നോമ്പുകാലം കൂടെ വസിക്കാന്‍ ഇഷ്ടപ്പെടുന്ന ദൈവത്തിന്റെ അരികെ ആയിരിക്കുവാന്‍ കിട്ടുന്ന വലിയൊരു അവസരം കൂടിയാണ്. |മാർ പോളി കണ്ണൂക്കാടൻ

Share News

ഹൃദയ പരിവര്‍ത്തനം നോമ്പിന്റെ ചൈതന്യം

നോമ്പിന്റെ പുണ്യദിനങ്ങളിലേയ്ക്ക് നാം വീണ്ടും പ്രവേശിക്കുന്നു. ഫെബ്രുവരി 27 ഞായറാഴ്ച നോമ്പുകാലം ആരംഭിക്കുകയാണ്. മോഹങ്ങളും ആസക്തികളും മാറ്റി ആത്മസംയമനവും ഇന്ദ്രിയനിഗ്രഹവും പുല്‍കുവാന്‍ ശരീരത്തെയും മനസ്സിനെയും സ്ഫുടം ചെയ്‌തെടുക്കുവാന്‍ വ്രതശുദ്ധിയുടെ പുണ്യകാലമാണ് നോമ്പുകാലം. മഹാമാരി ഭീതിയുടെ മുള്‍മുനയില്‍ നിന്നുകൊണ്ട് ഉത്കണ്ഠകളോടെ ഭാവി നോക്കിക്കാണാനുള്ള കാലഘട്ടത്തില്‍ ആത്മീയ ചൈതന്യത്തിലേക്ക് തിരിച്ചു നടക്കുവാന്‍ ലോകത്തിന് തിരുസഭ നല്‍കുന്ന നല്ല ദിനങ്ങളാണ് അമ്പതുനോമ്പ്.

ഈശോനാഥന്‍ പരസ്യ ജീവിതമാരംഭിക്കുന്നതുതന്നെ നാല്‍പതു രാവും നാല്‍പതു പകലും ദീര്‍ഘിച്ച ഉപവാസത്തോടെയാണല്ലൊ. സ്വര്‍ഗീയ പിതാവ് തന്നെ ഏല്‍പിച്ച മഹത്തായ ദൗത്യം നിറവേറ്റാന്‍ ഈ ഉപവാസവും പ്രാര്‍ഥനയും വഴി അവിടുന്ന് ശക്തി സംഭരിക്കുകയായിരുന്നു. ദുര്‍ബലരായ നമ്മള്‍ ദൈവത്തിന്റെ കരങ്ങളിലെ കരുത്തുറ്റ ഉപകരണങ്ങളായി വര്‍ത്തിക്കണമെങ്കില്‍ നോമ്പും ഉപവാസവും പ്രാര്‍ഥനയും കൂടിയേ തീരൂ എന്ന് അവിടുന്ന് നമ്മെ സ്വന്തം ജീവിതത്തിലൂടെ പഠിപ്പിക്കുകയാണ്.

അനുതാപത്തിനും ആന്തരിക നവീകരണത്തിനും ആഹ്വാനം ചെയ്തുകൊണ്ട് നാം ആരംഭിക്കുന്ന നോമ്പുകാലത്തില്‍ നോമ്പും ഉപവാസവും പ്രാര്‍ഥനയും ദാനധര്‍മ്മവും അനുരഞ്ജനവും നമുക്ക് പ്രായോഗികമാക്കാം. എന്നാല്‍ ഈ ബാഹ്യാനുഷ്ഠാനങ്ങള്‍ അര്‍ഥവത്താകണമെങ്കില്‍ അത് ദൈവസ്‌നേഹവും സഹോദര സ്‌നേഹവും നിറഞ്ഞു തുളുമ്പുന്ന ഹൃദയത്തില്‍ നിന്ന് ഉയിര്‍കൊള്ളുന്നതാകണം. അതായത്, ഹൃദയ പരിവര്‍ത്തനത്തിനായിരിക്കണം പ്രഥമ പ്രാധാന്യം നല്‍കേണ്ടത്. നാം നടത്തുന്ന നോമ്പും ഉപവാസവും എപ്പോഴും നഷ്ടപ്പെടുത്താനുള്ള വിളിയാണ്. അതുവഴിയാണ് നന്മ നിറഞ്ഞ ഹൃദയ പരിവര്‍ത്തനം നേടുവാനാകൂ.

