ഇന്ന് അദ്ദേഹം –അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ്– മാർത്തോമ്മാ മെത്രാപ്പൊലീത്തയായി അഭിഷേകം ചെയ്യപ്പെടുകയാണ്.

Share News

ഇനി നാടിനാവശ്യം ദേവാലയങ്ങളല്ല, മനുഷ്യവാസമുള്ള വായനാലയങ്ങളാണ് !

കാശുണ്ടെങ്കിൽ വിലപിടിപ്പുള്ള പുസ്തകങ്ങള്‍ വാങ്ങി ചില്ലലമാരയിൽ വച്ചു പൂട്ടി ഗമ കാണിക്കാം. അതിനു മാത്രം ആസ്തിയുണ്ട്. പക്ഷേ ഈ ഇടയൻ അങ്ങനെയല്ല. ഓരോ അലമാരയും തുറന്നു പെറ്റു വീണ ശിശുവിനെ കയ്യിലെടുക്കുന്ന സൂക്ഷ്മതയോടെ ഓരോ പുസ്തകവും തുറന്ന് അതിന്റെ ഉള്ളടക്കം പരിചയപ്പെടുത്തുകയായിരുന്നു. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത അഭിനിവേശം.

ഈ പുസ്തകത്തിൽ സവിശേഷമായ ഒരു സംഗതി പറയുന്നുണ്ട് അത് ഇത്രാം പേജിലാണ് എന്നു പറഞ്ഞ് ആ താൾ തുറന്ന് അതു കാണിക്കുകയാണ്. ആ ആശയം വിശാലമായി വിശദീകരിക്കുകയാണ്.അദ്ദേഹം പറഞ്ഞു– ഇനി നാടിനാവശ്യം ദേവാലയങ്ങളല്ല, മനുഷ്യവാസമുള്ള വായനാലയങ്ങളാണ് ! ഇന്ന് അദ്ദേഹം –അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ്– മാർത്തോമ്മാ മെത്രാപ്പൊലീത്തയായി അഭിഷേകം ചെയ്യപ്പെടുകയാണ്. ഏറ്റവും സന്തോഷമുള്ള ദിവസങ്ങളിലൊന്ന്. യുവസുഹൃത്തേ എന്നു വിളിച്ചു സംസാരിക്കുന്ന വലിയ മനുഷ്യസ്നേഹി. ആശംസകൾ തിരുമേനി.

പിന്നെയും കുറെ നേരം അകത്ത് അദ്ദേഹത്തിന്റെ വായനാ മുറിയിൽ ഇരുന്നു സംസാരിച്ചപ്പോൾ പറഞ്ഞു, ഇനി പുറത്തിറങ്ങി പൂന്തോട്ടത്തിലൂടെ ഒന്നു നടന്നാലോ..?വലിയൊരു മഴ പെയ്തു തോർന്നതേയുള്ളൂ. മുറ്റത്ത് പുല്ലു പടർത്തിയിരിക്കുകയാണ്. അതിനിടയിൽ ചെടികളും പൂക്കളും.മഴത്തുള്ളികൾ പുല്ലിനെ കൂട്ടുപിരിയാതെ നിൽക്കുന്നു.‘ചെരിപ്പിടാതെ നടക്കൂ..’പുല്ലിന്റെ പച്ച ചൂണ്ടി അദ്ദേഹം പറഞ്ഞു, മുറ്റത്തു മണ്ണുമൂടി ടൈൽ വിരിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല, വെള്ളം ഭൂമിയിലേക്കു തോർന്നു പോകണം. അത് പ്രകൃതി സംവിധാനം ചെയ്തതാണ്. പൂന്തോട്ടത്തിനു നടുവിലെ കുളത്തിൽ നിറയെ മത്സ്യങ്ങൾ. ചോപ്പ് ഉടുപ്പിലെ ആള് സ്നേഹിച്ചും ശാസിച്ചും തീറ്റ നൽകുന്നതു കൊണ്ടാണോ മീനുകൾ മേലേയ്ക്ക് ഉല്ലാസത്തോടെ ചാടുന്നത്..? ഭൂമിയിൽ കൃഷി ചെയ്യേണ്ടതിന്റെ പ്രാധാന്യം, മണ്ണ് ഇടയ്ക്കിടെ ഇളക്കി കൊടുക്കേണ്ടതിന്റെ ആവശ്യകത, മണ്ണിലെ ജൈവപദാർഥങ്ങൾ, മണ്ണിനെ സമ്പുഷ്ടമാക്കുന്ന മണ്ണിര എന്ന ദൈവസൃഷ്ടി, ചെടികളുടെയും മരങ്ങളുടെയും വളർച്ചയിലെ സൃഷ്ടിവൈഭവത്തിന്റെ വൈവിധ്യം എല്ലാത്തിനെപ്പറ്റിയും അദ്ദേഹം വിശദമായി തന്നെ പറഞ്ഞു.

ചിരിക്കാത്ത, അധികം മിണ്ടാത്ത തിരുമേനിയെന്നാണു ഡോ.ഗീവർഗീസ് മാർ തിയഡോഷ്യസിനെപ്പറ്റി കേട്ടിരിക്കുന്നത്. പക്ഷെ സംസാരിച്ചിരുന്ന രണ്ടര മണിക്കൂർ ഈ ദൈവദാസൻ പ്രഭ പരത്തി. അറിവുംവിനയവും ഉറച്ച നിലപാടുകളും കൊണ്ട് ഹൃദയത്തിൽ ഇടംപതിച്ചെടുത്തു. ലൈബ്രറിയിൽ വീണ്ടും കൊണ്ടുപോയി പറഞ്ഞു, ലാൽ ആത്മകഥകൾ വിടാതെ വായിക്കണം. അലമാര തുറന്ന് ആത്മകഥകളുടെ വലിയൊരു കലക്ഷൻ പരിചയപ്പെടുത്തി. ഇംഗ്ലീഷും മലയാളവുമുണ്ട്.ലിംഗസമത്വം, സ്ത്രീ നീതി, ട്രാൻസ്ജെൻഡറുകൾക്ക് ആത്മവിശ്വാസം പകർന്ന് അവരെ സമൂഹത്തിന്റെ മുൻനിരയിലേക്ക് ഉയർത്തിക്കൊണ്ടുവരേണ്ടതിന്റെ ആവശ്യകത, ഇതേപ്പറ്റിയെല്ലാം അദ്ദേഹത്തിന് ഉറച്ച നിലപാടുകളാണുള്ളത്. ശ്രീനാരായണഗുരുവിന്റെ ദർശനങ്ങളിലാണ് ഡോക്ടറേറ്റ്. അജപാലനത്തിന്റെ മൂന്നു പതിറ്റാണ്ടുകൾ പിന്നിട്ട് ജനകീയനായ ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പൊലീത്താ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടിരിക്കുകയാണ്. ദൈവം നിയോഗിച്ചിരിക്കുന്നു,, ആ പദ്ധതികൾക്കൊത്തു സഞ്ചരിക്കുന്നു– അദ്ദേഹം പറഞ്ഞു. പ്രാർത്ഥനകൾ.(രണ്ടാം ഭാഗം റീപോസ്റ്റ്)

ടി.ബി. ലാൽ

Share News