
വയനാടിനെ നമുക്കൊന്നായി കൈകോർത്ത് കരയകറ്റാം.|.ലോകത്തിനാകെ മാതൃകയാകട്ടെ കേരളം.
കൈകൊടുത്ത് കരകയറ്റാം
വയനാട് മേപ്പാടിയിലെ മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ ഉരുൾപൊട്ടിയുണ്ടായ മഹാദുരന്തത്തിന്റെ നടുക്കത്തിലും വേദനയിലുമാണ് കേരളവും ഇന്ത്യയും. 340 പേർ മരിക്കുകയും 49 കുട്ടികൾ ഉൾപ്പെടെ ഇരുന്നൂറിലേറെ പേരെ കാണാതാവുകയും ചെയ്ത പ്രകൃതിദുരന്തത്തിന്റെ ആഘാതവും ഹൃദയവിങ്ങലും കുറയാൻ വർഷങ്ങളെടുത്തേക്കും. ദുരന്തമുഖത്തെയും രക്ഷാപ്രവർത്തനങ്ങളുടെയും ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും അതിജീവിതരായവരുടെ ദൈന്യമുഖ്യങ്ങളും ഏറെക്കാലം മലയാളിയുടെ വേദനയായി തുടരും.
ഉറ്റവരെയും ഉടയവരെയും വീടും ഭൂമിയും അടക്കം എല്ലാം നഷ്ടപ്പെട്ടവർക്കു കഴിയും വേഗം ജീവിതത്തിലേക്കു തിരിച്ചുവരാൻ സാധ്യമായതെല്ലാം ചെയ്യാം.
2018ലെ മഹാപ്രളയത്തിൽ അടക്കം അവശ്യഘട്ടങ്ങളിൽ കേരളം ഒറ്റക്കെട്ടാണെന്നതാണു വലിയ കാര്യം. മതവും ജാതിയും രാഷ്ട്രീയവും പ്രദേശവും അടക്കം പരിഗണനകളൊന്നുമില്ലാതെ ദുരിതബാധിതരെ സഹായിക്കാൻ നേതാക്കളും സൈനികരും സാധാരണക്കാരും വരെ രംഗത്തിറങ്ങിയെന്നത് ഭാവിയുടെ പ്രതീക്ഷയും അഭിമാനവുമാണ്.
അപമാനമായി രാഷ്ട്രീയലാക്ക്
ലോക്സഭയിലും രാജ്യസഭയിലും കേരള എംപിമാരുടെ ശക്തമായ സമ്മർദത്തെ തുടർന്നാണ് വയനാട് ദുരന്തത്തെക്കുറിച്ചു പ്രത്യേക ചർച്ച നടത്തിയത്. ദുരന്തത്തിന്റെ ദേശീയ പ്രാധാന്യവും ഗൗരവവും വ്യക്തമാക്കാൻ അതു സഹായിച്ചു. സംഭവം ദേശീയശ്രദ്ധയിൽ കൊണ്ടുവരുന്നതിലും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും സൈന്യത്തിന്റെയും അടക്കം സേവനങ്ങളെ അംഗീകരിക്കുന്നതിലും കക്ഷിരാഷ്ട്രീയമില്ലാതെ എംപിമാർ ഒറ്റക്കെട്ടായിരുന്നു എന്നതിൽ മലയാളികൾക്കാകെ അഭിമാനിക്കാം. രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ, ജോസ് കെ. മാണി, എൻ.കെ. പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ്, ജോണ് ബ്രിട്ടാസ്, പി. സന്തോഷ്കുമാർ, ജെബി മേത്തർ, ഹാരീസ് ബീരാൻ തുടങ്ങിയവരുടെ ശക്തവും വൈകാരികവുമായ പാർലമെന്റിലെ ഇടപെടലുകൾ ഫലം കാണുകയും ചെയ്തു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നൽകിയ മറുപടിയിലും ബിജെപി എംപി തേജസ്വി സൂര്യയുടെ പ്രസംഗത്തിലും രാഷ്ട്രീയലാക്കോടെയുള്ള സൂചനകളും കുറ്റപ്പെടുത്തലുകളും ഉണ്ടാവാൻ പാടില്ലാത്തതായിരുന്നു. ലോക്സഭാ നടപടികൾ നിർത്തിവയ്ക്കേണ്ടിവന്ന ബഹളത്തിലേക്കു നയിച്ച വിവാദം ജീവൻ നഷ്ടപ്പെട്ടവരോടുള്ള കൊടുംക്രൂരതയായി. അതിദാരുണമായി മരിച്ചവരുടെ ശരീരങ്ങൾ വീണ്ടെടുക്കാൻ സൈന്യവും ഉദ്യോഗസ്ഥരും നല്ലവരായ ജനങ്ങളും സ്വയംമറന്ന് പ്രവർത്തിക്കുന്നതിനിടെയാണ് ഇന്ത്യൻ പാർലമെന്റിൽ രാഷ്ട്രീയ ആരോപണം ഉയർന്നത്. പ്രകൃതിദുരന്തത്തേക്കാളും വലിയ ദുരന്തമാണത്.
