കർദിനാൾ മാർ ജോർജ് ആലഞ്ചേരി:നവയുഗത്തിന്‍റെ മഹാത്യാഗി||സീറോ മലബാർ സഭയുടെ അൽമായ ഫോറം

Share News

കർദിനാൾ മാർ ജോർജ് ആലഞ്ചേരി:നവയുഗത്തിന്‍റെ മഹാത്യാഗി

സ്ഥാനത്യാഗം ചെയ്യാനും സഭാദ്ധ്യക്ഷന്‍മാര്‍ പഠിക്കണമെന്നു ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ള അധികാരത്തിന്റെ അല്ലെങ്കിൽ സഭാശുശ്രൂഷയുടെ മഹത്വം ഉയർത്തിപ്പിടിച്ച മഹാനായ ഇടയനാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.പ്രായപരിധി 75 വയസ്സ് എത്തുമ്പോള്‍ വിരമിക്കുന്നതിനും, ചിലപ്പോള്‍ പ്രായപരിധിയെത്തിയിട്ടും ശുശ്രൂഷാകാലം നീട്ടിക്കിട്ടുമ്പോള്‍ അത് ഏറ്റെടുത്ത് സേവനം തുടരുന്നതിലും ഇടയന്മാർ ശരിയായ മനോഭാവം പുലര്‍ത്തേണ്ടിയിരിക്കുന്നു.ദൈവത്തിന്‍റെ മുന്‍പിലും സഭയിലും ആരും സേവനത്തില്‍ അനിവാര്യരല്ല, എന്ന എളിയ മനോഭാവത്തോടെ സഭാ ശുശ്രൂഷയിൽ നിന്ന് വിരമിക്കാന്‍ സന്നദ്ധരാകേണ്ടതാണെന്ന വലിയ പാഠം സഭയ്‌ക്ക്‌ നൽകി കൊണ്ടാണ് ഈ അനുഗ്രഹപൂർണമായ വിടവാങ്ങൽ.മരണം വരെ ഉന്നത സ്ഥാനത്ത് തുടരാമായിരുന്നിട്ടും സ്വയം പടിയിറങ്ങിയ ഈ വലിയ ഇടയന്റെ സ്ഥാനം എന്നും ജനഹൃദയങ്ങളിൽ തന്നെയാണ്.

ത്യാഗസുരഭിലമായ ജീവിതം കൊണ്ടും സേവന ചരിത്രം കൊണ്ടും സീറോ മലബാർ സഭയെ ഇന്നത്തെ കീർത്തിയിലേക്കു പാകപ്പെടുത്തിയ വ്യക്തിയായിരുന്നു അദ്ദേഹം.2011 മുതൽ 2023 വരെ 12 വർഷം സിറോ മലബാർ കത്തോലിക്കാ സഭയെ ഉജ്ജ്വലമായി നയിച്ചു.എഴുത്തുകളിലൂടെയും പ്രബോധനങ്ങളിലൂടെയും സുവിശേഷ മൂല്യങ്ങള്‍ ശക്തമായി പ്രഘോഷിക്കുകയും നിലനിര്‍ത്തുകയും ചെയ്ത മാർ ആലഞ്ചേരി ആത്മീയതയുടെ നവയുഗ ചിന്താധാരകള്‍ സഭയില്‍ ഉയര്‍ത്തുകയും സഭയെ ഉത്തേജിപ്പിക്കുകയും ചെയ്തു. ധാര്‍മ്മിക സത്യങ്ങളുടെ നിഷേധവും ഭൗതികവാദവും ഉപഭോഗസംസ്കാരവും വളര്‍ന്നുവരുന്ന ഇക്കാലത്ത് പിതാവിന്റെ ചിന്തകൾ അടിസ്ഥാന സുവിശേഷമൂല്യങ്ങളിലേയ്ക്കുള്ള തിരിച്ചുപോക്കായിരുന്നു.ജനറേഷൻ ആൽഫ( 2011 മുതൽ 2025 വരെ)യിലേക്ക് സീറോ മലബാർ സഭയെ പിതാവ് നയിച്ചു.സംഭവബഹുലമായ ഒരു കാലഘട്ടത്തിലായിരുന്നു അദ്ദേഹം സഭയെ നയിച്ചത്. ഇക്കാലയളവിലെ സഭാ സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിൽ മുഖം നോക്കാതെ നിലപാട് പ്രഖ്യാപിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

