ഇടുക്കി രൂപതയിലെ നെടുങ്കണ്ടംസെന്റ് സെബാസ്റ്റിയന്‍സ് പള്ളിഇനി മേജര്‍ ആര്‍ക്കി എപ്പിസ്സ്‌ക്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം എന്ന പദവിയേക്ക് ഉയര്‍ത്തപ്പെടുന്നു.ഇടുക്കി രൂപതയിലെ നെടുങ്കണ്ടംസെന്റ് സെബാസ്റ്റിയന്‍സ് പള്ളി

Share News

ഇടുക്കി രൂപതയിലെ നെടുങ്കണ്ടം

സെന്റ് സെബാസ്റ്റിയന്‍സ് പള്ളി പുതിയ പദവിയിലേക്ക്. ഹൈറേഞ്ചിലെ പുരാതന ദേവാലങ്ങളില്‍ ഒന്നായ നെടുങ്കണ്ടം സെന്റ്. സെബാസ്റ്റ്യന്‍സ് പള്ളി ഇനി മേജര്‍ ആര്‍ക്കി എപ്പിസ്സ്‌ക്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം എന്ന പദവിയേക്ക് ഉയര്‍ത്തപ്പെടുന്നു. ജില്ലയിലെ തന്നെ ഏറ്റവും പഴക്കമുള്ള ദേവാലയം എന്ന പരിഗണനയും, വിശ്വസികളുടെ അഭ്യര്‍ത്ഥനയും കണക്കിലെടുത്താണ് ഈ പദവി നല്കുന്നത്.

സീറോ മലബാര്‍ സഭ സിനഡിലാണ് ഈ ദേവാലയത്തിന്് ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ തീര്‍ത്ഥനാ കേന്ദ്രം എന്ന പദവി നല്‍കാന്‍ തീരുമാനമായത് . പുതിയ പദവി ലഭിച്ചതോടെ വര്‍ഷം തോറും മേജര്‍ ആര്‍ച്ച് ബിഷപ്പ് പള്ളിയില്‍ സന്ദര്‍ശനം നടത്തും. ദേവാലയത്തിലെ പ്രധാന തിരുസ്വരൂപം വിശുദ്ധ സെബസ്ത്യാനോസിന്റേതാണ്. വിശുദ്ധന്റെ തിരുനാള്‍ ഹൈറേഞ്ചിലെ തന്നെ പ്രശസ്തമായ തിരുനാളുകളില്‍ ഒന്നാണ്.

ചരിത്രം കടന്നു നെടുങ്കണ്ടം പള്ളി.

നെടുങ്കണ്ടത്ത് വാസമുറപ്പിച്ച ക്രൈസ്തവരുടെ ആവശ്യം പരിഗണിച്ച് പുല്‍പ്പറമ്പില്‍ ശൗര്യാരച്ചന്‍ വണ്ടന്മേട്ടില്‍നിന്നും 1952 ഒക്‌ടോബര്‍ 20-ന് നെടുങ്കണ്ടത്തെത്തി പാട്ടത്തേക്കുഴി മത്തായി വര്‍ക്കിയുടെ വീട്ടുമുറ്റത്ത് ഒരു പന്തല്‍ കെട്ടി ആദ്യത്തെ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുകയും, വീടുകള്‍ വെഞ്ചരിക്കുകയും ചെയ്തു. അന്നുകൂടിയ വിശ്വാസികളുടെ ആഗ്രഹപ്രകാരം പാട്ടത്തേക്കുഴി വര്‍ക്കി പള്ളിക്കുവേണ്ടി നല്കിയ സ്ഥലത്ത് ഒരു താത്ക്കാലിക ദൈവാലയം നിര്‍മ്മിച്ചു. അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ സെബസ്റ്റ്യാനോസ് സഹദായുടെ നാമധേയത്തില്‍ നിര്‍മ്മിച്ച പ്രസ്തുത ദൈവാലയത്തില്‍ 1954 ജനുവരി 20-ന് നാടൊന്നായി പ്രഥമ തിരുനാള്‍ ആഘോഷിച്ചു. പള്ളിയുടെ സൗകര്യക്കുറവു പരിഹരിക്കുന്നതിന് ഇടവകക്കാര്‍ സഹകരിച്ച് മുളയും പുല്ലും ഉപയോഗിച്ച് പുതിയ പള്ളി നിര്‍മ്മിച്ചു.

1954-ല്‍ പട്ടം താണുപിള്ള തിരുക്കൊച്ചി മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുകയും ഹൈറേഞ്ച് കോളനൈസേഷന്‍ സ്‌കീം പ്രകാരം 1955 ജനുവരി 20-ന് പട്ടം കോളനി ഉദ്ഘാടനം ചെയ്യുകയും ചെയ്തു, തുടര്‍ന്ന് അനേകമാളുകള്‍ ഹൈറേഞ്ചിലേക്ക് കുടിയേറ്റം നടത്തുകയും ക്രൈസ്തവ വിശ്വാസികളുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്തു.

