ഇന്ന് അന്താരാഷ്ട്ര മയക്കുമരുന്ന് ലഹരി വിരുദ്ധ ദിനം. |മയക്കു മരുന്ന് ഒരു സാമൂഹിക വിപത്തായി മാറുന്ന സാഹചര്യത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്.

Share News

ഇന്ന് അന്താരാഷ്ട്ര മയക്കുമരുന്ന് ലഹരി വിരുദ്ധ ദിനം.

മയക്കുമരുന്ന് ഉപയോഗത്തിനും അനധികൃത ലഹരികടത്തിനും എതിരെ ബോധവൽക്കരണം നൽകുന്നതിനു ലോകമാകെ ഈ ദിനം വളരെ പ്രാധാന്യത്തോടെ ആചരിക്കുകയാണ്. മയക്കു മരുന്ന് ഒരു സാമൂഹിക വിപത്തായി മാറുന്ന സാഹചര്യത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്.

വർദ്ധിച്ചു വരുന്ന ലഹരി ഉപഭോഗത്തെ വളരെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. അതിനെതിരെ നാടൊന്നാകെ അണിചേരുന്ന പ്രതിരോധമാണ് തീർക്കേണ്ടത്. ലഹരി മരുന്നുകളുടെ ലക്കുകെട്ട ഉപഭോഗം വ്യക്തികളെ മാത്രമല്ല, കുടുംബങ്ങളേയും തലമുറകളെയും സമൂഹത്തെയാകെത്തന്നെയും മാരകമായി ബാധിക്കുന്നു. അതിനെ പിൻപറ്റി നടക്കുന്ന ക്രിമിനൽ പ്രവർത്തനങ്ങൾ നാടിന്റെ സമാധാനാന്തരീക്ഷത്തെ തകർക്കുകയും യുവജനങ്ങളെ തെറ്റായ മാർഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.

മുൻകാലങ്ങളിൽ അമിത മദ്യപാനവും കഞ്ചാവ് പോലുള്ള ലഹരി പദാർത്ഥങ്ങളുമാണ് ഭീഷണി ഉയർത്തിയിരുന്നതെങ്കിൽ ഇന്ന് കൂടുതൽ മാരകമായ മയക്കു മരുന്നുകൾ വ്യാപകമാകുന്ന സാഹചര്യം ഉടലെടുത്തിരിക്കുന്നു. മാരക വിഷവസ്തുക്കളായ രാസവസ്തുക്കളുടെ സങ്കലനങ്ങൾ പോലും ലഹരിക്കായി വിതരണം ചെയ്യപ്പെടുന്നു. അങ്ങേയറ്റം അപകടകരവും മനുഷ്വത്വരഹിതവുമായ പ്രവർത്തനങ്ങൾ അതിന്റെ ഭാഗമായി അരങ്ങേറുന്നു. നിയമങ്ങൾ കൊണ്ടും പോലീസിന്റേയും എക്സൈസിന്റേയും പ്രതിരോധ നടപടികൾകൊണ്ടും മയക്കു മരുന്ന് വിപത്തിനെ ചെറുക്കാൻ സർക്കാർ തലത്തിൽ ശക്തമായ ഇടപെടൽ നടക്കുന്നുണ്ട്. എന്നാൽ അത്തരം നടപടികൾ കൊണ്ട് മാത്രം ലക്ഷ്യം നേടാനാവില്ല.

നാടിന്റെ ഭാവി വരും തലമുറയുടെ കൈകളിലാണ്. അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യവും സർഗാത്‌മകശേഷികളും അപകടത്തിലാക്കാൻ അനുവദിച്ചു കൂടാ. മയക്കുമരുന്ന് വിപത്തിനെതിരെ സുശക്തവും പഴുതുകൾ ഇല്ലാത്തതുമായ പ്രതിരോധ ദുർഗം നമുക്ക് തീർക്കേണ്ടതുണ്ട്.

ഓരോ വ്യക്തിയും ഓരോ കുടുംബവും അതിൽ പങ്കു ചേരണം. ഈ ദിനത്തിന്റെ പ്രാധാന്യം ഏറ്റെടുത്ത് മയക്കുമരുന്നുകളുടേയും ലഹരി പദാർത്ഥങ്ങളുടേയും ഉപഭോഗത്തിൽ നിന്നും നാടിന്റെ വിമുക്തിക്കായി പ്രവർത്തിക്കുമെന്ന് ദൃഢനിശ്ചയം ചെയ്യാം.

മുഖ്യമന്ത്രി പിണറായി വിജയൻ

Share News