മുതലപൊഴിയില്‍ ശാസ്ത്രിയ പരിഹാരം വൈകുന്നതില്‍ പ്രതിഷേധിച്ച് മുതലപ്പൊഴിയിലേക്ക് പദയാത്ര നാളെ (17.9.23)

Share News

തിരുവനന്തപുരം: മുതലപൊഴിയില്‍ അശാസ്ത്രീയമായി പുലിമുട്ട് നിര്‍മിച്ചതിനെ തുടര്‍ന്ന് നിരവധി അപകടങ്ങള്‍ ഉണ്ടാകുകയും ഇക്കാര്യം പല തവണ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പെടുത്തുകയും ചെയ്തിട്ടുള്ള കാര്യമാണ്.

2006 ല്‍ അശാസ്ത്രിയമായി പുലിമുട്ട് നിര്‍മിച്ചതിനു ശേഷം 125 ല്‍ അധികം അപകടങ്ങളും 69 മരണങ്ങളും 700 ഓളം പേര്‍ക്ക് പരിക്ക് പറ്റുകയും അനേകം പേരുടെ ജീവനോപാധികള്‍ നഷ്ടപ്പെടുകയും ചെയ്തു; *ശാസ്ത്രീയമായ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കുക, ഇപ്പോള്‍ നിര്‍മിച്ചിരിക്കുന്ന പുലിമുട്ടിന്‍റെ അശാസ്ത്രിയത പരിഹരിയ്ക്കുക, സാധാരണയായി മറ്റ് ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ നഷ്ട്ടപരിഹാരം നല്‍കുന്നത് പോലെ മുതലപൊഴിയില്‍ ദുരന്തത്തില്‍ ഇരയായവര്‍ക്ക് പ്രത്യേക പാക്കേജ് അനുവദിയ്ക്കുക, അവര്‍ക്കായുള്ള നഷ്ട്ടപരിഹാരതുകയും, വീടില്ലാത്തവര്‍ക്ക് വീട് നല്‍കുകയും, മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് ജോലി, വായ്പ കുടിശിക എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍* നിരന്തരമായി സര്‍ക്കാരിന്‍റെ മുന്നില്‍ ഉന്നയിച്ചു കൊണ്ടിരിക്കുകയാണ്.

ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ പ്രഖ്യാപിച്ചതായി 31.7.23 ന് പ്രസതാവന വന്നുവെങ്കിലും അവ ഇപ്പോഴും പൂര്‍ണ്ണമായും നടപ്പിലാക്കിയിട്ടില്ല. സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതിന്‍റെ ഭാഗമായി ചെയ്തിരിക്കുന്ന കാര്യങ്ങള്‍ ഒഴിച്ചാല്‍, മണല്‍ നീക്കം ചെയ്യുന്നതുപ്പെടെയുള്ള നടപടികള്‍ അദാനിയുടെ ഉത്തരവാദിത്വമാണ് എന്ന രീതിയില്‍ ആണ് സര്‍ക്കാര്‍ നിലപാട്. ഇപ്പോഴും മണല്‍ നീക്കം ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് മുതലപൊഴി വിഷയത്തില്‍ അടിയന്തിരമായി നടപടികള്‍ ഉണ്ടാകണം എന്ന് ആവശ്യപെട്ട് കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ സംസ്ഥാന സമിതിയും, തിരുവനന്തപുരം അതിരൂപതാ സമിതിയുടെയും, അഞ്ചുതെങ്ങ്- പുതുക്കുറിച്ചി ഫൊറോന, വിവിധ സംഘടാ സമിതികളുടെയും ആഭിമുഖ്യത്തില്‍ മുതലപ്പൊഴി മാര്‍ച്ച് – പദയാത്ര സംഘടിപ്പിക്കുന്നത്.

സെപ്റ്റംബര്‍ 17 ഞായറാഴ്ച ഉച്ചകഴിഞ്ഞു 4 മണിയ്ക്ക് പുതുക്കുറിച്ചിയില്‍ നിന്നും , അഞ്ചുതെങ്ങ് പൂത്തുറയില്‍ നിന്നും പദയാത്രകള്‍ മുതലപൊഴിയിലേക്ക് ആരംഭിയ്ക്കും. പുതുക്കുറച്ചില്‍ നിന്ന് ആരംഭിക്കുന്ന പദയാത്ര പുതുക്കുറച്ച് ഫൊറോന വികാരി വെരി റവ.ഫാ.ജെറോം ഫെര്‍ണാണ്ടസും പൂത്തുറയില്‍ നിന്നും ആരംഭിക്കുന്ന പദയാത്ര അഞ്ചുതെങ്ങ് ഫെറോന വികാരി വെരി റവ.ഫാ. ജസ്റ്റിന്‍ ജൂഡിനും ഫ്ലാഗ് ഓഫ് ചെയ്യുന്നതായിരിക്കും. തിരുവനന്തപുരം ലത്തീന്‍ അതിരൂപത കെ എല്‍ സ എ യും, പുതുക്കുറിച്ചി, അഞ്ചുതെങ്ങ് ഫോറോന കെ എല്‍ സി എ സമിതികളുമാണ് സമരത്തിനു അതിഥേയത്വം വഹിക്കുന്നത്. കേരളത്തിലെ 12 രൂപതകളില്‍ നിന്ന് നേതാക്കള്‍ ‘ സമര സാരഥികളായി ‘ പദയാത്രയില്‍ പങ്കെടുക്കും.

