്ട്.കളമശ്ശേരി ഗവണ്മെന്റ് മെഡിക്കൽ കോളേജിലും കണ്ട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സവിവരളും സംശയനിവാരണങ്ങൾക്കുമായി നിരവധി പേർ കണ്ട്രോൾ റൂം ഹെൽപ്ലൈനിലൂടെ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്.
സ്ഫോടനത്തെ ത്തുടർന്ന് ഇതുവരെ രണ്ട് സ്ത്രീകളുടെ മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
നിലവിൽ ആകെ 52 പേരാണ് ചികിത്സ തേടിയിട്ടുള്ളത്.വാർഡിൽ 15 പേരാണ് ചികിത്സയിൽ കഴിയുന്നത്. 18 പേരാണ് ഔട്ട് പേഷ്യന്റ് ചികിത്സാസേവനം തേടിയിട്ടുള്ളത്.
ഗുരുതരാവസ്ഥയിൽ ICU യിൽ ആകെ 17 പേരാണ് ചികിത്സയിലുള്ളത്. ICU വിൽ ചികിത്സയിൽ കഴിയുന്നവരുടെ വിവരങ്ങൾ
കളമശ്ശേരി ഗവ. മെഡിക്കൽ കോളേജ് -9(വെന്റിലേറ്ററിൽ -1)
സൺറൈസ് ഹോസ്പിറ്റൽ – 2
രാജഗിരി ഹോസ്പിറ്റൽ -4(വെന്റിലേറ്ററിൽ -1)
ആസ്റ്റർ മെഡിസിറ്റി – 2
വാർഡിൽ ചികിത്സയിൽ കഴിയുന്ന 15 പേരുടെ നിലവിലെ വിവരങ്ങൾ
കളമശ്ശേരി ഗവ. മെഡിക്കൽ കോളേജ് -10
സൺറൈസ് ഹോസ്പിറ്റൽ – 3
രാജഗിരി ഹോസ്പിറ്റൽ -1
സാൻജോ ഹോസ്പിറ്റൽ -1
ജില്ലാ മെഡിക്കല്‍ ഓഫിസ്(ആരോഗ്യം )എറണാകുളം കണ്ട്രോള് റൂം
ഹെല്‍പ്പ് ലൈന്‍ നമ്പറുകൾ
04842360802
7907642736
കളമശ്ശേരി സാമ്ര കൺവെൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിൽ പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കും.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കൃത്യമായ ഏകോപനമാണ് വിഷയത്തിൽ നടന്നുവരുന്നത്. മന്ത്രിമാരായ കെ. രാജൻ, വീണാ ജോർജ്, വി.എൻ വാസവൻ, ആന്റണി രാജു, പി.പ്രസാദ്, പി.എ മുഹമ്മദ് റിയാസ് , ആർ ബിന്ദു, കെ.കൃഷ്ണൻകുട്ടി , വി.അബ്ദുറഹ്മാൻ എന്നിവർ നേരിട്ട് എത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിട്ടുണ്ട്.

സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം കൃത്യതയോടെ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. സ്ഫോടനത്തിൽ പരുക്കേറ്റ 5 പേരുടെ നില ഗുരുതരമാണ്. ഇതിൽ രണ്ടുപേർ മെഡിക്കൽ കോളേജ് ആശുപത്രിയിലും രണ്ടുപേർ ആസ്റ്റർ മെഡിസിറ്റിയിലും ഒരാൾ രാജഗിരി ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. പരമാവധി പേരുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. എറണാകുളം മെഡിക്കൽ കോളേജിൽ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ ഭാഗത്തുനിന്നും നല്ല സഹകരണമാണ് ഉണ്ടാകുന്നത്.
സ്ഫോടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നാളെ തിരുവനന്തപുരത്ത് സർവ്വ കക്ഷി യോഗം ചേരും. രാഷ്ട്രീയ സാമൂഹ്യ വേർതിരിവുകൾക്കെല്ലാം അതീതമായി ഇത്തരം പ്രശ്നങ്ങളിൽ ഒറ്റക്കെട്ടായി നിൽക്കുന്ന സമീപനമാണ് കേരളത്തിനുള്ളത്. അതുതന്നെയാണ് ഇപ്പോൾ കാണുന്നതും. തെറ്റായ പ്രചാരണങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.
P Rajeev
Minister for Industries, Coir & Law – Kerala