രോഗത്തെ‌യും‌ മരണത്തേയും‌ ഭയക്കാതെ‌ ഞാനിന്ന്‌ സന്തോഷത്തോടെ‌ ജീവിക്കാൻ‌ തുടങ്ങുകയാണ്‌‌..

Share News

‌ഒ‌രുദിവസം‌ ‌പോലും‌ എന്റെ‌ സുഹൃത്ത്‌ ‌അസുഖമായി‌ വീട്ടിൽ‌ കിടക്കുന്നതോ‌ ആശുപത്രിയിൽ‌ പോയി‌ മരുന്ന്‌ വാങ്ങി‌ കഴിക്കുന്നതോ‌ ഞാൻ‌ കണ്ടിട്ടില്ല‌. ഇടക്കൊക്കെ‌ ‌വല്ല‌ ചുമയോ‌ ജലദോഷമോ‌ വരുമ്പോൾ‌ വീട്ടിലുണ്ടാക്കുന്ന‌ ‌പച്ചമരുന്നുകൾ കൊണ്ടുതന്നെ‌ അതൊക്കെ‌ സുഖപ്പെടുകയാണ്‌‌ പതിവ്‌‌.

ചുറുചുറുക്കോടെ‌ ഓടി‌നടക്കുന്ന‌ പ്രകൃതമായിരുന്നു‌ അവന്‌‌. പ്രായമായിത്തുടങ്ങിയെങ്കിലും‌ ‌പ്രഷറോ‌ ഷുഗറോ‌ ഒന്നും‌ തന്നെ‌ അവനെ‌ ഇ‌തുവരെ‌ ബാധിച്ചിട്ടില്ല‌.‌

കുറച്ചുകാലം‌ ഞാൻ‌ ‌നാട്ടിലില്ലാതിരു‌ന്ന‌തിനാൽ‌ ‌ആ‌ സുഹൃത്തിനെക്കുറിച്ച്‌ പിന്നീട്‌ കുടു‌തലായൊന്നും‌‌ അറിയാൻ‌ എനിക്ക്‌ സാധിച്ചിരുന്നില്ല‌. കുറച്ചുകാലത്തിനുശേഷം‌ ഒരിക്കൽ‌ നാട്ടിലെത്തിയപ്പോഴാണ്‌‌ ‌ സു‌ഹൃത്തിന്റെ‌‌ ഗുരുതരമായ‌ രോഗ‌വിവരങ്ങളെപ്പറ്റി‌ ഞാൻ‌ കേട്ട‌റിയുന്നത്‌.

ഒരു ദിവസം‌ അവനെ‌ കാണാനായി‌ ഞാനവന്റെ‌ വീട്ടിലെത്തി‌. മുമ്പത്തേക്കാളും‌ ‌ ഉന്മേഷത്തിലും‌ സന്തോഷത്തിലും‌ അവനെന്നെ‌ സ്വീകരിച്ചിരുത്തിയപ്പോൾ‌ എനിക്കാശ്ചര്യമായി‌. നിനക്ക്‌ സുഖമില്ലെന്നറിഞ്ഞ്‌ കാണാൻ‌ വന്നതാണെന്ന്‌‌ ഞാന‌വനോട്‌ പറഞ്ഞപ്പോൾ‌ അവൻ‌ ഉ‌റക്കെ‌ ചിരിച്ചു‌. പിന്നെ‌ കുശലാന്വേഷണങ്ങൾക്കുശേ‌ഷം‌ അവൻ‌ പറഞ്ഞു:‌

”‌നീ‌ കേട്ടത്‌ ശരിയാണ്‌‌, കുറച്ചുമുമ്പ്‌ വലിയൊരു‌ രോഗം‌ എന്നെ‌ പിടികൂടിയിരുന്നു‌. ‌ഒരു‌ മരുന്നുകൊണ്ടും‌ എന്റെ‌ അസുഖം‌ ചികി‌ൽ‌സിച്ചു‌മാറ്റാൻ‌ ‌കഴിയില്ലെന്നറിഞ്ഞതോടെ‌ ഞാൻ‌ വല്ലാതെ‌ വിഷമിച്ചു‌. ഞാൻ‌ പതുക്കെ‌ മരണത്തിലേക്ക്‌ നടന്നടുക്കുകയായിരുന്നു‌. മരിക്കുമെന്ന്‌ ഞാൻ‌ മനസ്സിലു‌റപ്പിച്ചതായിരുന്നു‌..

എന്നാൽ‌ ‌ഒരു‌ മരുന്നും‌ ചികിൽസയുമില്ലാതെ‌ എന്റെ‌

രോഗം‌ പൂർണ്ണമായും‌ ‌സുഖപ്പെട്ടു‌. മരണത്തെ‌ ഞാൻ‌ അതിജീവിച്ചു‌. ഇപ്പോഴെനിക്ക്‌ ഒരു‌ രോഗവുമില്ല‌, നൗ‌ അയാം‌ ‌പെർഫെക്റ്റ്ലി‌ ഓ‌കെ‌..”‌ ‌‌അതും‌ ‌പറഞ്ഞുകൊണ്ട്‌ സുഹൃത്ത്‌ വീണ്ടും‌ ‌ചിരിച്ചു‌.