എന്തേ ദേശീയ ദുരന്തമല്ലേ?
ഉരുൾപൊട്ടൽ സംബന്ധിച്ച് രണ്ടു തവണ മുന്നറിയിപ്പു നൽകിയെന്നു പാർലമെന്റിന്റെ ഇരുസഭകളിലും അമിത് ഷാ നടത്തിയ പ്രസ്താവന വസ്തുതാവിരുദ്ധം എന്നതിനേക്കാളേറെ കേരള സർക്കാരിനെ പഴിചാരി തലയൂരാനുള്ള രാഷ്ട്രീയ പ്രസ്താവനയായെന്ന് ദേശീയ, പ്രാദേശിക മാധ്യമങ്ങൾ തുറന്നുകാട്ടി. മുഖ്യമന്ത്രി പിണറായി വിജയന്റെ പക്വതയുള്ള മറുപടിയും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ പ്രസ്താവനയും വയനാട്ടിൽ നടന്ന സർവകക്ഷി യോഗത്തിലെ ചർച്ചയും കേരള ജനതയുടെ ഒറ്റക്കെട്ടായുള്ള പ്രതികരണത്തിന്റെ നേർക്കാഴ്ചയായി.
പാർലമെന്റിലും പുറത്തും ചർച്ചയായെങ്കിലും വയനാട് ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കാൻ വൈകുന്നതെന്തേ എന്ന സംശയം പലരിലുമുണ്ട്. രണ്ടു ലക്ഷത്തിലേറെ പേരുടെ ജീവനെടുത്ത 2004ലെ സുനാമി മുതലുള്ള വൻ പ്രകൃതിദുരന്തങ്ങളെ ദേശീയ ദുരന്തമായി പറയാറുണ്ടെങ്കിലും നിയമപരമായി അത്തരമൊരു പ്രഖ്യാപനം ഉണ്ടാകാറില്ല. പ്രകൃതിദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ എക്സിക്യൂട്ടീവോ നിയമപരമോ ആയ വ്യവസ്ഥകളൊന്നുമില്ല. വലിയ ദുരന്തങ്ങളെ ദേശീയ ദുരന്തമെന്ന് പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ വിശേഷിപ്പിക്കുമെന്നു മാത്രം. ദേശീയ, സംസ്ഥാന ദുരന്ത പ്രതികരണ നിധികളുടെ (എൻഡിആർഎഫ്, എസ്ഡിആർഎഫ് ) നിലവിലുള്ള മാർഗനിർദേശങ്ങളനുസരിച്ച് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാറില്ല. സാങ്കേതികത മാത്രമാണിത്.
പ്രധാനമന്ത്രി വരാതിരിക്കരുത്
ദേശീയ ദുരന്തമെന്ന പ്രഖ്യാപനത്തിന്റെ സാങ്കേതികതയല്ല പ്രശ്നം. വയനാട് ദുരന്തത്തെ ദേശീയ ദുരന്തമെന്ന് പ്രധാനമന്ത്രിക്കു പറയാൻ തടസമൊന്നുമില്ല. കുഞ്ഞുങ്ങളും സ്ത്രീകളും അടക്കം 300ലേറെ പേർ മരിച്ച വൻദുരന്തം ഉണ്ടായ വയനാട്ടിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ആഭ്യന്തരമന്ത്രി ഷായോ നേരിട്ടെത്തി ആശ്വാസവും ഉറപ്പും നൽകേണ്ടതുണ്ട്.
മലയാളിയായ കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന്റെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും വരവ് ആശ്വാസകരമായെങ്കിലും പ്രധാനമന്ത്രി വരുന്നതിനു തുല്യമാകില്ല. കൊല്ലത്ത് പുറ്റിങ്ങൽ വെടിക്കട്ടപകടം ഉണ്ടായപ്പോൾ തെരഞ്ഞെടുപ്പു കാലമായതിനാൽ മണിക്കൂറുകൾക്കം പറന്നെത്തിയ മോദിക്ക് അതിലും വളരെ വലിയ ദുരന്തത്തിൽ വ്യത്യസ്ത നിലപാട് ഉണ്ടാവരുത്.
