സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും ആത്മാർത്ഥമായി ചൊല്ലിയിട്ടുള്ളവന് യുദ്ധത്തെയോ കലഹത്തെയോ ന്യായീകരിക്കാൻ ആവില്ല.

Share News

ക്രിസ്തു പഠിപ്പിച്ച സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന ഞാൻ ആത്മാർത്ഥമായി ചൊല്ലിയിട്ടുള്ളത് ഒരു കുർബാന വേളയിലോ, സന്ധ്യാ പ്രാർത്ഥനയിലോ അല്ല. പാശ്ചാത്യ യുദ്ധ സിനിമകൾ കണ്ടിട്ടുള്ളപ്പോൾ ആണ്. ആ പ്രാർത്ഥനയെ അത്രമാത്രം ഹൃദയഹാരിയായി അവതരിപ്പിച്ചിട്ടുള്ളത് വോൾഡ് വാർ II മൂവികളിലാണ്.

യുദ്ധ സിനിമകളിൽ തന്നെ സ്പീൽബെർഗിന്റെ വളരെ ജനകീയമായ ഷിൻഡിലേഴ്‌സ് ലിസ്റ്റും, റോമൻ പോളൻസ്കിയുടെ ദി പിയാനിസ്റ്റും ഒക്കെ യുദ്ധ തീവ്രത കാട്ടിത്തരുന്നു എങ്കിലും ഞാൻ കണ്ടിട്ടുള്ളതിൽ വെച്ചു ഏറ്റവും മികച്ച ഡാർക്ക് വാർ മൂവീ കറ്റൂൻ ആണ്. (2016 ലെ ഇന്നൊസെന്റ്‌സ് അഥവാ ആഞ്ഞൂസ് ദേയി വളരെ ഗ്രിപ്പിംഗ് മറ്റൊരു സിനിമ ആണ്) പടിഞ്ഞാറു നിന്ന് ഹിറ്റ്ലരും, കിഴക്ക് നിന്ന് സ്റ്റാലിനും ആക്രമിക്കുമ്പോൾ പരിഭ്രാന്തരായി പോകുന്ന പോളിഷ് ജനതയുടെ കഥയാണ് ആന്ദ്രേ വാജ സംവിധാനം ചെയ്ത കറ്റൂൻ. സൈനികരും, ഉദ്യോഗസ്ഥരും, വൈദികരും ഒക്കെ അടങ്ങുന്ന ഏതാണ്ട് 22000 പോളിഷ്കാരെ ന്യൂട്രലൈസ് ചെയ്യാനെന്ന പേരിൽ റഷൻ ഏജൻസി ആയ എൻ കെ വി ഡി വാഹനങ്ങളിൽ കുത്തിക്കയറ്റി കറ്റൂൻ എന്ന ഉൾപ്രദേശത്ത് കൊണ്ടുവന്ന് മിച്ചം വന്ന ബിരിയാണി വെട്ടിമൂടുന്നപോലെ കൊന്നു കുഴിയിലിട്ടു മൂടി. അങ്ങനെ ഓരോരുത്തരായി മരിക്കുമ്പോൾ അവർ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന ചൊല്ലുന്നു. പെരുമ്പറ കൊട്ടുന്ന ഹൃദയത്തോട് കൂടിയേ ആ പത്ത് മിനിറ്റ് കണ്ടിരിക്കാൻ ആവൂ. (ഇതെഴുതുമ്പോഴും എന്റെ തല പെരുക്കുന്നു).

ലോകത്തിലെ ഏറ്റവും സുന്ദരമായ പ്രാർത്ഥനയാണ് കർതൃപ്രാർത്ഥന. ഹർഷത്തിന്റെയും ആനന്ദത്തിന്റെയും അനുഭവമാണ് ആ പ്രാർത്ഥന നൽകുന്നത്. അതേസമയം ഹൃദയം ഉരുക്കാതെയും, ഉരുക്കുന്ന വേദന അറിയാതെയും ആ പ്രാർത്ഥന ചൊല്ലിത്തീർക്കാൻ ആവില്ല, ആത്മാർത്ഥതയും വിശ്വസ്തതയും ഉണ്ടെങ്കിൽ. ചൊല്ലിക്കഴിയുമ്പോഴോ, വിടുതലിന്റെയും സ്വാതന്ത്ര്യത്തിന്റെയും മനോഹരമായ ആനന്ദാനുഭവം ഉണ്ടാവും.

2008ൽ കറ്റൂൻ മോസ്‌കോയിൽ പ്രദർശിപ്പിച്ചു കഴിഞ്ഞപ്പോൾ, ആന്ദ്രേ വാജ ഈ ചിത്രം എടുത്തിന്റെ ലക്ഷ്യപൂർത്തി ഉണ്ടായി. യുവതിയായ ഒരു റഷൻ വനിത തനിക്ക് ഒരു വാക്ക് പറയാനുണ്ട് എന്നു പറഞ്ഞു മുന്നോട്ട് വന്നു. റഷക്കാർ പൊളിഷുകാരോട് ഇത്തരത്തിലൊക്കെ പെരുമാറിയിട്ടുണ്ട് എന്നു ഞങ്ങൾക്ക് അറിവില്ലായിരുന്നു. രക്തസാക്ഷികളായ 22000 പൊളിഷുകാർക്ക് ആദരാഞ്ജലി അർപ്പിച്ചു ഒരു മിനിറ്റ് മൗനം ആചരിക്കാൻ അവർ ആഹ്വാനം ചെയ്തു. യുദ്ധങ്ങൾ എല്ലാം അങ്ങനെയാണ്. തത്സമയം അത് കുറേപേർക്ക് ഉന്മാദം നൽകും, കുറേപേരെ ദുഃഖദുരിതത്തിലേക്ക് തള്ളും. ഇനിയും കുറേപേരെ നിർവികാരർ ആക്കും. ശേഷം എല്ലാം മറക്കും. നീതിയും സത്യവും എവിടെയെന്ന് അറിയാത്ത പുതിയ തലമുറ ജനിക്കും, വളരും.

സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും ആത്മാർത്ഥമായി ചൊല്ലിയിട്ടുള്ളവന് യുദ്ധത്തെയോ കലഹത്തെയോ ന്യായീകരിക്കാൻ ആവില്ല. ഗംഗയിലെ കുളി പോലെ അതിമനോഹരമായ പാപമുക്തി ലഭ്യമാകും. പിന്നീട് ഒരിക്കലും തെറ്റു ചെയ്യാൻ തോന്നില്ല.

സമാധാനം നിങ്ങളോട് കൂടെ.

Jose Vallikatt

Share News