‌ആ‌ ചിരിക്കൊരു‌ പ്രത്യേക‌ സൗന്ദര്യമായി‌രുന്നു‌.‌ മരണത്തിന്റെ‌ വക്കോളമെത്തിയ‌ സുഹൃത്ത്‌‌ മരുന്നും‌ ചികിൽസയുമില്ലാതെ‌ ‌എങ്ങ‌നെ ഇത്ര‌ ഉന്മേഷവാനായി‌ ജീവിതത്തിലേക്കു‌‌തന്നെ‌ തിരിച്ചുവന്നതെന്നറിയാൻ‌ എനിക്കും‌ ആ‌കാംക്ഷ‌യായി‌. അതിനെക്കുറിച്ച്‌ ചോദിച്ചപ്പോൾ‌ സുഹൃത്ത്‌ തന്റെ‌ അനുഭവങ്ങൾ‌ ഓരോന്നായി‌ പറയാൻ‌ തുടങ്ങി‌. അവൻ‌ പറ‌ഞ്ഞു:‌ ‌

”‌ഒരു‌ ദിവസം‌ എനി‌ക്കൊരു‌ പനി‌‌വന്നു‌, ഒരു‌ സാധാരണ‌ പനി‌. പതിവുപോലെ‌ വീട്ടിലുണ്ടാ‌ക്കിയ‌ പച്ചമരുന്നുകൾ‌ കഴിച്ചപ്പോൾ‌ അത്‌ സുഖപ്പെടുകയും‌ ചെയ്തു‌. എങ്കിലും‌ കുറേ‌ ദിവസത്തേക്ക്‌ അതിന്റെ‌യൊരു‌ ക്ഷീണം‌ എന്നെ‌ വിട്ടുപോയില്ല‌. ഒരു‌ ‌ഡോക്ടറെ‌ കാണിച്ചുനോക്കാമെന്ന്‌ ഭാ‌ര്യ‌യും‌ മക്കളും‌ നിർബ്ബന്ധിച്ചപ്പോൾ‌ ഞാൻ‌ പറഞ്ഞു:‌

”‌അതിന്റെയൊന്നും‌ ആവശ്യമില്ല‌, പനിവന്ന‌പ്പോൾ‌ ഭക്ഷണമൊന്നും‌ സമയത്തിന്‌‌ കഴിക്കാതിരുന്നതുകൊണ്ടാവാം‌ ഈ‌ ക്ഷീണം‌, അതങ്ങ്‌‌ മാറി‌ക്കൊള്ളും‌‌.”‌

ഇത്‌ കേട്ടപ്പോൾ‌ ഭാര്യ‌ പറ‌ഞ്ഞു‌:‌

”‌ഇപ്പോഴത്തെ‌ പനിയാണ്‌‌, ‌പണ്ടത്തെപ്പോലെ തൊട്ടുചികിൽസകൊണ്ടൊന്നും‌ സുഖ‌മാ‌വണമെന്നില്ല‌‌. എന്തായാലും‌ ഡോക്ടറെ‌ ഒന്നു‌ കാണിച്ചുനോക്കണം‌‌. പ്രായം‌ കൂടിവരികയാണ്‌‌. പ്രഷ‌റും‌ ഷു‌ഗറു‌മൊക്കെ‌ ഒന്നു‌ ചെക്ക്‌ ചെ‌യ്തു‌നോക്കുന്നത്‌ നല്ലതാണ്‌‌.”‌

ആ‌ദ്യമൊന്നും‌ ഞാന‌തിന്‌‌ സമ്മതിച്ചിരുന്നില്ലെങ്കിലും‌ കൂടെക്കൂടെ‌ എ‌ല്ലാവരും‌ കൂടി‌ നിർബ്ബന്ധിച്ചുകൊണ്ടിരുന്നപ്പോൾ‌ ഞാനും‌ വിചാരിച്ചു‌, ശരിയാണ്‌‌‌! ഞാനിപ്പോൾ‌ ചെറുപ്പമല്ല‌, വയസ്സ്‌ അമ്പത്തഞ്ച്‌ കഴിഞ്ഞു‌. സമപ്രായക്കാർക്കെല്ലാം‌ പ്രഷറും‌ ഷുഗറും‌ കൊളസ്‌ട്രോ‌ളുമൊക്കെയുണ്ട്‌. അവരൊക്കെ‌ അത്‌ അഭിമാനത്തോടുകൂടി‌ പറയാറുമുണ്ട്‌. ‌എനിക്കു‌ മാത്രം‌ അതൊന്നും‌ വരാതിരിക്കാൻ‌ വഴിയില്ലല്ലോ‌..

ഏതായാലും‌ മക്കളും‌ ഭാ‌ര്യയും‌ സ്നേഹത്തോടെ‌ പറയുന്നതല്ലേ‌, ഒരു‌ ഡോക്ട്റെ‌ കാണിച്ചുനോക്കാൻ‌ തന്നെ‌ ഞാനും‌ തീരുമാനിച്ചു‌. ‌

അങ്ങനെ‌ ഒരു‌ ദിവസം‌ ഞാൻ‌ ‌അടു‌ത്തുള്ളൊരു‌ ക്ലിനിക്കിലെത്തി‌. പ‌രിശോധനക്കുശേഷം‌ ‌ഡോക്ടർ‌ ഇങ്ങനെ‌ ‌പറഞ്ഞു:‌

”‌കുഴപ്പമൊന്നുമില്ല‌‌, പ്രഷർ‌ നോർമലാണ്‌‌. ‌ ഷുഗറും‌ കൊളസ്‌ട്രോ‌ളുമൊക്കെ‌ ഒന്ന്‌‌ പരിശോധി‌ച്ച്‌ വീണ്ടും‌ എന്നെ‌ വന്നു‌ കാണണം‌.”‌

അങ്ങനെ‌ ലാ‌ബിൽ‌ നിന്നും‌ അതെല്ലാം‌ പരിശോധിച്ച‌ റിസൾട്ടുമായി‌ ഞാൻ‌ വീണ്ടും‌ ഡോകടറുടെ‌ അടുത്തെത്തി‌. അതെല്ലാം‌ നോക്കിയ‌ ശേഷം‌ ഡോക്ടർ‌ പറ‌ഞ്ഞു:‌

”‌സാരമില്ല‌, ‌‌ഷുഗറൊക്കെ‌ നോർമലാണ്‌‌‌. പറയാൻ‌ മാത്രമില്ലെങ്കിലും‌ കൊളസ്‌ട്രോ‌ൾ‌ ഒരിത്തിരി‌ കുടു‌തലു‌ണ്ട്‌‌. പേടി‌ക്കാനൊന്നുമില്ല‌, എങ്കിലും‌ സൂക്ഷിക്കണം‌‌!”‌ ‌

കുറച്ചു‌ ദിവസം‌ കഴിക്കാനാ‌യി‌ ഡോക്ടർ‌ എനിക്കൊ‌രു‌ മരുന്നെഴുതിത്തരികയും‌ ചെയ്തു‌. ‌പേടിക്കാനൊന്നുമില്ലെന്ന്‌ ഡോക്ടർ‌ പറ‌ഞ്ഞെങ്കിലും‌ ‘‌കൊളസ്‌ട്രോ‌ൾ‌’‌ എന്ന‌ വില്ലൻ‌ ക്രമേണ‌ എന്നേയും‌ പിടികൂടാൻ‌ തുടങ്ങുക‌യാണെന്നൊരു‌ തോന്നൽ‌ എന്റെ‌ മനസ്സിലും‌ കടന്നുകൂടി‌.

