അക്രമം നടത്തുകയോ പ്രേരിപ്പിക്കുകയോ ചെയ്താല്‍ ശിക്ഷ കടുക്കും; ആശുപത്രി സംരക്ഷണ ബില്ലിനു ഗവര്‍ണറുടെ അംഗീകാരം

Share News

തിരുവനന്തപുരം: ആശുപത്രി സംരക്ഷണ ബില്ലിനു ഗവര്‍ണറുടെ അംഗീകാരം. ആശുപത്രിക്കും ജീവനക്കാര്‍ക്കും ഏതിരായ അതിക്രമങ്ങള്‍ തടയുക ലക്ഷ്യമിട്ടാണ് ബില്‍ കൊണ്ടുവന്നത്.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെയാണ് കര്‍ശന വ്യവസ്ഥകളോടെ നിയമം ഭേദഗതി ചെയ്ത് ഓര്‍ഡിനൻസ് ഇറക്കിയത്.

അക്രമം നടത്തുകയോ പ്രേരിപ്പിക്കുകയോ ചെയ്താല്‍ ശിക്ഷിക്കപ്പെടും. ആറ് മാസം മുതല്‍ അഞ്ച് വര്‍ഷം വരെ തടവും അര ലക്ഷം രൂപ മുതല്‍
രണ്ട് ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ.

കേരള ആരോഗ്യ രക്ഷാ സേവന പ്രവര്‍ത്തകരും ആരോഗ്യ രക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയല്‍) ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. സബ്ജക്‌ട് കമ്മിറ്റിക്കു വിട്ട ബില്‍ സഭയില്‍ വീണ്ടും അവതരിപ്പിച്ചു. പിന്നാലെയാണ് ഗവര്‍ണറുടെ അംഗീകരം.

ആശുപത്രികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും എതിരെ ആക്രമണം നടന്നാല്‍ ഇൻസ്പെക്ടര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണം. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതു മുതല്‍ 60 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. വിചാരണ നടപടികള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാൻ പരിശ്രമിക്കണം.

കാലാവധി നീട്ടാൻ കോടതിക്ക് അധികാരമുണ്ട്. എന്നാല്‍ അതു ആറ് മാസത്തില്‍ കൂടാൻ പാടില്ലെന്നും ബില്ലില്‍ ശുപാര്‍ശയുണ്ട്. ജില്ലകളില്‍ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാൻ സെഷൻസ് കോടതിയെ സ്പെഷല്‍ കോടതിയായി നിയോഗിക്കും.

Share News