ലോകത്തിലെ മാറ്റങ്ങൾ തുറവോടും സമാധാനപൂര്‍ണ്ണമായും ആത്മവിശ്വാസത്തോടും കൂടെ ഉള്‍ക്കൊള്ളാന്‍ വലിയ ഇടയന് സാധിച്ചു.ജീവിതത്തിൽ എന്നും വിശുദ്ധമായ പാരമ്പര്യം ഉയർത്തിപ്പിടിച്ച ആത്മീയ ആചാര്യനാണ്ആലഞ്ചേരി പിതാവ്.വിരമിക്കേണ്ടവര്‍ പ്രാര്‍ത്ഥനാപൂര്‍വ്വം തങ്ങളുടെ പുതിയ ജീവിതാവസ്ഥയ്ക്കായി ഒരുങ്ങണമെന്ന് പിതാവിന്റെ മാതൃക ഓര്‍പ്പിക്കുന്നു. പ്രാര്‍ത്ഥനയിലും പഠനത്തിലും അജപാലനശുശ്രൂഷയിലും ശിഷ്ടകാലം അവര്‍ക്ക് ചെലവഴിക്കാന്‍ സാധിക്കണം. പ്രായപരിധിയെത്തിയിട്ടും സേവനകാലം നീട്ടിക്കിട്ടുന്നവര്‍ വ്യക്തിഗത പദ്ധതികള്‍ ഔദാര്യത്തോടെ മാറ്റിവച്ച് ശുശ്രൂഷ തുടരാനുള്ള സന്നദ്ധത പ്രകടമാക്കേണ്ടതാണ്. എന്നാല്‍ നീട്ടിക്കിട്ടിയാല്‍ വലിയ അവകാശമായിട്ടോ വിശേഷാധികാരമായിട്ടോ കാണരുത്. അത് മുന്‍സേവനത്തിനുള്ള വര്‍ദ്ധിച്ച അംഗീകാരമോ, പാരിതോഷികമായോ ഒരിക്കലും കാണരുത്.

തിരക്കേറിയ അജപാലന ജീവിതത്തിലും പ്രബോധനങ്ങളിലും പ്രാര്‍ത്ഥനയുടെ പ്രാധാന്യത്തെ ആലഞ്ചേരി പിതാവ് എന്നും നിഷ്കര്‍ഷിക്കുന്നുണ്ട്. പരമ്പരാഗത പ്രാര്‍ത്ഥനാ രീതികളിലേയ്ക്കും പൗര്യസ്ത ദിവ്യബലിക്രമത്തിലേയ്ക്കുമുള്ള തിരിച്ചുപോക്കുമെല്ലാം പിതാവിന്റെ സുറിയാനി സഭാപരാമ്പര്യത്തെക്കുറിച്ചുള്ള പാണ്ഡിത്യവും ആത്മീയ നിലപാടും യാഥാസ്ഥിതിക ഭാവവും വെളിപ്പെടുത്തുന്നു.

സഭയുടെ പൊതുനന്മയും പ്രത്യേക സാഹചര്യവും ആവശ്യങ്ങളുമാണ് പ്രായപരിധിക്കപ്പുറവുമുള്ള സേവനം ആവശ്യപ്പെടുന്നതിന് കാരണമാകുന്നത്. ഈ തീരുമാനം സ്വയംപ്രേരിതമല്ല, സഭാഭരണം അല്ലെങ്കില്‍ സഭാശുശ്രൂഷയുടെ കാര്യക്ഷമത ആവശ്യപ്പെടുന്നതാണ്. അതിനാല്‍ സഭയുടെയും സ്ഥാപനത്തിന്‍റെയും നന്മ കണക്കിലെടുത്ത് കരുതലുള്ള വിവേകത്തോടെയും, ഉചിതമായ വിവേചനത്തോടെയും ബന്ധപ്പെട്ടവര്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കണമെന്ന വലിയ പാഠം ഈ വിശുദ്ധ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നു.