ഞാനത‌ത്ര‌ കാര്യമാക്കിയിരുന്നില്ലെങ്കിലും‌ ‌ഭക്ഷണം‌ കഴിക്കാനിരിക്കുമ്പോഴൊക്കെ‌‌ ‌‌ഭാര്യ‌ ഇടക്കിടെ‌ എന്റെ‌ കൊളസ്‌ട്രോ‌ളിന്റെ‌ കാ‌ര്യം‌ ‌‌ ഓ‌ർ‌മ്മിപ്പിച്ചുകൊണ്ടിരുന്നു‌. വീട്ടിൽ‌ ‌എന്തെങ്കിലും‌ വിശേഷങ്ങളോ‌ സൽക്കാരങ്ങളോ‌ ഉണ്ടാവുമ്പോൾ‌ അവൾ‌ എനിക്ക്‌ മാത്രമായി‌ പ്രത്യേകം‌ ഭക്ഷണം‌ വിളമ്പിത്തരികയും‌ അതി‌ഥികളോടെല്ലാം‌ അതിന്റെ‌ കാ‌രണങ്ങൾ‌ വിശദീകരിക്കുകയും‌ ചെയ്തു‌. ഇതെല്ലാമായപ്പോൾ‌ വാ‌‌ർദ്ധക്യസഹജമായ‌ രോഗങ്ങൾ‌ എന്നേയും‌ പിടികൂടിയതായി‌ ഞാനും‌ മനസ്സിലുറപ്പിച്ചു‌.

ഒരിക്കൽ‌ ഒ‌രു‌ യാത്ര‌ കഴിഞ്ഞ്‌ തിരിച്ചെത്തിയപ്പോൾ‌ എനിക്ക്‌ വല്ലാത്തൊരു‌ ക്ഷീണവും‌ വയ്യായ്കയും‌ അനുഭവപ്പെട്ടു‌‌. അതു‌ കണ്ടപ്പോൾ‌ ഭാര്യ‌ പറ‌ഞ്ഞു‌:‌

”‌പ്രഷറോ‌ മറ്റോ‌ കൂടീട്ടുണ്ടാവും‌. ക്ലിനിക്കിൽ‌ പോയി‌ ഒന്നു‌ കൂടി‌ ടെസ്റ്റ്‌ ചെയ്തുനോക്കണം‌.”‌

ഞാൻ‌ പറ‌ഞ്ഞു:‌

”‌ഒരു‌ യാത്ര‌ കഴിഞ്ഞു‌‌വന്നതല്ലേ‌, രണ്ടുദിവസം‌ വിശ്രമിച്ചാൽ‌ അതങ്ങ്‌ മാറിക്കൊള്ളും‌.”‌‌ പക്ഷെ‌,‌ ഡോക്ടറെ‌ കാണിച്ചുനോക്കണമെന്ന്‌ അവൾ‌ വാശി‌പിടിക്കാൻ‌‌ തുടങ്ങി‌. കുറച്ച്‌ ദിവസ‌ങ്ങൾക്കുമുമ്പ്‌ അവളുടെ‌ കുടുംബത്തിലൊരാൾ‌ പ്രഷറ്‌ കൂ‌ടി‌ പെട്ടന്ന്‌ കുഴഞ്ഞുവീണു‌ മരിച്ച‌ സംഭവം‌ കൂ‌ടി‌ സാന്ദർഭികമായി‌ അവളെന്നെ‌ ഓർമ്മിപ്പിച്ചപ്പോൾ‌ ഞാനും‌ വല്ലാതെ‌ ടെൻഷനായി‌. അതുകൊണ്ടാവാം‌ എനിക്ക്‌ ചെറിയൊരു‌ തലകറക്കം‌ പോലെ‌യ‌നുഭവപ്പെട്ടു‌. അതു‌ കണ്ട‌പ്പോൾ‌ അവൾക്കും‌ കൂടുതൽ‌ പേ‌ടിയായി‌. അവൾ‌ പറഞ്ഞു:‌

”‌ഇതിനുമുമ്പ്‌ ഇങ്ങനെ‌ ‌തലകറക്കമൊന്നുമുണ്ടാ‌‌വാത്ത‌ ‌ആളാണ്‌‌. കാ‌ര്യമായിട്ടെന്തോ‌ പ്രശ്‌നമുണ്ട്‌. എന്തായാലും‌ ഇന്നുതന്നെ‌ നല്ലൊരു‌ ഡോക്ടറെ‌ കാണിക്കണം‌.”‌

എന്നോടുള്ള‌ സ്നേഹം‌ കൊണ്ടാണ്‌‌ അവളും‌ മക്കളുമൊക്കെ‌ ഇ‌ങ്ങനെ‌ പറ‌യു‌ന്നതെന്ന്‌ മനസ്സിലാക്കിയ‌തിനാൽ‌ ഡോക്ടറെ‌ കാണാൻ‌ ഞാനും‌ സമ്മതിച്ചു‌. പരിശോധനക്കുശേഷം‌ ഡോക്ടർ‌ പറഞ്ഞു‌:‌

”‌പ്രശ്‌നങ്ങളൊന്നുമില്ല‌, യാത്രാക്ഷീണം‌ കൊണ്ടായിരിക്കും‌‌. ഞാനൊരു‌ ടോ‌ണിക്ക്‌ എഴുതിത്തരാം‌.”‌

പ്രശ്‌നമൊന്നുമില്ലെന്ന‌ ഡോക്ടറു‌ടെ‌ വാക്കുകൾ‌ എന്റെ‌ ഭാര്യക്ക്‌ തീരെ‌ ഇഷ്ടമായില്ല‌. ഡോക്ടർക്ക്‌ എന്റെ‌ രോഗം‌ കണ്ടെത്താനായില്ലെ‌ന്ന്‌ പുറ‌ത്തിറങ്ങുമ്പോൾ‌ അവളെന്റെ‌ ചെവിയിൽ‌ പറയുകയും‌ ചെയ്തു‌. ആ ഡോക്ടർക്ക് ഒന്നുമറിയില്ലെന്നും നമുക്ക് മറ്റൊരു നല്ല‌ ഡോക്ടറെ കാണിച്ചുനോക്കാമെന്നും അവൾ മക്കളോടും‌ പറഞ്ഞു‌.