1956 ജൂലൈ 27-നു കോതമംഗലം രൂപത രൂപീകൃതമാവുകയും 10.01.1957-ല്‍ അഭിവന്ദ്യ മാര്‍ മാത്യു പോത്തനാമൂഴി കോതമംഗലം രൂപതയുടെ പ്രഥമ മെത്രാനായി നിയമിക്കപെടുകയും ചെയ്തു. അതോടെ എറണാകുളം അതിരൂപതയുടെ ഭാഗമായിരുന്ന ഈ പ്രദേശം കോതമംഗലം രൂപതയുടെ അധീനതയിലാവുകയും ചെയ്തു.1958 ഫെബ്രുവരിയില്‍ ബഹു.അക്വിലാസ് അച്ചന്‍(സി.എം.ഐ.)നെടുങ്കണ്ടം ഇടവകയുടെ ചുമതലയേറ്റു. സ്ഥിരമായി നെടുങ്കണ്ടം പള്ളിയില്‍ ഒരു അച്ചനില്ലാത്തതിന്റെ ബുദ്ധിമുട്ടുകള്‍ ഇടവകക്കാര്‍ പിതാവിനെ അറിയിച്ചതനുസരിച്ച് രൂപതാ ചാന്‍സലര്‍ ഫാ.ജോണ്‍ പിണക്കാട്ട് ഇവിടെയെത്തി സ്ഥിതിഗതികള്‍ മനസ്സിലാക്കി റിപ്പോര്‍ട്ടു സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ 1959 മെയ് 1-ന് അഭിവന്ദ്യ പിതാവ് നെടുങ്കണ്ടം സന്ദര്‍ശിച്ചു. തുടര്‍ന്ന് റവ.ഫാ.ജോസഫ് കക്കുഴിയെ പ്രഥമവികാരിയായി നിയമിക്കുകയും 1959 ജൂണ്‍ 8-ന് കക്കുഴിയച്ചന്‍ നെടുങ്കണ്ടം ഇടവകയുടെ ചുമതലയേല്‍ക്കുകയും ചെയ്തു. കൂടുതല്‍ സൗകര്യപ്രദമായ സ്ഥലത്തേക്ക് പള്ളി മാറ്റി സ്ഥാപിക്കുന്നതിന് പള്ളിക്കുവേണ്ടി കൂടുതല്‍ സ്ഥലം ലഭ്യമാക്കി. 1960 ഏപ്രില്‍ 28-ന് പുതിയ പള്ളിക്കു തറക്കല്ലിടുകയും അച്ചന്റെ നേതൃത്വത്തില്‍ ഇടവകക്കാരുടെ പ്രയത്‌നത്തിന്റെ ഫലമായി പള്ളിപണി പൂര്‍ത്തിയാക്കുകയും ചെയ്തു.

ഹൈറേഞ്ചു പ്രദേശത്തെ ഏറ്റവും വലിയതും മനോഹരവുമായ ദൈവാലയത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മം 1967 ജനുവരി 24-ന് അഭിവന്ദ്യ പിതാവ് മാര്‍ മാത്യു പോത്തനാംമൂഴി നിര്‍വഹിച്ചു.

അന്‍പത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷം 2018 സെപ്റ്റംബര്‍ മാസം എട്ടാം തീയതി ഇടുക്കി രൂപതാ ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പുതിയ ദേവാലയത്തിന്റെ തറക്കല്ലിടീല്‍ കര്‍മ്മം നിര്‍വഹിച്ചു. ബഹുമാനപ്പെട്ട വികാരിയച്ചന്‍ റവ.ഫാ. ജെയിംസ് ശൗര്യാങ്കുഴിയുടെ നിസ്സീമമായ അര്‍പ്പണ മനോഭാവവും, കര്‍മ്മോത്സുകമായ നേതൃത്വവും ഇടവക ജനത്തിന്റെ നിസ്സീമമായ കഠിനാധ്വാനവും അതിമനോഹരമായ ദേവാലയമെന്ന സ്വപ്‌നം സാക്ഷാത്കരിച്ചു.

2024 ജനുവരി 18 ന് പുതിയ ദേവാലയത്തിന്റെ കൂദാശകര്‍മ്മം മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍. ജോര്‍ജ്ജ് ആലഞ്ചേരി പിതാവ് നിര്‍വഹിക്കും. തുടര്‍ന്ന് പത്ത് ദിവസത്തെ തിരുനാള്‍ ആഘോഷങ്ങളോടെ വിശുദ്ധ സെബസ്ത്യാനോസിന്റെ ദേവാലയം മേജര്‍ ആര്‍ക്കി എപ്പിസ്സ്‌ക്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം എന്ന മഹനീയപദവിയിലേക്ക് ഉയര്‍ത്തപ്പെടും.

Gijo Joseph

Share News