
കടലാക്രമണം നേരിടാൻ എട്ട് തീരദേശ ജില്ലകൾക്ക് ഒരു കോടി രൂപ വീതവും എറണാകുളം ജില്ലക്ക് രണ്ടു കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
മഴക്കെടുതിയും തീരശോഷണവും വിലയിരുത്താൻ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. കടലാക്രമണം തടയാൻ ടെട്രാപോഡ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
കടലാക്രമണം ചെറുക്കാൻ ഫലപ്രദമായി ഉപയോഗിക്കപ്പെട്ട സംവിധാനമാണ് ടെട്രാപോഡ് സാങ്കേതികവിദ്യ. കരിങ്കല്ലിനു പകരം ടെട്രാപോഡ് നിരത്തി പുലിമുട്ടുകൾ നിർമ്മിക്കുകയാണ് ചെയ്യുന്നത്. അതു സംബന്ധിച്ച വിവരങ്ങൾ കൃത്യമായി മനസ്സിലാക്കി ഇവിടെയും ഉപയോഗിക്കും.
കൂടുതൽ തീരദേശ സംരക്ഷണ നടപടികൾ സ്വീകരിക്കും. നദികൾ, പുഴകൾ എന്നിവിടങ്ങളിലെ മണലും എക്കലും നീക്കം ചെയ്യും. ഇത് തുടർപ്രവർത്തനമായി ഏറ്റെടുക്കാൻ ജലസേചന വകുപ്പിന് നിർദ്ദേശം നൽകി. ചെല്ലാനം പോലുള്ള പ്രദേശങ്ങളിൽ ഇപ്പോഴും കടലാക്രമണം രൂക്ഷമാണ്. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കടലാക്രമണ പ്രതിരോധമാണ് നമുക്കാവശ്യം. ഒരോ തീരപ്രദേശത്തും കടലാക്രമണ പ്രതിരോധ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ പ്രത്യേക നടപടി സ്വീകരിക്കും.