കേരളാ ഗവർണർ മാനന്തവാടി ബിഷപ്സ് ഹൗസ് സന്ദർശിച്ചു

Share News

കേരളാ ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ മാനന്തവാടി ബിഷപ്സ് ഹൗസ് സന്ദർശിച്ചു. കാട്ടാന ആക്രമണത്തിൽ മരണപ്പെട്ട കുടുംബങ്ങളെ സന്ദർശിക്കു ന്നതിനും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതിനുമായി വയനാട്ടിലെത്തിയതായി രുന്നു ഗവർണർ.

മാനന്തവാടി ബിഷപ്സ് ഹൗസിലെത്തിയ കേരളാ ഗവർണറെ രൂപതാദ്ധ്യക്ഷൻ ബിഷപ് ജോസ് പൊരുന്നേടം, സഹായമെത്രാൻ ബിഷപ് അലക്സ് താരാമംഗലം, യാക്കോബായ സുറിയാനി സഭയുടെ മലബാർ ഭദ്രാസന മെത്രാപ്പോലീത്താ സ്തെഫാനോസ് മാർ ഗീവർഗീസ് എന്നിവരും ബത്തേരി സീറോ മലങ്കര രൂപതയുടെ യും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെയും പ്രതിനിധികൾ ചേർന്ന് സ്വീകരിച്ചു.

വയനാടൻ ജനതയും മലയോര കർഷകരും വന്യമൃഗങ്ങളിൽ നിന്ന് നേരിടുന്ന പ്രതി സന്ധികളുടെ ഗൗരവം ബിഷപ് ജോസ് പൊരുന്നേടം ഗവർണറെ ധരിപ്പിച്ചു. ബിഷപ് ജോസ് പൊരുന്നേടത്തിന്റെ വിഷയാവതരണത്തിൽ നിന്ന് തനിക്ക് ഈ നാട് നേരിടുന്ന പ്രതിസന്ധിയുടെ യാഥാർത്ഥ്യം മനസ്സിലായിയെന്ന് ഗവർണർ മറുപടിയിൽ സൂചിപ്പിച്ചു. തിരുവനന്തപുരത്ത് മടങ്ങിയെത്തിയാലുടൻ തന്നെ ഈ വിഷയത്തിൽ സംസ്ഥാന, കേന്ദ്ര ഗവൺമെന്റുകളുമായി ബന്ധപ്പെട്ട് ആവശ്യമായ ഇടപെടലുകൾ നടത്തുന്നതാണെന്ന് ഗവർണർ ഉറപ്പ് നല്കി. തന്റേത് സൗഹൃദ സന്ദർശനമാണെന്നും ആക്രമണത്തിനിരയായവരുടെ കുടുംബങ്ങളോടും വയനാടൻ ജനതയോടുമുള്ള ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നതിനായിട്ടാണ് താൻ എത്തിയത് എന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.

വിവിധ സംഘടനകളുടെ പ്രതിനിധികളും ഗവർണറെ കാണാൻ ബിഷപ്സ് ഹൗസിൽ എത്തിയിരുന്നു. എല്ലാവരുടെയും നിവേദനങ്ങൾ ഗവർണർ സ്വീകരിച്ചു. ഏകദശം ഒരു മണിയോടെ ബിഷപ്സ് ഹൗസിലെത്തിയ ബഹുമാനപ്പെട്ട ഗവർണർ ഉച്ചഭക്ഷണത്തിന് ശേഷം രണ്ടരയോടെയാണ് മടങ്ങിയത്.

Office of the Public Relations

Diocese of Mananthavady

Share News