മഹാത്യാഗിയായ ഈ സഭാനായകന്‍ ‘മേജർ ആർച്ച് ബിഷപ്പ് എമിരറ്റസ്,എന്നും സ്ഥാനത്യാഗിയായ പിതാവെന്നും ഇനി അറിയപ്പെടും.സ്ഥാനത്യാഗിയും ധിഷണാശാലിയുമായ ആലഞ്ചേരി പിതാവിന്റെ ജീവിതം ആഗോള സഭയ്ക്കും ലോകത്തിനും ഇനിയും അനുഗ്രാശ്ശിസാവട്ടെ! മാനവികതയും മനുഷ്യത്വവും മറ്റുള്ളവരോട് കാണിച്ച ഈ മഹാനുഭാവൻ ‘സുവിശേഷം സ്‌നേഹത്തിന്റെ ആണ് വിദ്വേഷത്തിന്റെ അല്ല’ എന്ന് നമ്മെ പഠിപ്പിക്കുന്നു.സ്വജീവിതം പരമയാഗമായി ദൈവപിതാവിനു സമര്‍പ്പിക്കാനുള്ള ആത്മീയ സൗന്ദര്യവും തീവ്രതയും പിതാവിന്റെ സവിശേഷതയായി ചരിത്രത്തിൽ എന്നും നിലനിൽക്കും.

(സീറോ മലബാർ സഭയുടെ അൽമായ ഫോറം സെക്രട്ടറിയാണ് ലേഖകൻ)

ഇന്നിറങ്ങിയ പത്രങ്ങളും ദൃശ്യമാധ്യമങ്ങളും മാർ ജോർജ് ആലഞ്ചേരി പിതാവ് സീറോ മലബാർ സഭയുടെ മേജർ ആർച്ബിഷപ്പ് സ്ഥാനത്യാഗം ചെയ്‌ത വാർത്തകൾ നൽകിയിരിക്കുന്നു .

അദ്ദേഹത്തിൻെറ സവിശേഷമായ വ്യക്തിത്വം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു .സാർവത്രിക കത്തോലിക്കാ സഭയിലെ ഏറ്റവും പ്രസക്തവും സജീവവുമായ വ്യക്തിസഭയെക്കുറിച്ചും , മാർ ജോർജ് ആലഞ്ചേരി പിതാവിനെക്കുറിച്ചും പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ എഴുതിയ കത്തും ,എറണാകുളം രൂപതയ്ക്ക് അയച്ച വീഡിയോ സന്ദേശവും സഭാഅംഗങ്ങളും സമൂഹവും വിലയിരുത്തുന്നു .

പുറത്തുവരുന്ന നിരവധി ലേഖനങ്ങൾ വിലയിരുത്തലുകൾ അതീവ താത്പര്യത്തോടെ വിശ്വാസികൾ വായിക്കുന്നു .അവർ വേദനയിലും പ്രാര്ഥനയിലുമാണ് .

സഭയിലിലും സമൂഹത്തിലും കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിരവധി നന്മകൾ ചെയ്‌തു .നാടിൻെറ പുരോഗതിക്കും നാനാജാതി മനുഷ്യരുടെ നന്മകൾക്കുമായി അദ്ദേഹം ജീവിതം സമർപ്പിച്ചു .

അദ്ദേഹത്തിൻെറ ജീവിതം ഒരു തുറന്ന പുസ്തകമാണ് .കത്തോലിക്കാ വൈദികർ എങ്ങനെയൊക്കെ ആകരുത് എന്ന് എറണാകുളം രൂപതയിലെ ചില വൈദികർ ലോകത്തിന് വെളിപ്പെടുത്തിയപ്പോൾ ഈ പിതാവ് ആരും കാണാതെ ,അറിയാതെ പൊട്ടിക്കരഞ്ഞിട്ടുണ്ടാകും .

