
കാണ്ടമാൽ മിഷനറി ഫാ. സൈമൺ എലുവത്തിങ്കൽ നിര്യാതനായി
തൃശൂർ നെഹ്രുനഗർ എലുവത്തിൽ ആന്റണി മകൻ ഫാ. സൈമൺ (സൈമണച്ചൻ) ഒറീസയിലെ കാണ്ടമാൽ ഉൾപ്പെടുന്ന ബെരഹാം പൂർ രൂപതയിൽ ജാതി മത വർഗ്ഗ ഭേദമെന്യേ അനേകർക്ക് ദീർഘകാലം ആശ്രയമായി അപ്രതീക്ഷിതമായി പരലോകത്തേക്കു് യാത്രയായി. കാണ്ട മാലിൽ കലഹമുണ്ടായപ്പോൾ അവിടത്തെ ജനങ്ങളെ മാറോടു ചേർത്ത് കാട്ടിലും നാട്ടിലും വീട്ടിലും സർവ്വ ശക്തിയോടും കരുത്തോടും തന്റേടത്തോടും കൂടെ അവരോടൊപ്പം ഉണ്ടായിരുന്നു. അതിനാൽ തന്നെ കാണ്ടമാൽ കലാപകാരികൾ ദൈവാലയങ്ങൾ തകർത്തും കൂട്ടകുരുതി നടത്തിയും തീവെയ്പും കൊള്ളയും മാനഭംഗവും നടത്തിയുള്ള മുന്നേററം സൈമണച്ചന്റെ പ്രദേശത്തെത്തിയപ്പോൾ അവസാനിപ്പിച്ച് മടങ്ങി. ദാഡൊലിംഗ് പ്രദേശവും അതിനപ്പുറവും കലാപത്തിൽ നിന്ന് രക്ഷിക്കപ്പെട്ടത് സൈമണച്ചനോടൊപ്പമുള്ള ചെറുത്ത് നില്പ് ഒന്ന് കൊണ്ട് മാത്രമാണെന്ന് അന്നാട്ടിലെ ജനങ്ങൾ ഇന്നും നന്ദിയോടെ വിളിച്ചുപറയും.
കത്തോലിക്കസഭ സുഹൃത്തുക്കൾക്കിടയിൽ റീത്തുകളുടെ സംഗ്രഹം എന്നറിയപ്പെടുന്ന സൈമണച്ചൻ സീറോ മലബാർ റീത്തിൽ ജനിച്ചു വളർന്ന് ലത്തീൻ റീത്തിൽ പൗരോഹിത്യ പരിശീലനവും തിരുപ്പട്ടവും അജപാലന ശുശ്രൂഷയും നടത്തി കുറച്ചു വർഷങ്ങളായി മലങ്കര റീത്തിലെ വടക്കേ ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ വളരെയേറെ സഹകരിച്ചും സഹായിച്ചും മുമ്പോട്ടു പോയി കൊണ്ടിരുന്ന സൈമണച്ചന്റെ അവസാന ദിവസങ്ങൾ മലങ്കര ഡൽഹി ഭദ്രാസനാധിപനോടും വൈദികരോടും ഒപ്പം ആയിരുന്നു എന്നത് ഇതിന് സാക്ഷ്യമാണ്. നാളെ ഡൽഹിയിലെ മലങ്കര ദൈവാലയത്തിലായിരിക്കും സൈമണച്ചന് വേണ്ടിയുള്ള ദിവ്യബലിയും പൊതു ദർശനവും മൃതസംസ്കാര ശുശ്രൂഷയുടെ പാരംഭ ഭാഗവും നടത്തപ്പെടുക.
ഡൽഹി മലങ്കര ഭദ്രാസനവും ബെരാംപൂർ രൂപതയും ഒരുപോലെ സൈമണച്ചന് അന്ത്യവിശ്രമം കൊള്ളാനുള്ള ഇടം തയ്യാറാക്കാൻ തയാറാക്കാൻ തയാറായപ്പോഴും കുടുംബാംഗങ്ങളുടെ ആഗ്രഹം കണക്കിലെടുത്ത് മാതൃ രൂപതയായ തൃശൂരിലെ കുരിയച്ചിറയിൽ അന്ത്യവിശ്രമ സ്ഥലം ഒരുക്കാൻ സമ്മതിക്കുകയായിരുന്നു.
