ഞാൻ ഇസ്രയേലിന്റെയോ പലസ്തീനിന്റെയോ പക്ഷത്തല്ല. മനുഷ്യന്റെ പക്ഷത്താണ്.

Share News

മനുഷ്യനെ ക്രൂരമായി കൊന്നൊടുക്കുന്ന തീവ്രവാദ പ്രവർത്തനം ആര് ചെയ്താലും അതിനു ന്യായീകരണമില്ല. മതത്തിന്റെ പേരിൽ ആയാലും രാജ്യത്തിൻറെ പേരിൽ ആയാലും തീവ്രവാദത്തെ മറ്റൊരു ഓമനപ്പേരിട്ട് വിളിക്കാൻ കഴിയില്ല. “അവരുടെ പ്രവർത്തനങ്ങൾ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടമാണെന്നു” ആര് പറഞ്ഞാലും പറയുന്നവനെ സൂക്ഷിക്കണം. അവർ യാതൊരു മൂല്യങ്ങളും ഇല്ലാത്ത രാഷ്ട്രീയക്കാരോ ദൈവം വെറുക്കുന്ന മതനേതാക്കന്മാരോ ഇവരുടെ താളത്തിനൊത്തു ചുവടു വയ്ക്കുന്ന മാധ്യമങ്ങളോ ആകാം.

രക്തച്ചൊരിച്ചിലിലൂടെ അധിനിവേശം നടത്തുന്നതിനെ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കാൻ കഴിയില്ല. മതത്തിന്റെ പേരിൽ തീവ്രവാദപ്രവർത്തനം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുകയും മതത്തിന്റെ തണലിൽ രാഷ്ട്രീയ പ്രവർത്തനത്തിന് ആളെ കൂട്ടുകയും ചെയ്യുന്നവർക്ക് ദൈവവുമായോ ആ മതം മുന്നോട്ടു വയ്ക്കുന്ന മൂല്യങ്ങളുമായോ യാതൊരു ബന്ധവുമില്ല. ചരിത്രം ഏതു ദിശയിലൂടെ കണ്ടാലും പലസ്തീനും ഇസ്രേയേലും അങ്ങോട്ടും ഇങ്ങോട്ടും ഇപ്പോൾ നടത്തുന്ന അക്രമങ്ങൾ പ്രതിരോധമല്ല; പ്രതികാരമാണ് എന്ന് വ്യക്തമായി മനസിലാക്കാൻ കഴിയും.

ഞാൻ ഇസ്രയേലിന്റെയോ പലസ്തീനിന്റെയോ പക്ഷത്തല്ല. മനുഷ്യന്റെ പക്ഷത്താണ്. തന്റേതല്ലാത്ത കാരണത്താൽ വേദന അനുഭവിക്കുന്ന മനുഷ്യരുടെ കണ്ണുനീരാണ് എന്റെ വേദന.

ഒരു കയ്യിൽ യഹൂദന്റെ കുഞ്ഞിനേയും മറുകയ്യിൽ ഇസ്ലാമിന്റെ കുഞ്ഞിനേയും എടുത്തു “നിറുത്താറായില്ലേ ഈ കിരാത യുദ്ധം” എന്ന് ചോദിയ്ക്കാൻ മനസും ശേഷിയുമുള്ള “മനുഷ്യന്റെ” കൂടെയാണ് എന്റെ ഹൃദയം.

✍️ ജോർജ് പനന്തോട്ടം

Share News