
വാളയാര്‍ കേസിൽ ഗുരുതര വീഴ്ച: പോലീസിനെതിരെ ജുഡീഷൽ കമ്മീഷന് റിപ്പോര്‍ട്ട്
കൊച്ചി: വാളയാറിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികൾ പീഡനത്തിനിരയാകുകയും ദുരൂഹസാഹചര്യത്തിൽ മരിക്കുകയും ചെയ്ത കേസിൽ പോലീസിന് ഗുരുതര വീഴ്ചയെന്ന് ജുഡീഷൽ കമ്മീഷന് റിപ്പോര്‍ട്ട്.
വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തിൽ ആദ്യം അന്വേഷണം നടത്തിയ എസ്ഐ പി.സി. ചാക്കോ മാപ്പർഹിക്കാത്ത അന്യായമാണ് ചെയ്തതെന്ന് കമ്മീഷന്റെ വിലയിരുത്തൽ. എസ്ഐക്കും അഭിഭാഷകർക്കുമെതിരെ നടപടി പ്രഖ്യാപിച്ച് ജുഡീഷൽ കമ്മീഷൻ റിപ്പോർട്ട് സർക്കാർ നിയമസഭയിൽവച്ചു.
വാളയാറിൽ പോലീസിനും പ്രോസിക്യൂഷനും സംഭവിച്ചത് ഗുരുതര വീഴ്ചയെന്നാണ് ഫനീഫ കമ്മീഷന്റെ കണ്ടെത്തൽ. ആദ്യ കേസ് റിപ്പോർട്ട് ചെയ്ത ശേഷം ഇളയകുട്ടി സുരക്ഷിതയല്ലെന്ന കാര്യം എസ്ഐ അവഗണിച്ചു.
കുറ്റപത്രം സമർപ്പിച്ച മുൻ ഡിവൈഎസ്പി സോജൻ സാക്ഷിമൊഴി രേഖപ്പെടുത്തുന്നതിൽ വീഴ്ചവരുത്തിയെന്നും കമ്മീഷൻ പറയുന്നു.