ദേശീയ ദുരന്തനിവാരണ നിയമം 2005ൽ പാർലമെന്റ് പാസാക്കിയിരുന്നു. ദുരന്തങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള നിയമപരവും സ്ഥാപനപരവുമായ ചട്ടക്കൂട് ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. ഇതിന്റെ തുടർച്ചയായി ദേശീയ ദുരന്തനിവാരണ നയത്തിന് (എൻപിഡിഎം) 2009 ഒക്ടോബർ 22നു കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ദുരന്തനിവാരണ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം, പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ദേശീയ ദുരന്ത നിവാരണ അഥോറിറ്റി (എൻഡിഎംഎ) രൂപീകരിച്ചിട്ടുണ്ട്. അഥോറിറ്റിയെ സഹായിക്കുന്നതിനായി സെക്രട്ടറിമാരുടെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി (എൻഇസി) പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുമുണ്ട്. ജില്ലാ ദുരന്തനിവാരണ അഥോറിറ്റികളും നിലവിലുണ്ട്.
കപടവാദങ്ങളുടെ കുതന്ത്രം
പ്രകൃതിസംരക്ഷണത്തിൽ ശാസ്ത്രീയവും സാങ്കേതികവുമായ സമീപനം ആവശ്യമാണ്. പ്രകൃതിയെ മുച്ചൂടും നശിപ്പിച്ച് നഗരങ്ങളിൽ സുഖവാസം നടത്തുന്നവരും മലയോരങ്ങളെയും തീരപ്രദേശങ്ങളെയും കായൽത്തീരങ്ങളെയും കാർന്നുതിന്നുന്ന വൻകിട പാറമട, റിസോർട്ട്, വ്യവസായ മാഫിയകളെ നിയന്ത്രിക്കുകയാണു പ്രധാനം. പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന ഗ്രാമീണരെയും കർഷകരെയും തൊഴിലാളികളെയും ആദിവാസികളെയും മത്സ്യത്തൊഴിലാളികളെയും പഴിചാരി പ്രകൃതിസംരക്ഷകരുടെ വേഷം കെട്ടിയിറങ്ങുന്ന മാഫിയകളാണു നാടിനാപത്ത്.
പശ്ചിമഘട്ടവും രാജ്യത്താകെ അവശേഷിക്കുന്ന പരിസ്ഥിതിലോല മേഖലകളും വനങ്ങളും സംരക്ഷിക്കപ്പെടണം. ആഗോള താപനം കൂടുന്നതിന്റെ പ്രത്യാഘാതം നിയന്ത്രിക്കുകയും മുഖ്യമാണ്. ഇക്കാര്യങ്ങളിൽ സമഗ്രവും ഫലപ്രദവുമായ നടപടികളുണ്ടാകണം. പക്ഷേ, അതിന്റെ മറവിൽ, ആധികാരിക പഠനങ്ങളുടെ ബലമില്ലാതെ കപടവാദം ഉയർത്തി യഥാർഥ പ്രശ്നങ്ങളിൽനിന്നു വഴിതിരിച്ചുവിടുന്ന കുതന്ത്രങ്ങൾ ചെറുക്കപ്പെടണം.
ഉൾവനങ്ങളിലും പുറത്തുമുണ്ടാകുന്ന അതിതീവ്ര മഴ മൂലം ഉണ്ടാകുന്ന ഉരുൾപൊട്ടലുകളെ പശ്ചിമഘട്ടത്തിന്റെ മാത്രം പ്രശ്നമാക്കാനുള്ള കുത്സിതശ്രമം ഇതിന്റെ തുടർച്ചയാകും. കാഷ്മീരിലും ഉത്തരാഖണ്ഡിലും കർണാടകയിലും മുതൽ വിദേശരാജ്യങ്ങളിൽ വരെ ഇതേ പ്രതിഭാസമുണ്ടാകുന്നതു വിസ്മരിക്കരുത്.

