
അങ്ങനെ തന്റെ 26-ാം വയസ്സില്‍ അയാള്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചു. |അതൊരു യാത്രയുടെ തുടക്കമായിരുന്നു. നീണ്ട പതിനാറു വര്‍ഷങ്ങള്‍.. ഏകദേശം രണ്ടേകാല്‍ കോടി കുട്ടികള്‍ക്ക് അദ്ദേഹം ഭക്ഷണം വിളമ്പി. ഇന്ന് ലോകമറിയുന്ന ഒരു ബ്രാന്‍ഡ്നെയിം ആണ് ആ മനുഷ്യൻ. പഴയിടം മോഹനന്‍ നമ്പൂതിരി.
കൂത്താട്ടുകുളത്തിന് അടുത്തുള്ള കുറിച്ചിത്താനം ഗ്രാമത്തിൽ ആണ് മോഹനന്‍ ജനിച്ചത്. ഭൂസ്വത്ത് ഉണ്ടായിരുന്നെങ്കിലും ദാരിദ്ര്യവും കഷ്ടതകളും നിറഞ്ഞതായിരുന്നു കുട്ടിക്കാലം. പഠിച്ച് നല്ല ഒരു ജോലി നേടണമെന്നതായിരുന്നു ജീവിത ലക്ഷ്യം.
പഠിക്കാനും മിടുക്കനായിരുന്നു. ഫിസിക്‌സില്‍ ബിരുദാനന്തരബിരുദം നേടി. ജോലിക്കായുള്ള യാത്ര ആരംഭിച്ചു. ധാരാളം മത്സര പരീക്ഷകളെഴുതി. പക്ഷേ ഒന്നും ലക്ഷ്യംകണ്ടില്ല.
അവസാനം ഓഫീസ് ജോലി എന്ന ആഗ്രഹം മാറ്റിവെച്ച് സ്വയം തൊഴില്‍ ചെയ്യാന്‍ ഇറങ്ങി. സ്‌കൂളിലും കോളേജുകളിലുമുള്ള ലാബുകളിലേക്ക് വേണ്ട വസ്തുക്കള്‍ എത്തിക്കൽ. പക്ഷേ ഈ മേഖലയില്‍ വേണ്ടത്ര പരിചയം ഇല്ലാതിരുന്നതുകൊണ്ട് തന്നെ നന്നായി കൈപൊള്ളി. സാമ്പത്തികമായി ആകെ തകര്‍ന്നു.
അങ്ങനെ തന്റെ 26-ാം വയസ്സില്‍ അയാള്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചു. ആ തീരുമാനത്തില്‍ രാവിലെ ബസ്സില്‍ കയറി. കുറവിലങ്ങാട് എത്തിയപ്പോള്‍ ബസ്സ് കുറച്ചു നേരം നിര്‍ത്തിയിട്ടു. അപ്പോഴാണ് അടുത്തുള്ള പെട്ടിക്കടയില്‍ എം.ടി.യുടെ പുതിയ നോവൽ തുടങ്ങുന്നതിനെ കുറിച്ചുള്ള അറിയിപ്പോടു കൂടിയ മുഖചിത്രമുള്ള വാരിക കണ്ടത്. അയാള്‍ അവിടെയിറങ്ങി. ആ പ്രസിദ്ധീകരണം വാങ്ങി.
എം.ടിയുടെ ‘രണ്ടാമൂഴം’ തുടങ്ങുന്നു. തന്റെ പ്രിയപ്പെട്ട കഥാകാരന്റെ ആ നോവൽ കൂടി വായിച്ചിട്ട് മരിക്കാം. ആ കടത്തിണ്ണയില്‍ ഇരുന്നുതന്നെ വായിച്ചു. ആദ്യ ലക്കത്തിന്റെ പേര് ‘യാത്ര’ എന്നായിരുന്നു. തന്റേതും യാത്രയാണല്ലോ. മരണത്തിലേക്കുള്ളയാത്ര!.. പക്ഷേ, രണ്ടാമൂഴത്തിന്റെ ആദ്യ ഭാഗത്തെ കഥ ഒരു മുള്‍മുനയിലാണ് എംടി അവസാനിപ്പിച്ചത്. അയാള്‍ തന്റെ തീരുമാനം വീണ്ടും മാറ്റി. ‘രണ്ടാമൂഴം’ മുഴുവനും വായിച്ചു കഴിഞ്ഞിട്ടാകാം ആത്മഹത്യ. അങ്ങനെ ഒരു വര്‍ഷം 52 ലക്കമായി ‘രണ്ടാമൂഴം’ പ്രസിദ്ധീകരിച്ചു. അത് മുഴുവനും വായിച്ചു. അതോടെ ആത്മഹത്യ ചെയ്യാനുളള തീരുമാനം ഉപേക്ഷിച്ചു.
ആയിടക്കാണ് വീടിനടുത്തെ കുറിച്ചിത്താനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നാമജപത്തിന് വരുന്ന ഒരുകൂട്ടം ആളുകള്‍ക്ക് ഭക്ഷണം നല്‍കാന്‍ സഹായിക്കണം എന്ന് മേല്‍ശാന്തി ആവശ്യപ്പെട്ടത്. പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത അയാളും ഒപ്പം കൂടി. നാട്ടുകാര്‍ ആ ഭക്ഷണത്തിന് നല്ല അഭിപ്രായം പറഞ്ഞു.
പിന്നീട് അലഞ്ഞു തിരിഞ്ഞു നടക്കുന്നതിനിടയിലാണ് പാചകവിദഗ്ദന്‍ മലമേല്‍ നീലകണ്ഠന്‍ നമ്പൂതിരിയെ പരിചയപ്പെടുന്നത്. സമയം ഉണ്ടെങ്കില്‍ തന്റെ ഒപ്പം കൂടാമോ എന്നായി നീലകണ്ഠന്‍ നമ്പൂതിരി. അദ്ദേഹത്തിന്റെ ശിഷ്യനായി കൂടെ കൂടി.
തിരുവനന്തപുരത്ത് ഒരു സപ്താഹത്തിന് ഭക്ഷണമൊരുക്കാമോ എന്ന് മള്ളിയൂര്‍ തിരുമേനി ചോദിച്ചു. ആ സപ്താഹത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളും ഉണ്ടായിരുന്നു. അന്നവര്‍ അതിന്റെ പാചകക്കാരനെകൂടി പരിചയപ്പെട്ടിട്ടാണ് പോയത്.
പിന്നീട് തിരുവിതാംകൂര്‍ കൊട്ടാരത്തിലേക്ക് ലേഖ തമ്പുരാട്ടിയെ ദത്തെടുക്കുന്നതിന് മുമ്പ് കുടുംബാംഗങ്ങള്‍ക്ക് മാത്രമായി ഒരു സദ്യയൊരുക്കണം. കൊട്ടാരത്തില്‍ നിന്ന് അയാള്‍ക്ക് വിളിവന്നു. അയാളുടെ ജീവിതത്തിലെ വിശിഷ്ട വ്യക്തികള്‍ക്കുള്ള ആദ്യത്തെ സദ്യയായിരുന്നു അത്.

