ശരിക്കും നാസി ജർമ്മനിയിലെ ഹോളോകാസ്റ്റ് കാലത്താണ് ഇപ്പോൾ കൊച്ചി ജീവിക്കുന്നത്.

Share News

കൊച്ചിയിലുള്ള ചില ബന്ധുക്കളേയും കുറച്ച് സുഹൃത്തുക്കളേയും വിളിച്ചിരുന്നു. ഞെട്ടിക്കുന്ന വിവരങ്ങളാണ് കേട്ടത്. പരിതാപകരമാണ് അവസ്ഥ. കാക്കനാട് ഒരു സുഹ്യത്തിൻ്റെ ഭാര്യയുടെ അമ്മ കിടപ്പിലായ പോസ് മേക്കർ വരെ വച്ചിരിക്കുന്ന രോഗിയാണ്. അതിന്റെയൊപ്പം ഇപ്പോൾ ശ്വാസം മുട്ടിക്കുന്ന വിഷപ്പുകയിൽ പിടഞ്ഞ് നീറി നീറി മരണാസന്നയായിരിക്കുന്നു. ആംബുലൻസിൽ പോലും കയറ്റി കൊണ്ടു പോകാനാവാതെ മരണം മാത്രം മുന്നിൽ കണ്ട് പകച്ചു മരവിച്ചിരിക്കുകയാണ് ബന്ധുക്കൾ!

അതേ പോലെ ബ്രഹ്മപുരത്ത് നിന്ന് ഏറെ അകലെ അല്ലാതെ താമസിക്കുന്ന ഒരു കസിൻ ഉണ്ട്. ഹൃദയ സംബന്ധമായ രോഗമുണ്ട് അവൾക്ക്.. മൂന്ന് കുട്ടികളിൽ രണ്ട് പേർക്ക് പരീക്ഷക്കാലമാണ്. സ്കൂളുകൾ പ്രവർത്തിക്കുകയാണ് ഇപ്പോളും. അതിനാൽ കൊച്ചി വിട്ടു പോകാനും വയ്യ.’ ഓരോ ദിവസവും കുഞ്ഞുങ്ങൾ ഛർദ്ദിലും അവശതയുമായാണ് തിരികെ വരുന്നത്. വീട്ടിലും ഇരിക്കാൻ വയ്യ. കണ്ണും, മൂക്കമെല്ലാമെരിഞ്ഞ് എന്തു ചെയ്യണമെന്നറിയാതെ കഴിയുന്നു. അവളാകട്ടെ വിഷം ശ്വസിച്ച് മരിക്കാറായി എന്ന് കരഞ്ഞു കൊണ്ട് പറയുന്നത് കേട്ട് മരവിച്ച് ഇരുന്നു പോയി. എന്തു പറഞ്ഞ് ആശ്വസിപ്പിക്കണം?

ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, ദൃശ്യ മാദ്ധ്യമങ്ങളും, സമൂഹ മാദ്ധ്യമങ്ങളുമെല്ലാം ഇത്രയധികം പ്രബലമായിരിക്കുന്ന ഈ കാലത്ത്, പ്രബുദ്ധരെന്ന് നാം സ്വയം വിശേഷിപ്പിക്കുന്ന ഒരു ജനതയാണ് തങ്ങളുടെ മുന്നിൽ കേരളത്തിലെ ഏറ്റവും മികച്ചതെന്ന് പറയുന്ന നഗരത്തിലെ ജനത ഇങ്ങനെ കൊല്ലാക്കൊല ചെയ്യപ്പെടുന്നത് കണ്ട് നിർവികാരരായി ഇരിക്കുന്നത്..