ഉരുൾപൊട്ടലും പ്രളയവും പോലുള്ള പ്രകൃതിക്ഷോഭങ്ങളെ സാങ്കേതികവിദ്യകളുടെ സഹായത്തോടെ മുൻകൂട്ടി കൃത്യമായി പ്രവചിക്കുകയും നാശം പരിമിതപ്പെടുത്തുകയും പ്രധാനമാണ്. 2017ലെ ഓഖി ദുരന്തം പാഠമായതിനാലാകാം പിന്നീടു വന്ന ഒഡീഷയിലെയും ഗുജറാത്തിലെയും ചുഴലിക്കാറ്റുകൾ ഫലപ്രദമായി പ്രവചിക്കുന്നതിലും പ്രതിരോധിക്കുന്നതിലും കുറെയെങ്കിലും വിജയിച്ചു.
2018ലെ മഹാപ്രളയവും മൂന്നാർ, തീക്കോയി, വയനാട് അടക്കമുള്ള ഉരുൾപൊട്ടലുകളും മേഘവിസ്ഫോടനങ്ങളും സംബന്ധിച്ച് വ്യക്തമായ മുന്നറിയിപ്പു നൽകാനും പ്രതിരോധിക്കാനും കഴിഞ്ഞില്ല. ഭാവിയിൽ അതിതീവ്രമഴയും ഉരുൾപൊട്ടലുകളും കൃത്യമായി പ്രവചിക്കാനാകണം. ഇനിയൊരു വയനാട് ദുരന്തം ആവർത്തിക്കരുത്.
വേണം; 5,000 കോടിയുടെ പാക്കേജ്
ദേശീയ ദുരന്തമെന്ന ഔദ്യോഗിക പ്രഖ്യാപനത്തേക്കാളേറെ, വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും ദുരിതബാധിതർക്കാകെയും അർഹമായ നഷ്ടപരിഹാരം നൽകാൻ കേന്ദ്രസർക്കാർ അമാന്തിക്കരുത്. മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം വീതം നൽകിയാൽ പോലും അതു പരിഹാരമാകില്ല. ദുരിതബാധിരുടെ മാന്യമായ പുനരധിവാസത്തിനും വയനാടിന്റെ സമഗ്ര പുനരുദ്ധാരണത്തിനും 5,000 കോടി രൂപയുടെയെങ്കിലും പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാൻ കേന്ദ്രം തയാറാകണം.
പ്രകൃതിദുരന്തങ്ങളുടെ പതിവു പട്ടികയിൽ ഉൾപ്പെടുത്തി വയനാട്ടിലെ ഹതഭാഗ്യർക്ക് എന്തെങ്കിലും നഷ്ടപരിഹാരം നൽകി കൈകഴുകരുതെന്നു ചുരുക്കം. ഇക്കാര്യത്തിൽ വേഗത്തിൽ നടപടികൾ പൂർത്തിയാക്കാൻ സംസ്ഥാന സർക്കാരും കേന്ദ്രത്തിൽ സമ്മർദം ചെലുത്താൻ കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും എംപിമാരും വേണ്ടതെല്ലാം ചെയ്യേണ്ടതുമുണ്ട്.
സുനാമി പുനരുദ്ധാരണത്തിനു ചെയ്തതു പോലെ ഇന്ത്യയിലെ മുഴുവൻ എംപിമാരുടെയും മണ്ഡലവികസന ഫണ്ടിൽനിന്നു 10 ലക്ഷം രൂപ വീതമെങ്കിലും നൽകാൻ സ്പീക്കർ ഓം ബിർല അനുവദിക്കുകഎന്നതു പ്രധാനമാണ്.
ലോകമാതൃകയായി കേരളം

വയനാടിന് ആശ്വാസമാകാൻ വ്യവസായ പ്രമുഖർ, താരപ്രമാണികൾ, പ്രവാസികൾ, ലോകമെങ്ങുമുള്ള സാമൂഹ്യസന്നദ്ധ മതസംഘടനകൾ, ദീപിക ഉൾപ്പെടെയുള്ള മാധ്യമങ്ങൾ തുടങ്ങിയവർ മുന്നിലെത്തിയതു ശ്ലാഘനീയമാണ്.
കൈയയച്ചു സഹായം നൽകാൻ നല്ലവരായ ജനങ്ങൾ മടിക്കരുത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെത്തുന്ന ഒരോ രൂപയും ഫലപ്രദമായ അർഹരിലേക്കെത്തുവെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടതുണ്ട്.
ഒരു വീഴ്ചയും പാടില്ല. വയനാടിനെ നമുക്കൊന്നായി കൈകോർത്ത് കരയകറ്റാം. ലോകത്തിനാകെ മാതൃകയാകട്ടെ കേരളം.
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