ദൈവത്തോടുള്ള സ്‌നേഹത്തെപ്രതി പ്രിയങ്കരമായത് പലതും ഉപേക്ഷിക്കേണ്ടതായി വരും. ജീവിതത്തില്‍ ഹൃദയത്തോടു ചേര്‍ത്തുപിടിക്കുന്ന പലതും നഷ്ടപ്പെടുത്തേണ്ടതായി വരും. സ്വന്തം ഇഷ്ടങ്ങള്‍, സമ്പത്ത്, സുഖസൗകര്യങ്ങള്‍, സ്ഥാനമാനങ്ങള്‍, സൗന്ദര്യം, ഭക്ഷണ പദാര്‍ഥങ്ങള്‍, സ്വകാര്യ സന്തോഷങ്ങള്‍, വ്യക്തിപരമായ താല്‍പര്യങ്ങള്‍, കൂട്ടുകെട്ടുകള്‍, സൗഹൃദ കൂട്ടായ്മകള്‍ അങ്ങനെ പലതും. അനുഗ്രഹ സമൃദ്ധിയുടെ മാനദണ്ഡം ഭൗതികമായി ഏറ്റവും പ്രിയപ്പെട്ടത് ഉപേക്ഷിക്കുവാനുള്ള ഓരോരുത്തരുടെയും മനഃസാന്നിധ്യം തന്നെയാണ്.

നോമ്പുകാലം കൂടെ വസിക്കാന്‍ ഇഷ്ടപ്പെടുന്ന ദൈവത്തിന്റെ അരികെ ആയിരിക്കുവാന്‍ കിട്ടുന്ന വലിയൊരു അവസരം കൂടിയാണ്. ലോകം മുഴുവന്‍ വെട്ടിപ്പിടിക്കാന്‍, കൈപിടിയിലൊതുക്കാന്‍ തിരക്കിട്ടോടുന്ന ആധുനിക സംസ്‌ക്കാരത്തില്‍, ആത്മാവ് നഷ്ടമാകുന്ന പുതിയ ജീവിതക്രമത്തില്‍ ദൈവത്തോടൊപ്പം വസിക്കുക എത്രയോ അത്യാവശ്യമാണ്. ദൈവസാന്നിധ്യത്തിന്റെ അരികെ വസിക്കുന്നവര്‍ക്കാണ് ദൈവത്തിന്റെ ശബ്ദം തിരിച്ചറിയാനാകുന്നത് (1 സാമുവല്‍ 3:1-10). പിശാചിന്റെ പ്രലോഭനങ്ങളെ കീഴ്‌പ്പെടുത്തുവാന്‍ (മത്താ 4:2) പ്രാര്‍ഥനയില്‍ കൂടുതല്‍ ആഴപ്പെടുവാന്‍ (തോബിത് 12:8) പാപത്തിന് പരിഹാരം ചെയ്യുവാന്‍ (നിയമ 9:18) ദൈവത്തിന്റെ കൃപ നേടുവാന്‍ (യോന 3:5), മറ്റുള്ളവര്‍ക്ക് നന്മയുണ്ടാകാന്‍ (നെഹെ 1:4) കൂടെ വസിക്കുന്നത് ഉപകരിക്കുമെന്ന് വിശുദ്ധഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു.

ക്രൈസ്തവസഭ, പ്രത്യേകിച്ച് നമ്മുടെ ക്രൈസ്തവ സമൂഹം ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന സമയമാണിത്. എല്ലാക്കാലത്തും എല്ലാ രാജ്യത്തും സഭ ഇവയെ ആത്മാവിന്റെ ചൈതന്യംകൊണ്ട് നേരിട്ടിട്ടുണ്ട്. പല രൂപത്തിലും ഭാവത്തിലുമുള്ള സമ്മര്‍ദ്ദങ്ങളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റതാണല്ലോ ഇന്ന് കാണുന്ന നമ്മുടെ തിരുസഭ. എങ്കിലും മതസ്വാതന്ത്ര്യത്തെ ഹനിക്കുവാനും ആത്മീയതയെ ഉന്മൂലനം ചെയ്യുവാനും സഭയുടെ കെട്ടുറപ്പിനെ തകര്‍ക്കുവാനും മനുഷ്യജീവനെ നശിപ്പിക്കുവാനും സനാതനമൂല്യങ്ങളെ തകര്‍ക്കുവാനും ദൈവവിശ്വാസത്തെ സമൂഹത്തില്‍ നിന്നും ഇല്ലായ്മ ചെയ്യുവാനും പല നിഷേധാത്മക ശക്തികളും കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കലാണ് ഇന്ന് നമ്മുടെ ഉത്തരവാദിത്തം.