തുടര്‍ന്ന് താഴമ്പള്ളി അത്ഭുതമാതാ കുരിശടി മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം തിരുവനന്തപുരം ലത്തീന്‍ അതിരൂപത പ്രഥമ മെത്രാപ്പോലീത്ത ഡോക്ടര്‍ സൂസൈപാക്യം ഉദ്ഘാടനം ചെയ്യുകയും ആദരണീയനായ ശ്രീ വി എം സുധീരന്‍ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യും. കെ എല്‍ സി എ സംസ്ഥാന പ്രസിഡണ്ട് അഡ്വക്കേറ്റ് ഷെറി. ജെ. തോമസ് അധക്ഷത വഹിക്കുന്ന പൊതുസമ്മേളനത്തില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ യൂജിന്‍ പെരേര, കെ ആര്‍ എല്‍ സി സി ജനറല്‍ സെക്രട്ടറി ഫാദര്‍ തോമസ് തറയില്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. .സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി, ഫാ. മൈക്കിള്‍ തോമസ്, രതീഷ് ആന്‍റണി, പാട്രിക് മൈക്കിള്‍, നിക്സന്‍ ലോപ്പസ്, നെല്‍സണ്‍ എസൈക്, രാജു തോമസ്, ധീവരസഭ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് പനത്തുറ ബൈജു, ജമാഅത്ത് പ്രസിഡൻ്റ് ശ്രീ. സെയ്തലവി എന്നിവരും വിവിധ രൂപതകളുടെയും തീരദേശത്തിലെ വിവിധ സംഘടനകളുടെ പ്രതിനിധികളും പ്രസംഗിക്കും.

*മുതലപ്പൊഴി വിഷയത്തില്‍ പ്രതികരിച്ചവര്‍ക്കെതിരെ എടുത്ത കള്ള കേസുകള്‍ പിന്‍വലിക്കണമെന്നും, ഒപ്പം വിഴിഞ്ഞം സമരത്തില്‍ പകെടുത്തവര്‍ക്കെതിരെ എടുത്ത കേസുകളും പിന്‍വലിക്കണമെന്നും ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങളില്‍ ഒന്നാണ്.*

*അശാസ്ത്രീയമായ നിര്‍മ്മാണം കാരണം മണല്‍ത്തിട്ട രൂപം കൊള്ളുന്നതും സുരക്ഷയ്ക്കായി ഒരുക്കിയ പാറകള്‍ കടലിലേക്ക് വീണുമാണ് അപകടങ്ങള്‍ ഉണ്ടാകുന്നത്*.

*മുതലപ്പൊഴിയിൽ ഇനി ഒരു മനുഷ്യ ജീവന്‍ കൂടി നഷ്ടപ്പെടാന്‍ അനുവദിക്കരുത്*

വിഴിഞ്ഞം സമരത്തിന്‍റെ ഒത്തുതീര്‍പ്പു ചര്‍ച്ചകളുടെ ഭാഗമായി ഉണ്ടായിരുന്ന ഒരു ധാരണയാണ് മുതലപൊഴിയില്‍ ശാസ്ത്രീയമായ രീതിയില്‍ പ്രശ്ന പരിഹാരം ഉണ്ടാക്കാം എന്നത്. ഇത് സംബന്ധിച്ച് യാതൊരു നടപടികളും ആരംഭിച്ചിട്ടില്ല എന്നതുമാണ് പ്രക്ഷോഭത്തിനു ഇറങ്ങാന്‍ കാരണമെന്നു കെ എല്‍ സി എ നേതാക്കള്‍ പറഞ്ഞു.

പത്ര സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്‍റ് അഡ്വ ഷെറി ജെ തോമസ്, ജന സെക്രട്ടറി ബിജു ജോസി, അസിസ്റ്റന്‍റ് ഡയറക്ടര്‍ നിക്സണ്‍ ലോപ്പസ്, പ്രസിഡൻ്റ് പാട്രിക് മൈക്കിള്‍, സുരേഷ് സേവ്യര്‍, ഹെൻട്രി വിൻസൻറ് ഫെറോന പ്രസിഡന്റുമാരായ രാജു തോമസ്, നെൽസൺ ഐസക് എന്നിവര്‍ പങ്കെടുത്തു.

Share News