ലോകത്തിലെ മറ്റേത് സ്ഥലത്താണെങ്കിലും ഇതിനോടകം ഈ വിഷമാലിന്യപ്പുക വ്യാപിക്കുന്ന സ്ഥലത്തെ ജനങ്ങളെ ഇതിനോടകം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുമായിരുന്നു. ഇവിടെ ഒരു സർക്കാരിന്റെ, അവരുടെ പാർട്ടിയുടെ പ്രതിഛായക്ക് കുഴപ്പം വന്നേക്കാം എന്ന കണക്കുകൂട്ടലിൽ ലക്ഷക്കണക്കിന് ജനങ്ങളെ വിഷം ശ്വസിപ്പിച്ചു മന്ദഗതിയിൽ കൊല്ലാനും, രോഗികളാക്കാനും കൂട്ടുനിൽക്കുകയാണ് കണ്ണിൽചോരയില്ലാത്ത ഒരു ഭരണകൂടം. ജനങ്ങളെ ഒഴിപ്പിക്കാനുള്ള നിർദ്ദേശം തടഞ്ഞത് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറിയാണത്രെ. എന്തു ഭയാനകമാണല്ലേ അവസ്ഥ?

എന്നിട്ടും നിർവികരരായി, ശിഖണ്ഡികളെ പോലെ നിൽക്കുകയാണ് പ്രതിപക്ഷം. കേരളത്തിൽ വേണ്ട ദൽഹിയിൽ കേന്ദ്രസർക്കാരിനെ എങ്കിലും അറിയിക്കാനും സത്വര നടപടികൾ എടുക്കാൻ ഒരു ചെറു വിരലെങ്കിലും അനക്കുന്നുണ്ടോ രാഹുൽ ഗാന്ധി അടക്കമുള്ള 19 എംപിമാർ?!സാധാരണ സംഭവം പോലെ റിപ്പോർട്ട് ചെയ്തു പോകുന്നതല്ലാതെ വടക്കുനോക്കികളായ മാദ്ധ്യമങ്ങൾ പോലും നിരബ്ദരാണ്. അടിമത്തമാണോ, ഭയമാണോ അതോ ഇതൊന്നും കണ്ട് തിരിച്ചറിയാനാവാത്തതോ?യഥാർത്ഥ ഭരണകൂടഭീകരതയും ഫാസിസവും അഥവാ അതിലും ഭീകരമായ കമ്മ്യൂണിസം കാണണമെങ്കിൽ കൊച്ചിയിൽ നടക്കുന്നത് നോക്കിയാൽ മതി. സാംസ്ക്കാരിക നായകളേയോ, ദുരന്ത വിദഗ്ദരേയോ മഷിയിട്ടു പോലും കാണാനില്ല!

ശരിക്കും നാസി ജർമ്മനിയിലെ ഹോളോകാസ്റ്റ് കാലത്താണ് ഇപ്പോൾ കൊച്ചി ജീവിക്കുന്നത്. ഭീതിദമായ രീതിയിൽ നിശബ്ദമായ ഒരു കൂട്ടക്കൊലയാണ് അവിടെ അരങ്ങേറുന്നത്. ഇത് കണ്ടില്ലാന്ന് നടിച്ച് ഇന്ന് നാം നിശബ്ദരായി ഇരുന്നാൽ കണ്ണിൽ ചോരയില്ലാത്ത ഈ ദുഷ്ടന്മാർ ഇനിയും കേരളത്തെ ചോരയിൽ മുക്കും. മതവും, ജാതിയും കക്ഷി രാഷ്ട്രീയവുമായ സങ്കുചിത ചിന്തകൾ മാറ്റി വച്ച് കേവലം പൗരനെന്ന നിലയിൽ ഒരോ മനുഷ്യനും ഈ ഭീകരതക്കെതിരെ പ്രതികരിക്കണ്ടേ?

ബ്രഹ്മപുരത്തേ തീ അപകടമല്ല മറിച്ച് മാലിന്യക്കൂമ്പാരത്തിന് നാനാ വശത്തു നിന്നും മനപ്പൂർവ്വമായി തീയിട്ടതാണെന്ന് വിശ്വസനീയമായ ആരോപണം വന്നു കഴിഞ്ഞു.

ജനങ്ങളെ ഒഴിപ്പിക്കാൻ’ മടിച്ച് അവരെ കൊലക്ക് കൊടുക്കുന്ന ഭരണകൂടഭീകരതയും കൺമുന്നിലുണ്ട്. ഇനിയും മിണ്ടാതിരുന്നാൽ?!

🖋️രഞ്ജിത്ത് ഗോപാലകൃഷ്ണൻ

Share News