
കഴിവുകളിൽ ഊന്നൽ നൽകി ഓർമ്മ സൗഹൃദ സാഹചര്യം ഒരുക്കാനാണ് വീട്ടുകാർ ശ്രദ്ധിക്കേണ്ടത് .
“എന്റെ കണ്ണട എവിടെ?ആരാഎടുത്ത് മാറ്റിയത് ?”
പിന്നെ കണ്ണടക്കായി തപ്പോട് തപ്പലാണ്. വച്ചിട്ട് എവിടെയെന്ന് തിട്ടമില്ലാതെ തപ്പി നടക്കുന്നത് വാച്ചിനാകാം . താക്കോലിനോ, ചെരിപ്പിനോ വേണ്ടിയാകാം .റിമോട്ടിനുമാകാം.
സ്ഥാനം തെറ്റി വച്ചിട്ട്
മറന്നതാണെന്ന് ആദ്യമൊന്നും സമ്മതിക്കില്ല .
പ്രായമാകുമ്പോൾ ചിലർക്ക് ചെറിയ ഓർമ്മ പിശകുകൾ സ്വാഭാവികമാണ് .
മുഖ പരിചയമുണ്ടെങ്കിലും ആളെ ഓർമ്മയില്ല .ആസ്വദിച്ച
സിനിമയുടെ പേര് നാവിൻ തുമ്പിലുണ്ട്. പറയാനാവുന്നില്ല . തിടുക്കത്തിൽ അടുക്കളയിലേക്ക് പോയിട്ട് എന്തിനാ പോയതെന്ന് ആലോചിച്ചു നേരം കളയേണ്ടി വരുന്നു . പുറത്തു പോകുമ്പോൾ ചെയ്യേണ്ട ചിലത്
വിട്ട് പോകുന്നു. .മറവി രോഗത്തിന്റെ ഗുരുതര സ്വഭാവത്തിലേക്ക് എത്താത്ത ചെറിയ ഓർമ്മ വികൃതികൾ ചിലപ്പോൾ വീട്ടിൽ പിണക്കങ്ങൾ ഉണ്ടാക്കിയേക്കാം .
ചെറിയ മറവികളുണ്ടെന്ന് അംഗീകരിച്ചു കരുതൽ നടപടികളെടുത്താൽ ഇത് കൊണ്ടുള്ള പല ബുദ്ധിമുട്ടുകളെയും അതിജീവിക്കാനാകും.കുറച്ചൊരു ക്ഷമയോടെ ആലോചിക്കുകയോ, ചെറിയൊരു സൂചന തേടുകയോ ചെയ്‌താൽ പേരുകൾ നാവിൽ വരും. ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാം. എപ്പോഴും ഉപയോഗിക്കുന്ന സാധനങ്ങൾ ഒരേ സ്ഥലത്തു തന്നെ വയ്ക്കാം .അത് എപ്പോഴും പെരുമാറുന്ന ഇടമായാൽ നല്ലത്. കണ്ണട ,താക്കോൽ തുടങ്ങിയ സംഗതികൾ
ടെലിവിഷനടുത്താകാം.ചെരുപ്പ്കണിശമായും അതിനായുള്ളമൂലയിൽ തന്നെ ഇടണം .
പുറത്തു പോകുമ്പോൾ ചെയ്യേണ്ട കാര്യങ്ങളുടെ കുറിപ്പുണ്ടാക്കാം .വാങ്ങാനുള്ളതിന്റെ ലിസ്റ്റ് കരുതാം. ആളെ ഓർക്കുന്നില്ലെങ്കിൽ ക്ഷമാപണത്തോടെ തുറന്ന് പറയാം.
കഴിവുകളിൽ ഊന്നൽ നൽകി ഓർമ്മ സൗഹൃദ സാഹചര്യം ഒരുക്കാനാണ് വീട്ടുകാർ ശ്രദ്ധിക്കേണ്ടത് . ആളെ തിരിച്ചറിയാൻ പണിപ്പെടുമ്പോൾ ആരെന്ന് പറയാമോയെന്ന ചോദ്യം ആവർത്തിച്ചു സമ്മർദ്ദത്തിലാക്കരുത്. വീണ്ടും കാണുമ്പോൾ ഓർക്കാൻ ഉതകുന്ന സൂചകങ്ങളോടെ ആളെ പരിചയപ്പെടുത്താം.
ചില വാക്കുകൾ കിട്ടാതെ ബുദ്ധിമുട്ടുമ്പോൾ അത് ഓർമ്മിപ്പിക്കാൻ സഹായിക്കാം .ദൈനം ദിന ഉപയോഗങ്ങൾക്കായുള്ള
വസ്തുക്കൾ സൂക്ഷിക്കാനുള്ള ഇടമൊരുക്കാം . അവർ വേറൊരിടത്തു അറിയാതെ വച്ചാലും അവിടെ കൊണ്ട് വയ്ക്കാം. ഫോൺ വഴി ബില്ലടയ്ക്കൽ, ഓൺലൈൻ ടാക്സി വിളിക്കൽ പോലെയുള്ള പുതിയ കാര്യങ്ങൾ ലളിതമായ വാചകങ്ങളിൽ വേണം അവതരിപ്പിക്കാൻ .പറഞ്ഞത് മനസ്സിലായോയെന്ന് ഉറപ്പിക്കണം. എല്ലാവർക്കും പുതിയത് പെട്ടെന്ന് ഗ്രഹിക്കാൻ കഴിയില്ല .തെറ്റിയാൽ ക്ഷമയോടെ വീണ്ടും ചൊല്ലി കൊടുക്കണം .

(ഡോ:സി. ജെ .ജോൺ )