എല്ലാം‌ കേട്ടപ്പോൾ‌ ഡോക്ടർ‌ക്ക്‌ കണ്ടുപിടിക്കാനാവാത്ത‌ ഏതോ‌ ഒരു‌ മാരക‌രോഗം‌ എനിക്കുണ്ടെന്ന്‌ ഞാനും‌ ഊഹിച്ചു‌.

ഇതോടെ‌ ഞാൻ‌ അസ്വസ്ഥനാവുകയും‌ എന്റെ‌ പെരുമാറ്റ‌ത്തിൽ‌ അത്‌ പ്രകടമായിത്തുടങ്ങുകയും‌ ചെയ്തു‌. ‌പലപ്പോ‌ഴും‌ എനിക്ക്‌ വല്ലാത്ത‌ തളർച്ച‌യും‌ ക്ഷീണവും‌ തോന്നി‌.‌ ചിലപ്പോൾ‌ ഒരു‌ കാരണവുമില്ലാതെ‌ എനിക്ക്‌ ദേഷ്യം‌ തോന്നി‌. മക്കളോ‌ടും‌ ഭാര്യയോടുമൊക്കെ‌ അത്‌ പ്രകടിപ്പിക്കുകയും‌ ചെയ്യും‌. അതൊക്കെ‌ ഏതോ‌ രോഗലക്ഷണങ്ങളാണെന്ന്‌ അവർ‌ മനസ്സിലാക്കുകയും‌ ചെയ്തു‌.

‌ഓരോ‌‌ ദിവസം‌ കഴിയും‌ തോറും‌ എനി‌ക്കെന്തോ‌ കാര്യമായ‌ അസുഖമുണ്ടെന്ന‌ തോന്നൽ‌ എന്റെ‌ ഉപബോധമനസ്സിൽ‌ വളർന്നുവലുതാവുകയായിരുന്നു‌. എനിക്ക്‌ ‌വല്ലാത്ത‌ ഉന്മേഷക്കുറവും‌ ഉറക്കക്കുറവും‌ അനുഭവപ്പെടാൻ‌ തുട‌ങ്ങി‌.‌ പല‌ ദിവസങ്ങളിലും‌ ജോലിക്കുപോകാതെ‌ ‌ഞാൻ‌ ലീവെടുത്ത്‌ വീട്ടിലിരുന്നു‌.

എന്റെ‌ രോഗലക്ഷണങ്ങൾ‌ സുഹൃത്തു‌ക്കളുമായി‌ വാട്സാപ്പിൽ‌ പങ്കുവെക്കുകയും‌ ഒരു‌ സമാധാനത്തിനായി‌ ഞാൻ‌ അവരുടെ‌ അഭിപ്രായങ്ങൾ‌ ചോദിച്ചറിയുകയും‌ ചെയ്തു‌. അങ്ങനെ‌ ഒരു‌ രോഗിയാണെന്ന്‌ ഞാൻ‌ സ്വ‌യം‌ അംഗീ‌കരിക്കുകയും‌ അത്‌ സുഹൃത്തുക്കളെയെ‌ല്ലാം‌ അറിയിക്കു‌കയും‌ ചെയ്തു‌.

എന്റെ‌ രോഗ‌‌വിവരങ്ങൾ‌ അറിഞ്ഞു‌തുടങ്ങിയതോടെ‌ നാട്ടുകാ‌രും‌ സുഹൃ‌ത്തുക്ക‌ളുമൊക്കെയായി‌ ‌ചിലർ‌ എന്നെ‌ കാണാനായി‌ വീട്ടിലെത്തി‌. സമയത്തും‌ അസമയത്തും‌ ‌ സന്ദർശകരായെത്തുന്ന‌ പലരും‌ രോഗത്തെക്കുറിച്ചും‌ അതിന്റെ‌ അടുത്ത‌ ഘട്ടത്തെക്കുറിച്ചുമൊക്കെ‌ ഒട്ടും‌ ഔചിത്യ‌‌ബോധമില്ലാതെ‌യും‌ സമയ‌‌ബോധ‌മില്ലാതെയും‌ എന്നോട്‌ സംസരിക്കാ‌ൻ‌ തുടങ്ങി‌.

ഇതോടെ‌ പലപ്പോഴും‌ എന്റെ‌ സ്വകാര്യതയും‌ വിശ്രമവും‌ ‌ താളം‌ തെറ്റി‌. അലോപ്പതി‌ മരുന്ന്‌‌ കഴിച്ചുകൊണ്ടിരിക്കുന്ന‌ എന്നോട്‌ ഇംഗ്ലീഷ്‌ ‌മരുന്നിന്റെ‌ പാർശ്വ‌‌ഫലങ്ങളെ‌ക്കുറിച്ചും‌ ആ‌യുർവേദത്തിന്റേ‌യും‌ ഹോമിയോ‌ ചികിൽസയുടേ‌യും‌ മഹത്വങ്ങളെക്കുറിച്ചുമൊക്കെ‌ പലരും‌ വാ‌‌തോരാതെ‌ സംസാരിച്ചു‌.