കുട്ടികളും കുടുംബവുമുള്ളവർക്ക് മനസ്സിലാകുന്ന ‘കുടുംബജീവിത വ്രതം ‘.മക്കൾക്കുവേണ്ടി മാതാപിതാക്കൾ എന്തും ത്യജിക്കും .ജീവൻപോലും . കത്തോലിക്കാ
സഭയിലെന്നല്ല ഒരു വിശ്വാസ സന്യാസ സമൂഹത്തിലും ഒരിക്കലും ഉണ്ടാകുവാൻ പാടില്ലാത്ത നികൃഷ്ട പ്രവർത്തനങ്ങളാണ് ചില വൈദികവേഷധാരികൾ കഴിഞ്ഞ ഏതാനും മാസങ്ങളായി ചെയ്‌തത്‌ ഉറച്ചദൈവാശ്രയമായിരിക്കും അദ്ദേഹം ഹൃദയംപൊട്ടിമരിക്കാതിരിക്കുവാൻ പ്രധാന കാരണം .

വൈദികർ അവരുടെ വ്രതങ്ങൾ മറന്ന് പ്രവർത്തിച്ചപ്പോൾ അവരെ പ്രോത്സാഹിപ്പിച്ചവർ ഇനിയെങ്കിലും വസ്‌തുതകൾ തിരിച്ചറിയട്ടെ ,തിരുത്തട്ടെ . .

മാർ ആലഞ്ചേരി സമാനതകളില്ലാത്ത ആത്മീയ വ്യക്തിത്വം .ഒരിക്കൽ പരിചയപ്പെട്ടവർ ഒരിക്കലും മറക്കാത്ത വ്യക്തിത്വം .എലിയെ തോല്പിക്കാൻ ഇല്ലം ചുട്ടവരോടു ദൈവം ക്ഷമിച്ചാലും ചരിത്രം പൊറുക്കുകയില്ല. എങ്കിലും ഒഴിവാക്കാമായിരുന്ന ദുരന്തമായിരുന്നു.


വിശ്വാസികൾക്ക് എപ്പോഴും മാർ ജോർജ് ആലഞ്ചേരിയെ സമീപിക്കാമായിരുന്നു . അദ്ദേഹത്തെ ആർക്കും ഫോണിൽവിളിക്കാമായിരുന്നു .അങ്ങനെ കേരളത്തിൽ എത്ര മെത്രാന്മാരുണ്ട് ? ഒരേ കേന്ദ്രങ്ങൾ നിരവധി കേസുകൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ നൽകിയപ്പോൾ അവരുടെ പിന്നിലെ വ്യക്തികളും ശക്തികളും ആരാണെന്ന് ആരെങ്കിലും അന്വേഷിച്ചോ ?

മാധ്യമങ്ങളിൽ സ്ഥിരമായി വരുന്ന വ്യക്തികളെ മുന്നിൽ നിർത്തുന്നവരുടെ യഥാർത്ഥ ലക്ഷ്യം മനസ്സിലാക്കി അത് വെളിപ്പെടുത്തുവാനും ബന്ധപ്പെട്ടവർക്ക് കഴിയാതെ പോയി ….എഴുതുവാൻ ഏറെയുണ്ട് .

അതിന്
സമയമേറെയുണ്ടല്ലോ .സ്ഥാനത്യാഗം വഴി കർദിനാൾ മാർ ജോർജ് ആലഞ്ചേരി സഭയിലും സമൂഹത്തിലും കൂടുതൽ കരുത്തനാണ്‌ .

മാർ ആലഞ്ചേരി

മാന്യത നിറഞ്ഞ മെത്രാൻ ,

വിശുദ്ധി നിറഞ്ഞ പിതാവ് ,

രാജ്യത്തിൻെറ പുരോഗതിക്കായി പ്രവർത്തിക്കുന്ന സാമൂഹ്യപരിഷ്‌കർത്താവ് ,

.

sabu jose,president kcbc pro life samithi

സാബു ജോസ് ,എറണാകുളം .

nammude-naadu-logo
Share News