സംസ്ഥാന ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ ആർ ബിന്ദു വർഷങ്ങൾക്കു ശേഷം വീണ്ടും കഥകളി വേഷത്തിൽ

Share News

ഇരിങ്ങാലക്കുട : സംസ്ഥാന ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ ആർ ബിന്ദു വർഷങ്ങൾക്കു ശേഷം വീണ്ടും കഥകളി വേഷത്തിൽ അരങ്ങിലെത്തിയ അസുലഭ നിമിഷങ്ങൾക്കാണ് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഒരുക്കിയ “സംഗമം വേദി” ഞായറാഴ്ച്ച സാക്ഷ്യം വഹിച്ചത്.ഇരിങ്ങാലക്കുടക്കാരനായ ഉണ്ണായിവാര്യർ രചിച്ച നളചരിതം ആട്ടക്കഥയെ ആസ്പദമാക്കിയുള്ള “ഹംസദമയന്തി” യിൽ ദമയന്തിയായി എത്തിയ മന്ത്രി ആസ്വാദക മനം കവരുന്ന കലാപ്രകടനമാണ് കാഴ്ച്ച വെച്ചത്.

1980കളുടെ അവസാനത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിൽ കഥകളി കിരീടം നേടിയ ബിന്ദു തന്റെ പ്രിയപ്പെട്ട കഥാപാത്രമായ ദമയന്തിയെ ആ പഴയ കോളേജ് കുമാരിയുടെ പ്രസരിപ്പോടും ഊഷ്മളതയോടും ഊർജ്ജസ്വലതയോടും കൂടിയാണ് സദസ്സിനു മുന്നിൽ ആടിത്തിമിർത്തത്.

പതിമൂന്നാം വയസ്സു മുതൽ തന്റെ ഗുരുവായ കലാനിലയം രാഘവനാശാന്റെ ശിക്ഷണത്തിലാണ് മന്ത്രി അരങ്ങിലെത്തിയത്.

രാഘവനാശാന്റെ മകൾ ജയശ്രീ ഗോപിയും, സി എം ബീനയും ദമയന്തിയുടെ തോഴിമാരായി അരങ്ങിലെത്തി. ഒന്നര മണിക്കൂർ നേരം നീണ്ടു നിന്ന സമ്പൂർണ വനിതാ മേളയിൽ രാഘവനാശാന്റെ മറ്റൊരു മകളായ ജയന്തി ദേവരാജ് “ഹംസ”മായി ഒപ്പം ചേർന്നു.

കുട്ടിക്കാലം മുതൽ തന്നെ കഥകളി ഉൾപ്പെടെ എല്ലാ മേഖലയിലും മികവ് തെളിയിച്ചിട്ടുള്ള വിദ്യാർത്ഥിനിയായിരുന്നു ബിന്ദു.

ഏകദേശം മൂന്നര പതിറ്റാണ്ട് നീണ്ട ഇടവേളയ്ക്ക് ശേഷം കഥകളിക്ക് ചായമിട്ടപ്പോൾ കലയുടെ സാർവ്വ ജനീനതയുടെ സന്ദേശം കൂടിയാണ് മന്ത്രി പകർന്നു നൽകിയത്.

Share News