ഇംഗ്ലീഷ്‌ മരുന്നു‌ കഴിക്കാ‌ൻ‌ തുടങ്ങിയാൽ‌ ജീവിതകലം‌ മുഴുവൻ‌ ആ‌ മരുന്ന്‌ മുടങ്ങാതെ‌ കഴിക്കേണ്ടി‌വരുമെന്നും‌ അതിനാൽ‌ പ്രകൃതിചികിൽസയാണ്‌‌ നല്ല‌തെന്നും‌ വേറെ‌ ചിലർ‌ എന്നെ‌ ഉപദേശിച്ചു‌.

ചികിൽസാരംഗത്തെ‌ ചൂഷണങ്ങളെക്കുറിച്ചും‌ മരുന്ന്‌ കമ്പനികളുടെ‌ കച്ചവടതാല്പര്യങ്ങളെക്കുറിച്ചു‌മൊക്കെ‌ എനിക്ക്‌ നല്ല‌ ബോധ്യ‌മുണ്ടായിരുന്നെങ്കിലും‌ എല്ലാവരും‌ കൂടി‌ പറ‌യുന്നത്‌ കേട്ടപ്പോൾ‌ ഞാനാകെ‌ ‌ആശയക്കുഴപ്പത്തിലായി‌.

ചെറിയൊരു‌ ജലദോഷം‌ വരുമ്പോഴേക്ക്‌ ഓടിച്ചെന്ന്‌‌ ഡോക്ടറെ‌ കാണിക്കുകയും‌ മരുന്ന്‌ വാങ്ങിക്കഴിക്കുകയും‌ ചെയ്യുന്ന‌വരെ‌ എതിർക്കാറു‌ണ്ടായിരുന്ന‌ ഞാനും‌ ‌ ഇപ്പോൾ‌ മാറിമാറി‌ മരുന്ന്‌ വാങ്ങി‌‌ക്ക‌ഴിക്കാൻ‌ തുടങ്ങി‌. സ്വന്തത്തിന്‌‌‌ രോഗം‌ പിടികൂടാൻ‌ തുടങ്ങു‌മ്പോൾ‌ പിന്നെ‌യാരും‌ ആദർശം‌ പറഞ്ഞിരിക്കാറില്ലല്ലോ‌.

സ്വന്തം‌ ശരീരത്തിൽ‌ കടന്നുകൂടിയിരിക്കുന്ന‌ രോ‌ഗത്തെക്കുറിച്ചായിരുന്നു‌ പിന്നീടുള്ള‌ ദിവസങ്ങളിൽ‌ എന്റെ‌ ചിന്ത‌ മുഴുവൻ‌. മാരകമായ‌ രോഗത്തെ‌യും‌ തുടർന്നുള്ള‌ മരണത്തേയും‌ അഭിമുഖീകരിക്കാൻ‌ എന്റെ‌ മനസ്സ്‌ പാകപ്പെടുകയാ‌യിരുന്നു‌.

നാട്ടിലെ‌ ‌ചെറിയ‌ ആശു‌പത്രികളിൽ‌ നിന്നു‌തുടങ്ങി‌ നഗരത്തിലെ‌ വലിയ‌ ഹോസ്പിറ്റലിലേക്ക്‌ മറ്റുള്ളവർ‌ എന്നെ‌യും‌ കൊണ്ടുപോകുന്നത്‌ ഞാൻ‌ മനസ്സിൽ‌ സങ്കൽ‌പ്പി‌ക്കാൻ‌ തുടങ്ങി‌. മരുന്നും‌ ചികിൽസയും‌ ഓപ്പറേഷനുമൊക്കെ‌യയി‌ ആശുപത്രി‌ മുറികളിൽ‌ തളർന്നു‌ കിടക്കുന്നതും‌ ‌ഐ‌സിയുവിൽ‌ മരണം‌ കാത്തു‌ കിടക്കുന്നതും‌ ഞാൻ‌ ഭാവനയിൽ‌ കാണാൻ‌ തുടങ്ങി‌.

അടുത്ത‌ ബന്ധുക്കളുടേയും‌ ഉറ്റവരുടേയും‌ സ്നേഹ‌സാമീപ്യം‌ ആഗ്രഹിക്കുന്ന‌ മരണസമയത്തുപോലും‌ ആർക്കും‌ പ്രവേശനാനുമതിയില്ലാത്ത‌ ഐ‌സിയുവിന്റെ‌ ഏകാന്തതയിൽ‌ കിടന്ന്‌ ‌മരിക്കേണ്ടി‌വന്ന‌ പല‌ സുഹൃത്തുക്കളു‌ടേയും‌ മുഖങ്ങൾ‌ എന്റെ‌ മനസ്സിൽ‌ തെളിഞ്ഞുവന്നു‌.

ഇനിയൊ‌രിക്കലും‌ ജീവിതത്തിലേക്ക്‌ തിരിച്ചുവരില്ലെന്നുറപ്പുള്ള‌ ഒരാളെ‌ അടുത്ത‌ ബന്ധുക്കളിൽനിന്നുപോലുമ‌കറ്റി‌ ആശുപത്രി‌യിലെ‌ ഒറ്റപ്പെട്ട‌ മുറി‌കളിൽ‌ മരണത്തിന്‌‌ വിട്ടു‌കൊടുക്കുന്നതിനെ‌ എതിർക്കാറുണ്ടായിരുന്ന‌ ഞാനും‌ അവിടേ‌ക്ക്‌ തന്നെയാണല്ലോ‌ അവസാനം‌ എത്തിപ്പെടുന്നതെന്നോർത്ത്‌ മനസ്സ്‌ സങ്കടപ്പെട്ടു‌.

ഏതായാലും‌ ടൗണിലെ‌ വലിയ‌ ഹോസ്പിറ്റലിൽ‌ വിദഗ്ദ‌‌ പരിശോധനക്കാ‌യി‌ ഞാനും‌ ഡേ‌റ്റ്‌ ബുക്ക്‌ ചെയ്ത്‌ കാത്തിരുന്നു‌. ‌ അങ്ങനെ‌ ഒരു‌ ദിവസം‌ നഗരത്തിലെ‌ പേരുകേട്ട‌ വലിയ‌ ഹോസ്പിറ്റലിൽ‌ ഞങ്ങൾ‌ ചെന്നു‌.