ഒഡീസയിലെ സാധാരണക്കാരായ ജനങ്ങളോട് അങ്ങേയറ്റം താതാത്മ്യപ്പെട്ടിരുന്ന സൈമണച്ചന് ഒഡിയ ഭാഷയിലും ഗോത്രഭാഷ കളിലും അതീവ നൈപുണ്യമുണ്ടായിരുന്നതിനാൽ ഒഡിയ സാഹിത്യ സദസ്സുകളിൽ സജീവ സാന്നിധ്യമായിരുന്നു. വിശുദ്ധ ബൈബിൾ നേരിട്ട് ഹീബ്രു, ഗ്രീക്ക്, അറമായ എന്നീ ഭാഷകളിൽ നിന്ന് ഒഡിയ ഭാഷയിലേക്ക് തർജ്ജിമ ചെയ്യുന്നതിന്റെ അവസാന ഘട്ടത്തിലായിരുന്നു സൈമണച്ചൻ. ഒറീസ്സയിലെ മലങ്കര കത്തോലിക്കാ മിഷനറിമാർക്ക് കുർബാനയും മറ്റു പ്രാർത്ഥനകളും ഒഡിയ ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്നതിൽ സൈമണച്ചൻ വലിയ പങ്കു വഹിച്ചു. മലങ്കര കത്തോലിക്കാ സഭയെ കുറിച്ച് ആഴത്തിൽ പഠിക്കുകയും ഇവാനിയൻ വേ എന്ന സുദീർഘമായ പ്രസംഗ പരമ്പര തന്നെ സൈമണച്ചൻ നൽകിയിരുന്നു.
തൃശൂരിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഒറീസ്സയിലെത്തിയ സൈമണച്ചൻ റായ്ഗഡയിലും പൂനയിലും വൈദിക പരിശീലനത്തിന് ശേഷം ബെരാംപൂരിൽ തിരുപ്പട്ട മേറ്റ് കത്തീഡ്രൽ അസിസ്റ്റന്റ് ആയിശുശ്രൂഷ ആരംഭിച്ച സൈമനച്ചൻ അവസാന വർഷം രൂപത വിശ്വാസ പരിശീലനത്തിന് നേതൃത്വം കൊടുത്തതൊഴിച്ചാൽ ജീവിത ക്കാലം മുഴുവൻ കുമദ. ഗോദഗോട്ട, പുതിലിപംഗ, ഡാതൊലിംഗ്, എന്നിവിടങ്ങളിലെ ആദിവാസി ജനതകൾക്കായി തന്റെ ജീവിതം ഉഴിഞ്ഞു വെച്ചു. അതിനിടയിൽ രണ്ടു വർഷം ബാംഗ്ലൂർ സെന്റ് പീറ്റേഴ്സിൽ ഉപരിപഠനം നടത്തി. ആദിവാസി ജനതക്കായുള്ള അജപാലന ശുശ്രൂഷക്കിടയിലും ദൈവശാസ്ത്രത്തിലും ബൈബിൾ വിജ്ഞാനീയത്തിലും അഗാധ ഗ്രാഹ്യമുണ്ടായിരുന്നതിനാൽ കൽക്കട്ട മോർണിംഗ് സ്റ്റാർ ഉൾപ്പെടെ ഒറീസക്ക് അകത്തും പുറത്തുമുള്ള നിരവധി സെമിനാരികളിലും രൂപതകളിലും അദ്ധ്യാപകനായും ധ്യാനഗുരുവായും സേവനത്തിൽ മുഴുകിയിരുന്നു. കേരളത്തിലുടനീളം പല രൂപതകളിലും ധ്യാനം, ക്ലാസ്, സെമിനാർ എന്നിവക്കായി അവധിക്ക് നാട്ടിലെത്തുമ്പോൾ സമയം കണ്ടെത്തുമായിരുന്നു. നെഹ്റു നഗർ ഇടവക പള്ളിയിലെ മതബോധന വിദ്യാർത്ഥികൾക്കും യൂണിറ്റ് അംഗങ്ങൾക്കും ഈ അടുത്ത മാസങ്ങളിൽ നല്കിയ ക്ലാസിലെ ഊർജ്ജവും തീക്ഷണതയും ഇപ്പോഴും അവരുടെ മനസുകളിൽ മായാതെ നില്ക്കുന്നു.
ഏകദേശം ഒരു മാസം മുമ്പാണ് ഒരു ധ്യാന ശുശ്രൂഷക്കായി ന്യൂഡൽഹിയിൽ എത്തിയത്. ധ്യാന ശുശ്രൂഷകൾക്കിടയിലാണ്അസുഖമായി ഹോസ്പിററലിൽ പ്രവേശിപ്പിച്ച് ചികിത്സ പുരോഗമിക്കുന്നതിനിടയിലാണ് ആ കസ്മികമായി മരണം സംഭവിച്ചത്
ബഹുമാനപ്പെട്ട സൈമണച്ചന്റെ മൃതസംസ്ക്കാര ശുശ്രൂഷയുടെ ആദ്യഘട്ടം ന്യൂഡൽഹി സെന്റ് മേരീസ് കത്തീഡ്രലിൽ നാളെ ഞായറാഴ്ച മൂന്ന് മണി മുതൽ 5 മണി വരെയുള്ള പൊതു ദർശന സമയത്ത് നടത്തപ്പെടും. തിങ്കളാഴ്ച്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ നെഹ്റു നഗറിലുള്ള സ്വവസതിയിൽ മൃതസംസ്ക്കാര ശൂശ്രൂഷയുടെ രണ്ടാം ഘട്ടം നടത്തപ്പെടും. തുടർന്ന് കുരിയച്ചിറ സെമിത്തേരിയിൽ മൃതസംസ്ക്കാര സമാപന തിരുക്കർമ്മങ്ങളും നിർവഹിക്കും.