കേരളത്തില്‍ ഭരണ സതംഭനം: കെ.സുരേന്ദ്രന്‍

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണ സതംഭനമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആരോപിച്ചു. ദേശീയ ജനാധിപത്യ സഖ്യം നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. 27 കോടി രൂപ ചെലവിട്ട് കേരളീയം എന്നപേരില്‍ മാമാങ്കം നടത്തുമ്പോള്‍ നാല് ജില്ലകളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പണമില്ലാത്തത്തിനാല്‍ കാലാവധി കഴിഞ്ഞമരുന്നുകളാണ് നല്‍കുന്നത്. സംസ്ഥാനമാകെ സാമ്പത്തിക പ്രതിസന്ധിയിലാണ്. സംസ്ഥാന വിഹിതം നല്‍കാത്തതിനാല്‍ സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിയിലേര്‍പ്പെട്ടവര്‍ക്ക് കൂലി കിട്ടാത്ത അവസ്ഥയുണ്ട്. സംസ്ഥാനത്തുള്ളത് ജനവിരുദ്ധ സര്‍ക്കാരാണ്. ഈ സര്‍ക്കാര്‍ അഴിമതിക്കാരുടെയും ജനവിരുദ്ധരുടെയും വര്‍ഗീയ പ്രീണനക്കാരുടെയും മാസപ്പടിക്കാരുടെയും സ്ത്രീപീഡകരുടെയും ദളിത് പീഡകരുടെയും കൊള്ളക്കാരുടെയും സര്‍ക്കാരാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. അതേ സമയം സര്‍ക്കാരിനെതിരെ യു.ഡി.എഫ് നടത്തുന്നത് നിഴല്‍ യുദ്ധം മാത്രമാണ്. സര്‍ക്കാരിനെതിരെയുള്ള ജനവികാരം പ്രതിഫലിപ്പിക്കാന്‍ എന്‍.ഡി.എയ്ക്ക് മാത്രമേ കഴിയുള്ളൂ. കരുവന്നൂരില്‍ സി.പി.എം സഹകരണക്കൊള്ള നടത്തുമ്പോള്‍ പുല്പള്ളിയില്‍ സഹകരണ തട്ടിപ്പ് നടത്തുന്നത് യു.ഡി.എഫ് ആണ്. എ.ആര്.നഗറില്‍ സഹകരണക്കൊള്ള നടത്തുന്നത് കുഞ്ഞാലിക്കുട്ടിയാണ്. തിരുവനന്തപുരത്ത് കോണ്‍ഗ്രസാണ് സഹകരണ വെട്ടിപ്പ് നടത്തിയത്. സഹകരണ വെട്ടിപ്പ് തടയാന്‍ അമിത് ഷാ നിയമം കൊണ്ടുവരുമ്പോള്‍ സഹകരണ തട്ടിപ്പുകാരായ എല്‍.ഡി.എഫും യു.ഡി.എഫും ഒരുമിച്ചതിനെ എതിര്‍ക്കുകയാണ്. മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങിയപ്പോള്‍ അവരോട് മത്സരിച്ച് മാസപ്പടി വാങ്ങിയത് കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയുമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

കളമശ്ശേരി സ്‌ഫോടനത്തില്‍ സര്‍ക്കാരും പോലീസും ഇത്രപെട്ടെന്നെന്തിനാണ് വിധി കല്പിക്കുന്നതെന്ന് സുരേന്ദ്രന്‍ ചോദിച്ചു. ക്രിമിനല്‍ നടപടി ക്രമത്തില്‍ കുറ്റവാളിയുടെ ഉദ്ദേശലക്ഷ്യമെന്താണെന്നത് പ്രധാനമാണ്. യഹോവ സാക്ഷികള്‍ ഒരു രാജ്യദ്രോഹ പ്രവര്‍ത്തനവും നടത്തുന്നില്ല. യഹോവ സാക്ഷികള്‍ രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചതുകൊണ്ടാണ് സ്‌ഫോടനം നടത്തിയതെന്നാണ് ഇപ്പോള്‍ പോലീസ് പറയുന്നത്. പിടിക്കപ്പെട്ടയാളുടെ സാമൂഹ്യ മാദ്ധ്യമ അക്കൗണ്ടിലെ വിവരങ്ങളെല്ലാം പോലീസ് എന്തിനാണ് ഡിലീറ്റ് ചെയ്തതെന്ന് സുരേന്ദ്രന്‍ ചോദിച്ചു. വിധ്വാസംക ശക്തികള്‍ക്ക് സ്വാതന്ത്ര്യമുള്ള നാടാണ് കേരളമെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ഹമാസിനനുകൂലമായി മുസ്ലിം ലീഗും ശശിതരൂരും യോഗം നടത്തുമ്പോള്‍ അത് പുണ്യപ്രവൃത്തിയാണെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി .ഗോവിന്ദന്‍ പറയുന്നത്. പാര്‍ട്ടി പിരിച്ചുവിട്ട് രാഹുല്‍ഗാന്ധിയുടെ മുന്നണിയില്‍ ചേരുന്നതാണ് സി.പി.എമ്മിന് നല്ലതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫും യു.ഡി.എഫും കേരളത്തില്‍ ഒരൊറ്റ മുന്നണിയായി മത്സരിക്കുന്നതാണ് നല്ലതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Share News