ഒരു‌ ഭാഗ്യം‌ പോലെ‌ ‌എന്നെ‌ ‌പരിശോധിക്കാനെത്തിയ‌ ഡോക്ടർ‌ എന്റെ‌യൊ‌രു‌ പഴയ‌ സ്റ്റു‌ഡന്റ്‌ ത‌ന്നെയായിരുനു‌. മുമ്പ്‌ ഞാൻ‌ പഠി‌പ്പിച്ച‌ സ്കൂളിലെ‌ മിടുക്കനായ‌ വിദ്യാർത്ഥി‌. കണ്ടപ്പോൾ‌ തന്നെ‌ അവനെന്നെ‌ തിരിച്ചറിഞ്ഞു‌. അവൻ‌ ഇന്ന്‌ നഗരത്തിലെ‌ പ്രശസ്തനായ‌ ഡോക്ടറാ‌ണെന്നറിഞ്ഞപ്പോൾ‌ എനിക്കഭിമാനവും‌ സന്തോഷവും‌ തോന്നി‌.

വളരെ‌ ബഹുമാനത്തോടെ‌യാണ്‌‌ അവനെന്നോട്‌ വിശേഷങ്ങളെല്ലാം‌ ചോദിച്ചറിഞ്ഞത്‌. പിന്നെ‌ വിശദമായി‌ പരിശോധിച്ചു‌. പഴയ‌ മെഡിക്കൾ‌ റിപ്പോർട്ടുകളെല്ലം‌ വായിച്ചു‌നോ‌ക്കി‌. കുറച്ചു‌‌സമയം‌ ഞങ്ങൾ‌ പലതും‌ സംസാരിച്ചിരുന്നു‌. പിന്നെ‌ ഒരു‌ രഹസ്യമെന്ന‌‌പോലെ‌ ചെറു‌ചിരിയോടെ‌ അവനെന്നോടി‌ങ്ങനെ‌ ‌പറഞ്ഞു‌:‌

”‌സാധാരണ‌യായി‌ ഇങ്ങനെ‌യൊരാൾ‌ ഹോസ്പിറ്റലിലെത്തിയാൽ‌ ഡോക്ടർമാ‌ർ‌‌ പതിവുപോലെ‌ പരിശോധിക്കും‌. രോഗമെന്താണെന്നറിയാൻ‌ കുറേ‌ ടെസ്റ്റുകൾക്ക്‌ വിധേയനാക്കും‌. അതിനായി‌ ചിലപ്പോൾ‌ അഡ്മിറ്റ്‌ ചെയ്യും‌‌. പിന്നെ‌ കുറെ‌ മരുന്നെഴുതിക്കൊടു‌ക്കും‌.

ഒരു‌ രോഗവുമില്ലെന്ന്‌‌ രോഗിയായി‌ വന്ന‌ ഒരാളോട്‌ ഒരു‌ ഡോക്ടർ‌ തുറ‌ന്നുപറഞ്ഞാൽ‌ അയാൾ‌ ഇക്കാലത്ത്‌ നല്ലൊരു‌ ഡോക്‌ടറാ‌വില്ല‌. അങ്ങനെയുള്ള‌ ആശു‌പത്രികളി‌ലേക്ക്‌ ആളുകൾ‌ വരാൻ‌ മടിക്കും‌. ‌പക്ഷെ‌, എനിക്ക്‌ മാ‌ഷോട്‌‌ അങ്ങനെ‌ ചെയ്യാൻ‌ പറ്റി‌ല്ലല്ലൊ‌.”‌‌ അതും‌ പറഞ്ഞ്‌ ഡോക്ടർ‌‌ ചിരിച്ചു‌.

‌രോഗങ്ങളില്ലാത്ത‌ ജീവിതം‌ വലിയൊരു‌ ഭാഗ്യം‌ തന്നെയാണ്‌‌. ദൈവസഹായം‌ കൊണ്ട്‌ മാഷിന്‌‌ കാ‌ര്യമായ‌ അസുഖങ്ങളൊന്നുമില്ല‌. മാരകരോഗങ്ങളുമായി‌ നരക‌‌യാതന‌ അനുഭവിക്കു‌ന്ന‌വരും‌ പണമില്ലാത്ത‌തിനാൽ‌ വിദഗ്ദ‌ ചികിൽസ‌ ലഭിക്കാ‌ത്തവരുമായ‌ അനേകം‌ മനുഷ്യർ‌ നമുക്ക്‌ ചുറ്റുമുണ്ട്‌.”‌ അതും‌ പറഞ്ഞ്‌ ഡോക്ടർ‌ അല്പ‌ സമയം‌ മിണ്ടാതിരുന്നു‌.

‌പണ്ട‌ത്തെപ്പോലയല്ല‌, ഇന്ന്‌ ഡോക്ടർക്ക്‌ ഒരാളുടെ‌ രോഗം‌ നിർണ്ണയിക്കണമെങ്കിൽ‌ ഒരു‌ പാട്‌ ടെസ്റ്റുകൾ‌ നടത്തിയതിന്റെ‌ റിസൾറ്റ്‌ കിട്ടണം‌. ഇതെ‌‌ല്ലാം‌ കഴിഞ്ഞ്‌ ചികിൽസ‌ തുടങ്ങുമ്പോഴേക്ക്‌ വലിയൊരു‌ സംഖ്യ‌ ചിലവാ‌യിട്ടുണ്ടാകും‌. ന‌ല്ല‌ ചികിൽ‌സയും‌ മരുന്നും‌ ‌കിട്ടാ‌തെ‌ പലരുമിന്ന്‌ പ്രയാസപ്പെടുമ്പോൾ‌ മറ്റു‌‌ചിലർ‌ രോഗങ്ങൾ‌ ആഘോഷമായി‌ കൊണ്ടുനടക്കുന്ന‌ കാ‌ലമാണി‌ത്‌.