പിന്നീട് കോട്ടയം ജില്ലാകലോത്സവത്തിലേക്ക് നീലകണ്ഠന്‍ നമ്പൂതിരിയുടെ ശിഷ്യന്‍ എന്ന നിലയ്ക്ക് ഒരു അവസരം. അതൊരു യാത്രയുടെ തുടക്കമായിരുന്നു. നീണ്ട പതിനാറു വര്‍ഷങ്ങള്‍.. ഏകദേശം രണ്ടേകാല്‍ കോടി കുട്ടികള്‍ക്ക് അദ്ദേഹം ഭക്ഷണം വിളമ്പി.
ഇന്ന് ലോകമറിയുന്ന ഒരു ബ്രാന്‍ഡ്നെയിം ആണ് ആ മനുഷ്യൻ. പഴയിടം മോഹനന്‍ നമ്പൂതിരി.
_ജീവിതമെന്ന യാത്രയില്‍ തോല്‍വികള്‍ ധാരാളമുണ്ടാകാം. എന്നാല്‍ നമ്മെ ജയിപ്പിക്കാന്‍ ഉതകുന്ന ചില അദൃശ്യശക്തികള്‍ നമ്മില്‍ തന്നെ നിക്ഷിപ്തമായിരിക്കും. അത് തിരിച്ചറിഞ്ഞ് യാത്ര തുടരാന്‍ നമുക്ക് സാധിക്കട്ടെ_ (Courtesy)

Tijo George

Koothattukulam-കൂത്താട്ടുകുളം