ഹൈന്ദവരെ ബി.ജെ.പിക്ക് തീറെഴുതിക്കൊടുക്കുന്ന ഏർപ്പാട് ഇനിയെങ്കിലും കെ.സി.ബി.സിയും ലീഗും നിർത്തണം.|കെ.സി.ബി.സി യോട് സവിനയം.|കെ ടി ജലീൽ MLA

Share News

കെ.സി.ബി.സി യോട് സവിനയം.

ബി.ജെ.പിയുടെ ന്യൂനപക്ഷ പ്രേമത്തിൻ്റെ പൊള്ളത്തരം ചൂണ്ടിക്കാണിച്ച് ഞാൻ എഴുതിയ ഫേസ് ബുക്ക് കുറിപ്പ് സാംസ്കാരിക കേരളത്തിന് അപമാനമെന്ന് പറഞ്ഞ് കെ.സി.ബി.സി പുറത്തിറക്കിയ വാർത്താ കുറിപ്പിൻ്റെ “ഗുട്ടൻസ്” എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.

മുസ്ലിം-ക്രൈസ്തവ ജനവിഭാഗങ്ങൾക്കെതിരെ ഗുജറാത്തിലും ഡൽഹിയിലും മണിപ്പൂരിലും വംശഹത്യക്ക് നേതൃത്വം നൽകിയവർ കാപട്യത്തിൻ്റെ മുഖമൂടിയണിഞ്ഞ് “സ്നേഹക്കേയ്ക്കുമായി” അരമനകളും ക്രൈസ്തവ വീടുകളും കയറിയിറങ്ങി നടക്കുന്നതിനെയാണ് ഞാൻ ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചത്.

തങ്ങളും തിരുമേനിയും സുരേന്ദ്രനും ഒരുമിച്ച് കേയ്ക്ക് മുറിച്ചാൽ മായുന്നതല്ല സംഘ്പരിവാറുകാരുടെ കയ്യിലെ “രക്തക്കറ” എന്നും കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

ന്യൂനപക്ഷങ്ങളോട് ഹിന്ദുത്വവാദികൾ കാട്ടിയ ക്രൂരതക്ക് അവർ മാപ്പ് പറയണമെന്നും മുഖപുസ്തകത്തിൽ തുറന്നെഴുതി. എൻ്റെ കുറിപ്പിൽ എവിടെയും ക്രൈസ്തവ പുരോഹിതൻമാരെയോ ക്രൈസ്തവ ദർശനങ്ങളെയോ മോശമാക്കുകയോ ഇകഴ്ത്തുകയോ ചെയ്തിട്ടില്ല. ചെയ്യുകയുമില്ല. ളോഹയിട്ട് ആരെങ്കിലും ”തോന്നിവാസം” പറഞ്ഞാൽ മറുപടി പറയും. അതിൽ ഒരു ദാക്ഷിണ്യവും പ്രതീക്ഷിക്കേണ്ട.

കെ.സി.ബി.സിയുടെ പത്രക്കുറിപ്പ് ഏത് യജമാനൻമാരെ പ്രീതിപ്പെടുത്താനാണ്? ബി.ജെ.പിയെ രാഷ്ട്രീയമായി എതിർക്കുന്നത് അപമാനമായി ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ തൽക്കാലം ക്ഷമിക്കുകയല്ലാതെ നിവൃത്തിയില്ല.

ഒരുഭാഗത്ത് മുസ്ലിം-ക്രൈസ്തവ വംശഹത്യക്ക് നേതൃത്വം നൽകുകയും അവരുടെ ആരാധനാലയങ്ങൾ തകർക്കുകയും മറുഭാഗത് ന്യൂനപക്ഷങ്ങളുടെ ചങ്ങാതി ചമയുകയും ചെയ്യുന്ന വർഗീയ ശക്തികളുടെ “തനിനിറം” അവസാനശ്വാസം വരെയും തുറന്നുകാട്ടും. അതിൽ ആര് കർവിച്ചിട്ടും കാര്യമില്ല.

ഹൈന്ദവ സമുദായവുമായുള്ള ബന്ധവും സ്നേഹവും ബി.ജെ.പിക്കാരോടും ആർ.എസ്.എസ്സുകാരോടുമുള്ള ചങ്ങാത്തമല്ലെന്ന് ഇനിയെങ്കിലും ന്യൂനപക്ഷ സമുദായങ്ങൾ തിരിച്ചറിയണം. മുസ്ലിം-ക്രൈസ്തവ വിഭാഗങ്ങളോട് ബന്ധം സ്ഥാപിക്കാൻ അവരിലെ വർഗ്ഗീയവാദികളുമായി മറ്റുമതസ്ഥർ സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കുന്നത് നാളിതുവരെ നാമാരെങ്കിലും കണ്ടിട്ടുണ്ടോ?

മതേതര മനസ്സുള്ള സാത്വികൻമാരായ സന്യാസിവര്യന്മാരും വർഗീയത തൊട്ടുതീണ്ടാത്ത കറകളഞ്ഞ ഹൈന്ദവ വിശ്വാസികളും വിവിധ മതനിരപേക്ഷ പാർട്ടികളിൽ പ്രവർത്തിക്കുന്ന സഹോദര മതസ്ഥരെ സ്നേഹിക്കുന്ന കോടിക്കണക്കണക്കിന് വരുന്ന ഹൈന്ദവ ഭക്തരുമാണ് ഹിന്ദുമത വിശ്വാസത്തിൻ്റെ യഥാർത്ഥ നേരവകാശികൾ. അവരുമായാണ് സഹോദര മതസ്ഥർ ആത്മബന്ധം ഉണ്ടാക്കേണ്ടത്. അല്ലാതെ ഹിന്ദുത്വ മതഭ്രാന്തൻമാർക്ക് പൊതുസ്വീകാര്യത നേടിക്കൊടുത്തുകൊണ്ടാവരുത് സൗഹൃദസ്ഥാപനം.

ഇത് തിരിച്ചറിയാനുള്ള സാമാന്യ വിവേകമാണ് ന്യൂനപക്ഷ സമുദായ നേതാക്കൾക്ക് ഉണ്ടാകേണ്ടത്. ഹൈന്ദവരെ ബി.ജെ.പിക്ക് തീറെഴുതിക്കൊടുക്കുന്ന ഏർപ്പാട് ഇനിയെങ്കിലും കെ.സി.ബി.സിയും ലീഗും നിർത്തണം. സംഘികൾ കുനിയാൻ പറയുമ്പോൾ നിലത്തിഴയുന്നവരായി ന്യൂനപക്ഷ സമുദായ നേതൃത്വങ്ങൾ മാറിയാൽ ഗുജറാത്തും ഡൽഹിയും യു.പിയും മണിപ്പൂരം ബാബരി മസ്ജിദും ഇനിയും ആവർത്തിക്കപ്പെടും.

ഡോ കെ ടി ജലീൽ MLA

Share News