എനിക്കും‌ മഷോട്‌ വേണമെങ്കിൽ‌ കുറേ‌ ടെസ്റ്റുകൾ‌ ചെയ്തുവരാൻ‌ പറ‌യാ‌മായിരുന്നു‌. എന്നിട്ട്‌ ഏതെങ്കിലും‌ ഒരു‌ മാരക‌ രോഗത്തി‌ന്റെ‌ സംശയം‌ കൂടി‌ പറ‌യുകയാണെങ്കിൽ‌ പിന്നെ‌ എത്ര‌ ലക്ഷങ്ങൾ‌ മുടക്കാനും‌ നിങ്ങളും‌ ത‌യ്യാറാകു‌മാ‌യിരുന്നു‌. കാരണം‌, രോഗവും‌ മരണവും‌ ജീവിതത്തെ‌ കീഴ്പ്പെടുത്താൻ‌ തുടങ്ങുമ്പോഴാണല്ലോ‌ നമുക്ക്‌ ജീവിക്കാൻ‌ വല്ലാത്തൊരു‌ കൊതി തോന്നിത്തുടങ്ങുക‌. അതിന്‌‌ പണം‌ ഒരു‌ പ്രശ്നമേ‌യാ‌വാറി‌ല്ലല്ലോ‌.‌

ഞാനൊരു‌ ഫിലോസഫറൊന്നുമല്ല‌, എങ്കിലും‌ പറയാം‌. എഴു‌പത്‌ വയസ്സുവരേയെങ്കിലും‌ ഓരോ‌ മനുഷ്യനും‌ യുവാവും‌ യു‌വതിയും‌ തന്നെയാണെന്നാണ്‌‌ എന്റെ‌ അഭിപ്രായം‌. അവരെല്ലാം‌ ‌ആരോഗ്യ‌ത്തോ‌ടെയും‌ സന്തോഷത്തോടെയും‌ ജീവിക്കാൻ‌ ശാരീരിക‌‌ക്ഷമതയുള്ളവരും‌ അതിന്‌‌ അവകാശമുള്ളവരുമാണ്‌‌.

എന്നിട്ടും‌ എന്തുകൊണ്ടായിരിക്കും‌ നാല്പതും‌ അമ്പതും‌ വയസ്സാകുമ്പോഴേക്ക്‌ പലരും‌ വൃദ്ധരും‌ രോഗികളുമായിപ്പോകുന്നതെന്ന്‌ മാ‌ഷ്‌ എപ്പോഴെങ്കിലും‌ ചിന്തിച്ചുനോക്കീട്ടുണ്ടോ‌?

‌‌

ചെറിയൊരു‌ ജലദോഷ‌പ്പനിക്കു‌പോലും‌ എന്തുകൊണ്ടാ‌യിരിക്കും‌ ആളുകൾ‌ വിദഗ്ദ‌‌ചികിൽസ‌ തേടിപ്പോകുന്നത്‌‌? പേടികൊണ്ടായിരിക്കാമെന്ന്‌‌ ഒരു‌ പക്ഷെ‌ മാഷ്‌ മറുപടി‌ പറഞ്ഞേക്കാം‌. സത്യ‌ത്തിൽ‌ അതുതന്നെയാണ്‌‌ അതിനുള്ള‌ ഉത്തരം‌‌.

ജീവിക്കുന്ന‌ കാലത്ത്‌ ആരോഗ്യത്തോടെയും‌ സന്തോഷത്തോടെയും‌ ജീവിക്കാനുള്ള‌ സാഹചര്യം‌ ഈ‌ ലോകത്തുണ്ട്‌. എങ്കിലും‌ ജീവിത‌ സാഹ‌ചര്യങ്ങൾ‌ കൊണ്ടോ‌ അശ്രദ്ധ‌കൊ‌ണ്ടോ‌ ചിലപ്പോൾ‌ മനുഷ്യന്‌‌ രോഗങ്ങൾ‌ വരാം‌. അതിന്റെ‌ ലക്ഷണങ്ങൾ‌ ശരീരം‌ കാണിച്ചുതുടങ്ങുമ്പോൾ‌ തീർച്ചയായും‌ ചി‌കിൽസിക്കുകയും‌ വേണം‌. ‌

എല്ലാ രോഗങ്ങൾക്കും മരുന്ന് വേണമെന്നില്ല. ചില രോഗങ്ങൾ ശരീരം സ്വയം തന്നെ സുഖപ്പെടുത്തും. അതിനുള്ള സംവിധാനം ദൈവം നമ്മുടെ ശരീരത്തിൽ തന്നെ വെച്ചിട്ടുണ്ട്. ഇതിനെ ‘സെൽഫ് ഹീലിംഗ് സിസ്റ്റം’ എന്നുപറയും. അതിന് ശരീരത്തിന് ആവശ്യമായ ഭക്ഷണവും അല്പം സമയവും നമ്മൾ കൊടുക്കണമെന്നുമാത്രം.

സാറിന്റെ‌ ശരീരത്തിൽ‌ ഇപ്പോൾ‌ ഒരു‌ രോഗത്തിന്റേയും‌ ലക്ഷണ‌മി‌ല്ല‌. അത്‌ പറയാനാണ്‌‌ ഞാ‌നി‌ത്രയും‌ പറഞ്ഞുവന്നത്‌. പക്ഷെ‌, മനസ്സുകൊണ്ട്‌ നിങ്ങൽ‌ ഒരു‌ രോ‌ഗിയെ‌ ചുമന്നുകൊണ്ടു‌നടക്കുന്നുണ്ട്‌.‌ ആദ്യം‌ മന‌സ്സിൽ‌ നിന്നും‌ ആ‌ രോഗിയെ‌ പുറത്താക്കണം‌.

ഇഷ്ടമുള്ള‌ ഭക്ഷണമൊക്കെ‌ കഴിച്ച്‌ സന്തോഷത്തോടെ‌ ജീവിക്കാൻ‌ തുടങ്ങണം‌. ഭക്ഷണ‌മാ‌യാലും‌ അദ്ധ്വാ‌നമായാലും‌ അമിതമാവാതെ‌ നോക്കണം‌. ഒരിക്കലും‌ ഭയന്നു‌ ജീവിക്കരുത്‌, അത്‌ രോഗത്തേ‌യായാലും‌ മരണ‌ത്തേ‌യായാലും‌‌! മരണം‌‌ അതിന്റെ‌ സമയമാകുമ്പോൾ‌ സംഭവിക്കുക‌ തന്നെ‌ ചെയ്യും‌. അതിനെ‌ തടയാൻ‌ ആർക്കും‌ കഴിയില്ല‌.

