പ്രാർത്ഥനാസമ്മേളനത്തിനിടെയുണ്ടായ സ്ഫോടനം ആശങ്കയുളവാക്കുന്നത്; നിഷ്പക്ഷമായ അന്വേഷണം വേണം

Share News

കാക്കനാട്: കളമശ്ശേരിയിലെ കൺവെൻഷൻ സെന്ററിൽ യഹോവാസാക്ഷികളുടെ പ്രാർത്ഥനാസമ്മേളനത്തിനിടെയുണ്ടായ ബോംബ് സ്ഫോടനപരമ്പര വേദനയും നടുക്കവുമുളവാക്കുന്നു.

ഒരു സ്ത്രീ മരിക്കുകയും 36-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഈ സംഭവം അങ്ങേയറ്റം അപലപനീയമാണ്. മൂന്ന് ദിവസങ്ങളായി നടന്നുവന്ന 2300-ഓളം പേർ പങ്കെടുത്ത പ്രാർത്ഥനക്കിടെയുണ്ടായ സ്‌ഫോടനങ്ങൾ കേരള സമൂഹത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.

സംസ്ഥാനത്തു കേട്ടുകേൾവിയില്ലാത്ത ഈ സംഭവം അത്യന്തം ദൗർഭാഗ്യകരവും ആശങ്കാജനകവുമാണ്.

കേരളത്തിന്റെ മതേതരസ്വഭാവത്തെ തകർക്കാനുള്ള ബോധപൂർവകവും ആസൂത്രിതവുമായ ശ്രമമാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രാർത്ഥിച്ചുകൊണ്ടിരിക്കേ തികച്ചും അപ്രതീക്ഷിതമായി അക്രമത്തിനു വിധേയരായ വിശ്വാസിസമൂഹത്തിന്റെ വേദനയിൽ പങ്കുചേരുന്നു.

കേന്ദ്ര-സംസ്ഥാന ഏജൻസികളുടെ നിഷ്പക്ഷവും സത്യസന്ധവും കാര്യക്ഷമവുമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിനുമുമ്പിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നു.

നമ്മുടെ സമൂഹത്തിൽ എല്ലാ മതവിഭാഗങ്ങളിൽപ്പെട്ടവരും ഭയം കൂടാതെ ജീവിക്കുന്നതിനും പ്രാർത്ഥിക്കുന്നതിനും അനുകൂലമായ സാഹചര്യമൊരുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. കേരളത്തിന്റെ സാമൂഹികവും സാമുദായികവുമായ സൗഹാർദ്ദ അന്തരീക്ഷം തകർക്കുന്ന ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ഫാ. ഡോ. ആന്റണി വടക്കേകര വി.സി.
പി.ആർ.ഒ, സീറോമലബാർസഭ &
സെക്രട്ടറി, മീഡിയാ കമ്മീഷൻ

ഒക്ടോബർ 29, 2023

Share News