പ്രലോഭനങ്ങളുടെ വെല്ലുവിളികളില്‍ ദുര്‍ബലപ്പെട്ടു പോകാതിരിക്കാന്‍തക്കവിധം നാം നോമ്പിലും ഉപവാസത്തിലും പ്രാര്‍ഥനയിലും ബലം കണ്ടെത്തണം. പ്രലോഭനങ്ങളെ അതിജീവിച്ച ക്രിസ്തുനാഥനെ നമുക്ക് മുറുകെ പിടിക്കാം. വിശ്വാസത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞ രക്തസാക്ഷികളുടെ, പ്രത്യേകിച്ച് ഭാരതത്തിലെ രക്തസാക്ഷികളായ ദേവസഹായം പിള്ളയുടെയും സിസ്റ്റര്‍ റാണി മരിയയുടെയും മാതൃക ധൈര്യപൂര്‍വം പിഞ്ചെല്ലാം. ദൈവം നമ്മുടെ പക്ഷത്തെങ്കില്‍ ആരു നമുക്കു എതിരു നില്‍ക്കും. (റോമ 8:31) എന്ന അപ്പസ്‌തോല വചനമാകട്ടെ നമ്മുടെ ശക്തി.

ക്രിസ്തുസ്‌നേഹത്തിലേയ്ക്ക് കൂടുതല്‍ ആഴപ്പെടുവാനുള്ള മാര്‍ഗങ്ങളായി ഈ വെല്ലുവിളികളെ നമുക്ക് ഏറ്റെടുക്കാം. കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു. പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ലല്ലോ (റോമ 5:4-5).ഈ വിശുദ്ധ നോമ്പിന്റെ ദിനങ്ങള്‍ അനുഗൃഹീതമായിരിക്കട്ടെ. കോവിഡിന്റെ ഉത്കണ്ഠകളും വിവിധ വെല്ലുവിളികളും ആകുലതകളും നിശ്ശേഷം നീക്കികളയുവാന്‍ ദൈവം നിങ്ങളെ ശക്തിപ്പെടുത്തട്ടെ. ആത്മീയ ജീവിതം നയിക്കുവാന്‍ ആഗ്രഹിക്കുന്നവരുടെ ശത്രുവായ സാത്താന്റെ രഹസ്യവും പരസ്യവുമായ കെണികളെ നിങ്ങളുടെ മുമ്പില്‍ നിന്നു ദൈവം മാറ്റട്ടെ.

നമ്മുടെ കര്‍ത്താവീശോമിശിഹാ തന്റെ 40 ദിനങ്ങളിലെ ഉപവാസത്തിന്റെയും നോമ്പിന്റെയും പ്രാര്‍ഥനയുടെയും അന്ത്യദിനത്തില്‍ ‘സാത്താനെ ദൂരെപ്പോകുക’ എന്നു പറഞ്ഞ് അവനെ തോല്‍പിച്ചതുപോലെ ഇപ്പോള്‍ ദുഷ്ടന്റെ പരീക്ഷണങ്ങളില്‍ നിന്ന് ദൈവം നിങ്ങളെ രക്ഷിക്കട്ടെ. ദൈവമാതാവായ മറിയത്തിന്റെയും സകല വിശുദ്ധരുടെയും പ്രാര്‍ഥനയും സ്ലീവായുടെ ശക്തിയും നിങ്ങള്‍ക്ക് സഹായമെത്തിക്കുകയും അവിടുന്നു നിങ്ങളെ സംരക്ഷിക്കുകയും ചെയ്യട്ടെ!

മാർ പോളി കണ്ണൂക്കാടൻ

ഇരിങ്ങാലക്കുട രൂപത മെത്രാൻ

Share News