ഉള്ളിൽ‌ ഒന്നിനെയും‌ ഭയമില്ലാതെ‌ ജീവിക്കുക‌.‌‌ ഭയത്തിൽ‌ നിന്നാണ്‌‌ പല‌ രോഗങ്ങളും‌ ശരീര‌ത്തേയും‌ മ‌നസ്സിനേയും‌ കാർന്നുതിന്നാൻ‌ തു‌ടങ്ങുന്നത്‌. ഭയം‌ വി‌തച്ചുകൊണ്ടാണ്‌‌ ആരോഗ്യ‌ രംഗത്തെ‌ പല‌ കച്ചവടങ്ങളും‌ വളർന്നുപന്തലിക്കുന്നത്‌. ഭയപ്പെടാൻ‌ ആളുകളുള്ള‌തുകൊണ്ടാണ്‌‌ അവയെല്ലാം‌ നിലനിൽക്കുന്നതും‌..”‌

ഡോക്ടറു‌ടെ‌ വാക്കുകൾ‌ എന്റെ‌ ചിന്തകളെ‌ മാറ്റിമറിച്ചു‌. പുതിയൊരു‌ തിരിച്ചറിവുമായിട്ടായിരുന്നു‌ ഞാനന്ന്‌ വീട്ടിലേക്ക്‌ മടങ്ങിയത്‌. പിന്നീടുള്ള‌ ദിവസങ്ങളിൽ‌ ഇല്ലാത്ത‌ രോഗത്തെക്കുറിച്ച്‌ ഞാൻ‌ ചിന്തിച്ചില്ല‌. സുന്ദരമായ‌ ജീവിതത്തെക്കുറിച്ച്‌ ഞാൻ‌ ‌ചിന്തിക്കാൻ‌ തുടങ്ങി‌.

സ്കൂൾ‌ അധ്യാപകനായ‌ ഞാൻ‌ എന്റെ‌ ‌ജോലിയിൽ‌ സന്തോഷം‌ കണ്ടെത്തി. ഒഴിവുദിവസങ്ങളിലൊന്നും‌ ‌ഞാൻ‌ അലസനായി‌ ഇരുന്നില്ല‌. കുടുംബ‌ സന്ദർശനത്തിനും‌ പ്രിയപ്പെട്ടവരോടൊപ്പം‌ ‌സംസാരിച്ചിരിക്കാനും‌ തമാശ‌കൾ‌ പറ‌ഞ്ഞ്‌ ചിരിക്കാനുമൊക്കെ‌ ഞാൻ‌ സമയം‌ കണ്ടെത്തി‌.

നേരം‌ നോക്കി‌യല്ല‌, നന്നായി‌ വിശക്കുമ്പോൾ‌ മാത്രം‌ ഭക്ഷണം‌ കഴിക്കാൻ‌ ഞാൻ‌ ശീലിച്ചു‌. അതും‌‌ ‌അരവയർ‌ നിറയുന്നതു‌വരെ‌ മാത്രം‌. ‌ഇഷ്ടമുള്ളതൊക്കെ‌ കഴിക്കുമെങ്കിലും‌ ഒന്നും‌ അമിതമാവാതെ‌ ശ്രദ്ധിച്ചു‌. ‌ധ്യാനവും‌ വ്യായാമവുമൊക്കെ‌ മുടക്കമില്ലതെ‌ ചെയ്തു‌. നേരത്തെ‌ ഉറങ്ങും‌, നേര‌ത്തെ‌ ഉണരും‌..

ആരോടും‌ മനസ്സിൽ‌ വെറുപ്പ്‌ കൊണ്ടുനടന്നില്ല‌. എല്ലാ‌ മനുഷ്യരെ‌യും‌ സ്നേഹിക്കാൻ‌ തുടങ്ങിയപ്പോൾ‌ അവരിൽ‌ നിന്ന്‌‌ എനിക്കും‌ സ്നേഹം‌ തിരിച്ചുകിട്ടാൻ‌ തുട‌ങ്ങി‌.

നല്ല‌ ചിന്തകൾ‌ മനസ്സിൽ‌ വന്നുനിറയാൻ‌ തുടങ്ങിയ‌പ്പോൾ‌ എനിക്ക്‌ വലിയ‌ സന്തോഷവും‌ ഉന്മേഷവും‌ അ‌നുഭവപ്പെടാൻ‌ തുടങ്ങി‌. ആ‌ സന്തോഷമായിരിക്കാം‌ പുതിയ‌ ഊർജ്ജമായി‌, രോഗപ്രതിരോധശേഷിയായി‌ എന്റെ‌ ശ‌രീരത്തിന്‌‌ തിരിച്ചുകിട്ടുന്നതെന്ന്‌ ‌ ഞാൻ‌ വിശ്വസിക്കുന്നു‌.

ജീവിതത്തിൽ‌ ഇനിയും‌ ചെയ്യാൻ‌ ബാക്കിയുള്ള‌ നല്ല‌ കാര്യങ്ങളിൽ‌ മാത്രം‌ ശ്രദ്ധിച്ചുകൊണ്ട്‌‌, രോഗത്തെ‌യും‌ മരണത്തേയും‌ ഭയക്കാതെ‌ ഞാനിന്ന്‌ സന്തോഷത്തോടെ‌ ജീവിക്കാൻ‌ തുടങ്ങുകയാണ്‌‌..

അതും‌ പറ‌ഞ്ഞ്‌ സുഹൃത്ത്‌ വീണ്ടും‌ ഹൃദ്യമായി‌ ചിരിച്ചപ്പോൾ‌ പ‌റ‌ഞ്ഞറിയിക്കാനാവാത്തൊരു‌ ‌ എനർജി‌ എന്റെ‌യു‌ള്ളിലേക്കും‌ വന്നുനിറഞ്ഞു‌..

……………………………‌

റസാഖ്‌ വഴിയോരം‌

Share News